സോണിയ ഗാന്ധി, 1946 ഡിസംബര്‍ ഒമ്പതാം തിയതി ഇറ്റലിയില്‍ ലൂയിസിയാനയില്‍ കോണ്ട്രാട എന്ന ഗ്രാമത്തില്‍ ജനിച്ചു. അത് ഇറ്റലിയിലെ വിസെന്സ, വെനെറ്റോയില്‍ നിന്നും മുപ്പതു മൈല്‍ ദൂരത്തായുള്ള പ്രദേശമാണ്. തലമുറകളായി അവരുടെ കുടുംബം ജീവിച്ചിരുന്നതും ആ ഗ്രാമ പ്രദേശത്തായിരുന്നു. മാതാപിതാക്കളായ സ്റ്റെഫാനോ മൈനോയുടെയും പൗലോയുടെയും മൂന്നു പെണ്മക്കളില് ഒരാളായിരുന്നു അവര്‍. പിതാവ് കെട്ടിട നിര്‍മ്മാണ വ്യവസായത്തില്‍ ഉപജീവനം നടത്തിയിരുന്നു. വിവാഹിതയാകുന്നതിനു മുമ്പ് അവരെ എഡ്വിജ് അന്റോണിയ ആല്‍ബിന മൈനോ എന്നറിയപ്പെട്ടിരുന്നു. ഒരു റോമന്‍ കത്തോലിക്കാ കുടുംബത്തിലാണ് ജനിച്ചു വളര്‍ന്നത്.
പ്രാഥമിക വിദ്യാഭ്യാസം കത്തോലിക്ക സ്കൂളിലായിരുന്നു. ട്യൂറിനു സമീപമുള്ള ഓര്‍ബസ്സാണോ എന്ന സ്ഥലത്ത് കൗമാരം കഴിച്ചു കൂട്ടി. 1964ല്‍ കെയിംബ്രിഡ്ജിലെ ഒരു ഭാഷാ സ്ഥാപനത്തില്‍ ഇംഗ്ലീഷ് പഠിക്കാനാരംഭിച്ചു. പഠനത്തോടൊപ്പം സ്കൂളിലെ ട്യൂഷന് ഫീ കൊടുക്കാനായി ഒരു ഗ്രീക്ക് റെസ്റ്റോറന്റില്‍ വെയിറ്ററസായി ജോലി ചെയ്തു. അവിടെ വെച്ചാണ് നെഹ്റു കുടുംബത്തിലെ ഇളം തലമുറക്കാരനായ രജീവ് ഗാന്ധിയെ കണ്ടുമുട്ടിയത്. കെയിംബ്രിഡ്ജ് യുണിവേസിറ്റിയില്‍ രജീവ് ഗാന്ധി അന്ന് മെക്കാനിക്കല്‍ എഞ്ചിനീറിങ്ങിനു പഠിക്കുകയായിരുന്നു. സോണിയയും രജീവും തമ്മില്‍ സ്നേഹത്തിലാവുകയും വിവാഹിതരാവുകയും ചെയ്തു. ഇന്ത്യയുടെ ദത്തുപുത്രീയായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അമരത്ത് നീണ്ടകാലം അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു.
രജീവ് ഗാന്ധിയും സോണിയാ ഗാന്ധിയും തമ്മിലുള്ള പ്രേമം പൊട്ടിമുളച്ച് അവസാനിച്ചത് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭാവിയിലേക്കായിരുന്നു. നിര്‍ണ്ണായകമായ കാലഘട്ടത്തില്‍ അവര്‍ കോണ്‍ഗ്രസിനെ ധീരമായി നയിച്ചു. ഇന്ന് ലോകം അവരെപ്പറ്റി രാഷ്ട്രീയ ജീവിതം മാത്രമല്ല വ്യക്തിപരമായ ജീവിതവും അറിയപ്പെടാത്ത സത്യങ്ങളും വെളിവാക്കികൊണ്ടിരിക്കുന്നു. ഒരു ചെറിയ ഇറ്റാലിയന്‍ ഗ്രാമത്തില്‍നിന്നും ന്യൂ ഡല്‍ഹിയില്‍ 10 ജനപത് വരെയുള്ള യാത്രയാണ് അവര്‍ക്കു മുമ്പിലുള്ളത്.
