പൂനെ: വിഴിഞ്ഞം തുറമുഖ പദ്ധതിയുള്‍പ്പെടെ ഏറ്റെടുത്ത് നടത്തുന്ന അദാനി ഗ്രൂപ്പിന് വന്‍ തിരിച്ചടി. ഗുജറാത്തിലെ ഹാസിറ തുറമുഖ വികസന പദ്ധതിയില്‍ നിയമലംഘനം നടത്തിയതിനെ തുടര്‍ന്ന് 25 കോടി രൂപ പിഴയടയ്ക്കാന്‍ അദാനി ഗ്രൂപ്പ് കമ്പനികളോട് ദേശീയ ഹരിത ട്രിബ്യൂണല്‍ ആവശ്യപ്പെട്ടു. തുറമുഖ നിര്‍മ്മാണത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നല്കിയ പാരിസ്ഥിതിക അനുമതിയും ട്രിബ്യൂണല്‍ റദ്ദാക്കി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കണമെന്നും ട്രിബ്യൂണല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹാസിറ തുറമുഖ പദ്ധതി നടത്തിപ്പുകാരായ അദാനി ഹാസിറ പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് (AHPPL), ഹാദിറ ഇന്‍ഫ്രാസ്ട്രക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് (HIPL) എന്നീ കമ്പനികള്‍ക്കാണ് പിഴ ചുമത്തിയിരിക്കുന്നത്. പദ്ധതി മൂലം ഹാസിറ ഗ്രാമത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന പാരിസ്ഥിതിക-സാമൂഹ്യ-സാമ്പത്തിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നാല് മത്സ്യതൊഴിലാളികള്‍ നല്കിയ ഹര്‍ജിയിലാണ് ട്രിബ്യൂണലിന്റെ വിധി.
പാരിസ്ഥിതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മുമ്പും അദാനി ഗ്രൂപ്പിന്റെ പല പദ്ധതികളും റദ്ദാക്കിയിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് അദാനി ഗ്രൂപ്പിന്റെ ഓസ്ട്രേലിയയിലെ പദ്ധതി ഓസ്ട്രേലിയന്‍ കോടതി ഇടപെട്ട് റദ്ദാക്കി. ഒരു ലക്ഷം കോടി രൂപ ചെലവിട്ട് ഓസ്ട്രേലിയയില്‍ സ്ഥാപിക്കാന്‍ നിശ്ചയിച്ച ലോകത്തെ ഏറ്റവും വലിയ കല്‍ക്കരി ഖനി പദ്ധതിക്കാണ് അന്ന് തിരിച്ചടിയുണ്ടായത്. എന്നാല്‍ കോടതി വിധി മറികടന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ കമ്പനിക്ക് വീണ്ടും പാരിസ്ഥിതികാനുമതി നല്‍കിയെങ്കിലും ഇതിനെതിരെ വ്യാപക പ്രതിഷേധം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
ഇതിനിടെയാണ് സ്വന്തം തട്ടകമായ ഗുജറാത്തിലും അദാനി ഗ്രൂപ്പ് പദ്ധതികള്‍ക്ക് തിരിച്ചടി നേരിടേണ്ടി വരുന്നത്. നാലാഴ്ചയ്ക്കകം പിഴത്തുക കെട്ടിവെക്കണമെന്നാണ് ട്രിബ്യൂണലിന്റെ ഉത്തരവ്. തുക എന്തു ചെയ്യണമെന്ന ഉത്തരവ് ഉണ്ടാകുന്നത് വരെ പിഴസംഖ്യ പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കും. നഷ്ടപരിഹാരം, തുറമുഖത്തിന്റെ പാരിസ്ഥിതിക പ്രശ്ന പരിഹാരം തുടങ്ങിയ കാര്യങ്ങള്‍ക്ക് ഈ തുക ഉപയോഗിച്ചേക്കും. ഇതിന് പുറമേ രണ്ട് ലക്ഷം രൂപ വീതം പരാതിക്കാരുടെ കോടതി നടപടികള്‍ക്കായി നല്‍കാനും ട്രിബ്യൂണല്‍ ഉത്തരവിട്ടിട്ടുണ്ട്. പിഴ സംഖ്യ നല്‍കിയില്ലെങ്കില്‍, 25 ഹെക്ടര്‍ സ്ഥലത്ത് കമ്പനി നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൊളിച്ചു കളയാണമെന്നും ഉത്തരവില്‍ പറയുന്നു.
