ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ അട്ടിമറി നടന്നുവെന്നും അതിനാല്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ബി.എസ്.പി നേതാവ് മായാവതി ആവശ്യപ്പെട്ടു. എന്നാല്‍, മായാവതിയുടെ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് തള്ളി.
ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അദ്ഭുതപ്പെടുത്തുന്നതാണെന്നും ഒരാള്‍ക്കും വിശ്വസിക്കാന്‍ കഴിയാത്തതാണെന്നും മായവതി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും ചേര്‍ന്ന് രാജ്യത്തെ ജനാധിപത്യ സംവിധാനം അട്ടിമറിക്കുകയാണ്. ജനാധിപത്യത്തിന് മേലുള്ള ആക്രമണമാണിത്. ജനങ്ങള്‍ക്ക് വോട്ടിങ് യന്ത്രത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. വിവിധ പ്രദേശങ്ങളിലെ പ്രവര്‍ത്തകരില്‍നിന്ന് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ബി.ജെ.പിക്ക് ജനങ്ങള്‍ വോട്ടുചെയ്യാത്ത പ്രദേശങ്ങളില്‍ പോലും അവരാണ് വിജയിച്ചിരിക്കുന്നത്. മറ്റേതെങ്കിലും പാര്‍ട്ടിക്ക് രേഖപ്പെടുത്തിയാലും വോട്ട് ബി.ജെ.പിക്ക് അനുകൂലമായി മാറുകയാണ്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ വോട്ട് ബി.ജെ.പിക്ക് പോയെന്നത് വിശ്വസനീയമല്ല. ജനാധിപത്യത്തെ കശാപ്പ് ചെയ്ത് ലഭിച്ച ഭൂരിപക്ഷത്തില്‍ സന്തുഷ്ടരാകേണ്ടെന്ന് മായാവതി ബി.ജെ.പി നേതൃത്വത്തെ ഓര്‍മിപ്പിച്ചു.
വികസിത രാജ്യങ്ങള്‍ ബാലറ്റിലേക്ക് തിരിച്ചുപോയ സ്ഥിതിക്ക് രാജ്യവും ബാലറ്റിലേക്ക് പോകണം. രാജ്യത്തിന് പുറത്തുള്ള നിരീക്ഷകരെക്കൊണ്ട് വോട്ടിംഗ് യന്ത്രങ്ങള്‍ പരിശോധിക്കാതെ ഈ തെരഞ്ഞെടുപ്പിന്‍െറ ഫലം പ്രഖ്യാപിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.
എന്നാല്‍, വോട്ടിംഗ് യന്ത്രത്തിനെതിരെ പരാതിയുയരുന്നത് ഇതാദ്യമല്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് വ്യക്തമാക്കി. സാങ്കേതികവും ഭരണപരവുമായ സുരക്ഷ തങ്ങള്‍ വോട്ടിങ് യന്ത്രത്തിനൊരുക്കിയിട്ടുണ്ട്. വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്താന്‍ കഴിയുമെന്ന് തെളിയിക്കാന്‍ ഒന്നിലേറെ തവണ അവസരം നല്‍കിയിട്ടും ആര്‍ക്കും കഴിഞ്ഞിട്ടില്ല. അതിനാല്‍ മായവതിയുടെ പരാതി നിയമപരമായി നിലനില്‍ക്കില്ല.