തിരുവനന്തപുരം: കോട്ടയത്തുനിന്നും മാണിക്ക് ജയിക്കണമെങ്കില്‍ തന്റെ പക്കല്‍ വരുമെന്നും 137 മണ്ഡലത്തില്‍ ജനപക്ഷത്തിന് ശക്തമായ സ്വാധീനമുണ്ടെന്നും പി സി ജോർജ്. കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ മതിലെഴുത്തു പോലും ഈവന്റ് മാനേജ്മെന്റ് കമ്പനിയാണ് നടത്തുന്നത്, മാത്രമല്ല, 25 മണ്ഡലത്തില്‍ മാണിക്ക് സ്വാധീനം ലേശമില്ലെന്നും ജോര്‍ജ് പറയുന്നു. തന്നെ അപമാനിക്കാൻ യു ഡി എഫ് ശ്രമിച്ചാൽ യുഡിഎഫിന് കിട്ടാനുള്ളതില്‍ അഞ്ച് സീറ്റെങ്കിലും കുറയുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന്അദ്ദേഹം പറഞ്ഞു.
ജനപക്ഷത്തെ യുഡിഎഫില്‍ എടുക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടില്ല, യുഡിഎഫില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളൊന്നും തന്നെ നടന്നിട്ടില്ല. താന്‍ നൽകിയ കത്ത് കെപിസിസിയില്‍ ചര്‍ച്ച ചെയ്യാമെന്നാണ് പറഞ്ഞത്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ്, ബെന്നി ബഹനാന് എന്നിവര്‍ക്കാണ് താന്‍ കത്ത് കൈമാറിയത്. ഇത് ചര്‍ച്ച ചെയ്തതിനു ശേഷമല്ലേ കോണ്‍ഗ്രസുമായുള്ള സഹകരണം ചര്‍ച്ച ചെയ്യേണ്ടതുള്ളു. മറ്റുള്ളവര്‍ ഈ കാര്യത്തിൽ എന്തിന് അഭിപ്രായം പറയണമെന്നും ജോര്‍ജ്ജ് ചോദിച്ചു. ഇപ്പോഴുള്ള രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് കോണ്‍ഗ്രസുമായി സഹകരിക്കാമെന്നാണ് താന്‍ കത്തില്‍ പറഞ്ഞതെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.

Leave a Reply