ഇതിനു പുറമേ 2003ല്‍ പാരിസ്ഥിതികാനുമതി നല്കുമ്പോള് കണ്ടല്‍ക്കാട് വെച്ചുപിടിപ്പിക്കുമെന്ന് കമ്പനി സമ്മതിച്ചിരുന്നു. അതിനാല്‍ കണ്ടല്‍ക്കാട് വെച്ചുപിടിപ്പിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് സര്‍വ്വേ ഡയറക്ടറേറ്റിനും വനംവകുപ്പ് കണ്സര്വേയര്ക്കും ട്രിബ്യൂണല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
2013 ല്‍ കമ്പനിയ്ക്ക് പരിസ്ഥിതി മന്ത്രാലയം പാരിസ്ഥിതികാനുമതി നല്‍കിയത് എല്ലാ മാനദണ്ഡങ്ങളും പരിശോധിച്ചാണോ എന്ന കാര്യം ആറു മാസത്തിനകം ബോധിപ്പിക്കണമെന്നും കോടതി അധികൃതരോട് ആവശ്യപ്പെട്ടു. മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെങ്കില്‍ തുടര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നും ഉത്തരവില്‍ പറയുന്നു. പദ്ധതിക്കായി റെയില്‍വേ ലൈന്‍ തിരിച്ചുവിടുന്ന കാര്യത്തില്‍ പൊതുജനങ്ങളുടെ അഭിപ്രായം സ്വീകരിച്ചിട്ടില്ല. വികസന പദ്ധതി നടപ്പാവുന്നതോടെ തുറമുഖത്തില്‍ നിന്ന് വ്യാപകമായ രാസമലിനീകരമുണ്ടാകും. ഇത് സമുദ്ര ജീവിജാലങ്ങള്ക്ക് ഭീകരമായ പ്രത്യഘാതം സൃഷ്ടിക്കുമെന്നും ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടി.
പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗം പദ്ധതി നടപ്പിലാവുന്നതോടെ ഇല്ലാതാകുമെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതുവഴി പ്രദേശത്തുള്ള കണ്ടല്‍ക്കാടുകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു. കണ്ടല്‍ക്കാട് വെച്ചുപിടിപ്പിക്കുന്ന പ്രവൃത്തി കമ്പനി നടത്തിയിട്ടില്ല. വംശനാശം സംഭവിക്കുന്ന രണ്ട് അപൂര്‍വ്വ കഴുകന് ഇനങ്ങളുടെ പ്രജനന കേന്ദ്രമായ പ്രദേശം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂലം ഇല്ലാതാവുമെന്നും ഇത് ഈ പക്ഷി വര്‍ഗങ്ങളുടെ വംശനാശത്തിന് കാരണമാവുമെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. റെയില്‍വേ ലൈന്‍, ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈന്‍, പ്രാദേശിക റോഡുകള്‍ എന്നിവ പരിഗണിക്കാതെയാണ് പാരിസ്ഥിതികാനുമതി നല്‍കിയതെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു.
എന്നാല്‍ ഈ വാദങ്ങളെല്ലാം കമ്പനി നിഷേധിച്ചു. പദ്ധതിക്കായി കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ചിട്ടില്ല. പരമ്പരാഗത മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോവുന്നത് തടസ്സപ്പെടുത്തിയിട്ടില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂലം പരിസ്ഥിതിക്ക് ഒരു നാശവും സംഭവിച്ചിട്ടില്ലെന്നും കമ്പനികള്‍ ചൂണ്ടിക്കാട്ടി.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply