മഴത്തുള്ളിക്കിലുക്കം (ചെറുകഥ): മൊയ്തീന്‍ പുത്തന്‍‌ചിറ

രാവിലെ പെയ്തു തുടങ്ങിയ മഴ ഇതുവരെ അവസാനിച്ചിട്ടില്ല. രാത്രിയായപ്പോഴേക്കും മഴയ്ക്ക് കോപിച്ച മുഖം ആണെന്നു തോന്നി. ആരോടോ പക തീര്‍ക്കുന്നതുപോലെ തിമര്‍ത്തു പെയ്യുകയാണ്. പതിവുപോലെ ഈ സമയത്ത് കറണ്ടും ഇല്ല. മേശപ്പുറത്തിരുന്ന് കത്തിത്തീരുന്ന പഴയ റാന്തല്‍ വിളക്കിന്റെ തിരി ഒന്നുകൂടി നീട്ടി. പുക പിടിച്ച ചില്ലിലൂടെ നേരിയ വെളിച്ചം അരിച്ചിറങ്ങുന്നുണ്ട്. എന്റെ ജീവിതം പോലെ തന്നെയാണെന്നു തോന്നി ആ ചില്ലും. ജനലില്‍ കൂടി അടിച്ചു കയറിയ കാറ്റിന് അസാധാരണമായ തണുപ്പനുഭവപ്പെട്ടു. ഒരുപക്ഷേ മഴയായതുകൊണ്ടായിരിക്കണം ഇത്രയും തണുപ്പ്. ഈ രാത്രിയില്‍ ഇനി വിശേഷിച്ച് ഒന്നും ചെയ്തു തീര്‍ക്കാനില്ല. ജനാലയില്‍ കൂടി വെറുതെ വെളിയിലേക്കു നോക്കി. ഒന്നുംതന്നെ കാണാന്‍ കഴിയുന്നില്ല. ഇരുട്ട് ഇരുട്ടിനെ മൂടിവെച്ചിരിക്കുകയാണ്. റാന്തലിന്റെ തിരി താഴ്ത്തി കട്ടിലില്‍ വന്നുകിടന്നു. മുറി മുഴുവന്‍ ഇപ്പോള്‍ ഇരുട്ടായി. പുറത്തെ ഇരുട്ട് മുറിക്കുള്ളിലേക്ക് കടന്ന് ആനന്ദനൃത്തം വെയ്ക്കുന്നുണ്ടാകുമോ? ഇരുട്ടല്ലേ….കാണാന്‍ കഴിയുന്നില്ല. കണ്ണടച്ചു…