രജീവ് ഗാന്ധി യാദൃച്ഛികമായി കെയിംബ്രിഡ്ജിലുള്ള ഗ്രീക്ക് റെസ്റ്റോറന്റില്‍ ഒരു ഇറ്റാലിയന്‍ പെണ്‍കുട്ടിയെ കണ്ടയുടന്‍ അവളില്‍ ആകൃഷ്ടനായി. ആ പെണ്‍കുട്ടി മറ്റാരുമായിരുന്നില്ല, ഭാവിയില്‍’ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ തങ്കത്തിലകം കുറിക്കാന്‍ വിധിച്ച വിശ്വപ്രസിദ്ധയായ സോണിയാ ഗാന്ധി തന്നെയായിരുന്നു. സദാ പുഞ്ചിരിക്കുന്ന മുഖഭാവമുള്ള രജീവ് ഗാന്ധി, ഗ്രീക്ക് ഹോട്ടല്‍ ഉടമയായ ചാള്‍സ് അന്റോണിയോട് ആ പെണ്‍കുട്ടിയെ തനിക്ക് പരിചയപ്പെടുത്തണമെന്നും പറഞ്ഞു. രണ്ടു രാജ്യങ്ങളില്‍ ജനിച്ചു വളര്‍ന്ന വ്യത്യസ്ത സാമൂഹിക സാംസ്ക്കാരിക പശ്ചാത്തലമുള്ള രജീവും സോണിയയും ജീവിതം ഒന്നായി പങ്കുവെച്ചത് ഈശ്വര സങ്കല്പമോ, വിധിയുടെ തിരുവെഴുത്തോ എങ്ങനെ വേണമെങ്കിലും ചിന്തിക്കാം. സോണിയയുടെയും രജീവിന്റെയും പ്രേമ കഥ അധികമൊന്നും ജനസംസാരമായിരുന്നില്ല. അവരുടെ ഹൃദയങ്ങള്‍ തമ്മില്‍ ഐക്യപ്പെട്ട കൊച്ചു പ്രേമത്തിന്റെ നാള്‍വഴികള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ തന്നെ ഗതി തിരിക്കുന്നതിന് കാരണമായി. രജീവിന്റെയും സോണിയയുടെയും പ്രേമത്തിന്റെ കഥ വൈകാരികത സൃഷ്ടിക്കുന്നതാണ്. ഒരു എഴുത്തുകാരന്റെ പേന വിശ്രമമില്ലാതെ ചലിപ്പിക്കുംവിധം ആവേശവും നല്‍കും.
സോണിയയും രജീവും തമ്മില്‍ പരസ്പ്പരം കണ്ടുമുട്ടിയ ദിവസം സോണിയ എന്ന സുന്ദരി രജീവിന്റെ മനസ്സില്‍ ഒരു സ്വപ്ന മാലാഖയായി മാറിക്കഴിഞ്ഞിരുന്നു. ഉടന്‍ തന്നെ അവള്‍ക്കുവേണ്ടി ഒരു കടലാസ്സില്‍ രജീവ് ഒരു കവിത എഴുതി. ഒരു കുപ്പി വൈനും ഒപ്പം പ്രേമ ലഹരിയില്‍ രജീവ് എഴുതിയ കവിതയും ചാള്‍സ് വഴി സോണിയാക്ക് കൊടുത്തു. പ്രേമത്തിന്റെ മാദകലഹരിയില്‍ അടിമപ്പെട്ടിരുന്ന അനുഭവകാലങ്ങളെപ്പറ്റി രജീവ് പറയുമായിരുന്നു, “ഞാന്‍ ആദ്യമായി സോണിയയേ കണ്ടുമുട്ടിയപ്പോള്‍ അവള് എനിക്കുവേണ്ടിയുള്ളവളെന്ന് എന്റെ മനസ് മന്ത്രിച്ചുകൊണ്ടിരുന്നു. കളങ്കമില്ലാത്ത അവളുടെ മനസിനെ എന്റെ ഹൃദയം കീഴ്പ്പെടുത്തി. എന്തും തുറന്നു സംസാരിക്കുന്ന പ്രകൃതക്കാരിയായിരുന്നു, വായാടിയായ അവള് ഒന്നും മനസ്സില്‍ ഒളിച്ചു വെക്കില്ലായിരുന്നു. ഒരു വ്യക്തിയെന്ന നിലയില്‍ അവള് എന്നെ പരിപൂര്‍ണ്ണമായും മനസിലാക്കിയിരുന്നു. അവളുടെയും എന്റെയും പാവനമായ സ്നേഹത്തിനുമുമ്പില്‍ ഞാന്‍ സ്വയം ഒരു സ്വപ്ന തീര്‍ത്ഥാടകനായി മാറിക്കഴിഞ്ഞിരുന്നു.”
സായം കാലങ്ങളില്‍ ഇരുവരും പട്ടണം ചുറ്റി കറങ്ങാന്‍ പോവുമായിരുന്നു. സത്യജിത്ത് റേയുടെ ‘പഥേര്‍ പാഞ്ചാലി’യാണ് അവര്‍ ഒന്നിച്ചു കണ്ട ആദ്യത്തെ സിനിമ. ഒരു സാധാരണക്കാരനെപ്പോലെയാണ്, രജീവ് കെയിംബ്രിഡ്ജില്‍ കഴിഞ്ഞതെങ്കിലും മഹത്തായ ഒരു രാഷ്ട്രീയ പാരമ്പര്യത്തിന്റെയും നെഹ്റു കുടുംബത്തിന്റെയും പിന്തുടര്ച്ചക്കാരനായിരുന്ന വസ്തുത കെയിംബ്രിഡ്ജില്‍ അധികം പേര്‍ക്ക് അറിയില്ലായിരുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പുത്രനായിരുന്ന വിവരവും അടുത്തുള്ളവര്ക്കു മാത്രമേ അറിവുണ്ടായിരുന്നുള്ളൂ. സോണിയയോടുള്ള അത്യാഗാതമായ സ്നേഹം പ്രകടമാക്കിക്കൊണ്ടും തന്റെ ഭാവി വധുവാണെന്നു അറിയിച്ചുകൊണ്ടും രജീവ് അമ്മയ്ക്ക് ഒരു കത്തെഴുതിയിരുന്നു. ഇന്ദിരക്ക് കത്ത് ലഭിക്കുകയും ഇക്കാര്യം അവരുടെ അമ്മായിയായ വിജയ ലക്ഷ്മി പണ്ഡിറ്റുമായി ആലോചിക്കുകയും ചെയ്തു. അതിനുശേഷം ഭാവി മരുമകളെ കാണാനും തീരുമാനിച്ചു.
നെഹൃവിന്റെ ജീവിതവുമായി ബന്ധപ്പെടുത്തിയുള്ള ഒരു പൊതു പ്രദര്‍ശനത്തിനു (ലഃവശയശശേീി) സംബന്ധിക്കാന്‍ 1965ല്‍ ഇന്ദിരാ ഗാന്ധി ഇംഗ്ളണ്ടിലെത്തി. അവിടെ വെച്ച് സോണിയയെ രജീവ് പരിചയപ്പെടുത്തി. അപ്പോഴേക്കും യുവ കമിതാക്കളായ രജീവും സോണിയയും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. തുറന്ന ചിന്താഗതിയുണ്ടായിരുന്ന ഇന്ദിരാഗാന്ധി അവരുടെ ബന്ധത്തിന് തടസം നിന്നില്ല. താന്‍ എന്തെങ്കിലും അഭിപ്രായം പറയുന്നതിനുമുമ്പ് മറ്റു ബന്ധുജനങ്ങളോടും ആലോചിക്കാനായി സോണിയ ഇന്ത്യ സന്ദര്‍ശിക്കണമെന്നും ആവശ്യപ്പെട്ടു.
ഇന്ദിരാഗാന്ധി സമ്മതിച്ചെങ്കിലും സോണിയയുടെ പിതാവ് മിസ്റ്റര്‍ സ്റ്റെഫാനോ മൈനോയ്ക്ക് ഇവരുടെ വിവാഹ കാര്യത്തില്‍ ഭയമുണ്ടായിരുന്നു. രജീവിനെ അദ്ദേഹത്തിന് ഇഷ്ടമായിരുന്നെങ്കിലും പ്രബലമായ ഒരു രാഷ്ട്രീയ കുടുംബത്തിലെ അംഗമെന്ന നിലയിലും ഇന്ത്യന്‍ പ്രധാന മന്ത്രി ഇന്ദിരാഗാന്ധിയുടെ മകനെനെന്ന നിലയിലും രജീവിനെ സോണിയ വിവാഹം കഴിക്കുന്നതില്‍ ആ പിതാവിനു ദുഃഖമുണ്ടായിരുന്നു.
രണ്ടു മഹനീയ വ്യക്തികളായ രജീവിന്റെയും സോണിയയുടെയും വിശ്വപ്രേമത്തിനു സാക്ഷ്യം വഹിച്ച കെയിംബ്രിഡ്ജില്‍ നിന്നും എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കാതെ 1967ല്‍ രജീവ് ഗാന്ധി ഇന്ത്യയില്‍ മടങ്ങിയെത്തി. 1968ല്‍ സോണിയായ്ക്ക് 21 വയസു തികഞ്ഞപ്പോള്‍ അവരും രജീവിനൊപ്പം കൂട്ടുകാരിയായി ജീവിക്കാന്‍ ഇന്ത്യയില്‍ എത്തി. രജീവ് കെയിംബ്രിഡ്ജില്‍ നിന്ന് മടങ്ങി വന്നയുടന്‍ പൈലറ്റായി ജോലിചെയ്യുകയായിരുന്നു. സോണിയ വിവാഹിതയാകുംമുമ്പ് ബച്ചന് കുടുംബത്തിലായിരുന്നു താമസിച്ചിരുന്നത്. അതിനിടയില്‍ ഇന്ദിര കുടുംബം കല്യാണത്തിനുള്ള ഒരുക്കങ്ങളും തുടങ്ങിയിരുന്നു. രജീവും സോണിയയും തമ്മിലുള്ള ബന്ധം ഗൗരവപൂര്‍വമായതിനാല്‍ അവരുടെ വിവാഹം എത്രയും പെട്ടെന്ന് നടത്താന്‍ തീരുമാനിക്കുകയാണുണ്ടായത്. ബന്ധുക്കളുടെയും മിത്രങ്ങളുടേയുമിടയില്‍ വേണ്ടാത്ത കിംവദന്തികളും തുടങ്ങിയിരുന്നു. ഇന്ദിരാ ഗാന്ധി തന്നെ വിവാഹ ഒരുക്കങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു.
1968 ജനുവരി അവസാനം രജീവും സോണിയയുമായുള്ള വിവാഹ നിശ്ചയവും ഉറപ്പിക്കലും നടന്നു. ന്യൂഡല്‍ഹിയിലുള്ള ബച്ചന്റെ ഭവനത്തിലായിരുന്നു ആഘോഷങ്ങള്‍ നടന്നത്. പിന്നീട് പ്രധാനമന്ത്രിയുടെ വീടിനു പുറകിലായി ഔദ്യോഗികമായ വിവാഹവും നടന്നു. രാഷ്ട്രീയത്തിലെയും വ്യവസായത്തിലെയും പ്രമുഖരായ അനേകമാളുകള്‍ വിവാഹ ചടങ്ങുകളില്‍ പങ്കുകൊള്ളാന്‍ വന്നിരുന്നു. ആഘോഷങ്ങളെ അപ്പോഴപ്പോള്‍ വാര്‍ത്തകളാക്കാന്‍ പത്രപ്രവര്‍ത്തകരുടെ തിക്കും തിരക്കും വളരെയധികമായിരുന്നു. പിറ്റേദിവസം ഹൈദ്രബാദ് ഹൌസില്‍ വലിയ തോതിലുള്ള സദ്യയും വിവാഹത്തോടനുബന്ധിച്ചുള്ള ആചാരങ്ങളും പാട്ടുകച്ചേരി സഹിതമുള്ള ആഘോഷങ്ങളുമുണ്ടായിരുന്നു.
രാഷ്ട്രീയത്തില്‍ ഇടപെടാതെ ഒരു കുടുംബനാഥനായി രജീവ് ഗാന്ധി ഒതുങ്ങി കഴിയുകയായിരുന്നു. 1970 ജൂണ്‍ പത്തൊമ്പതാം തിയതി ഈ ദമ്പതികള്‍ക്ക് രാഹുല്‍ ഗാന്ധിയുണ്ടായി. പ്രിയങ്ക 1972 ജനുവരി പന്ത്രണ്ടാം തിയതിയും ജനിച്ചു. സോണിയ ഒരു വീട്ടമ്മയായി കഴിഞ്ഞുകൂടി. തന്റെ ഭര്‍ത്താവ് രജീവ് ഒരിക്കലും രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ അവര്‍ ആഗ്രഹക്കുന്നില്ലായിരുന്നു. രജീവിനും രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ താല്പര്യമില്ലായിരുന്നു. താനൊരിക്കലും രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കില്ലെന്ന് രജീവ് സോണിയാക്ക് വാക്കു കൊടുത്തിരുന്നു.
രാഷ്ട്രീയത്തില്‍ നിന്നും പൊതു ജനങ്ങളുടെ ശ്രദ്ധയില്‍ നിന്നും അകന്ന് ഒരു കുടുംബിനിയെപ്പോലെ സോണിയ ഗാന്ധി കഴിയുകയായിരുന്നു. സജ്ജയ ഗാന്ധിയുടെ അപ്രതീക്ഷിതമായ മരണശേഷം ‘രജീവിന് താന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കില്ലെന്നുള്ള’ സോണിയയ്ക്ക് കൊടുത്ത വാക്ക് പാലിക്കാന്‍ സാധിക്കാതെ വന്നു. ദുഃഖിതയായ തന്റെ അമ്മയെ രാഷ്ട്രീയ കാര്യങ്ങളിലും രാജ്യ കാര്യങ്ങളിലും സഹായിക്കേണ്ട ചുമതലകള്‍ അദ്ദേഹത്തില്‍ വന്നു കൂടി. രജീവിന്റെ രാഷ്ട്രീയത്തിലുള്ള പ്രവേശനത്തെ എതിര്‍ത്തുകൊണ്ട് സോണിയ ദിവസങ്ങളോളം കരഞ്ഞു. അവര്‍ തമ്മിലുള്ള സ്നേഹത്തിന്റെ ഏറ്റുമുട്ടലുകള്‍ക്കുമീതെ രജീവിന്റെ രാഷ്ട്രീയപ്രവേശനം ഒരു നിമിത്തമായി മാറി. ക്രമേണ രാജ്യത്തെ സേവിക്കേണ്ടത് തന്റെ ഭര്‍ത്താവിന്റെ കടമയെന്നും അവര്‍ മനസിലാക്കി.
രജീവ് ഗാന്ധി രാഷ്ട്രീയത്തില്‍ ഇറങ്ങിയ ശേഷം അവര്‍ ജനങ്ങളുമായി സമ്പര്‍ക്കമാരംഭിച്ചു. രജീവ് ഗാന്ധി പ്രധാനമന്ത്രിയായി മത്സരിക്കുന്ന വേളയില്‍ ഭര്‍ത്താവിനൊപ്പം പൊതുപരിപാടികളിലും സഹകരിച്ചുകൊണ്ടിരുന്നു. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മരണശേഷമാണ് കൂടുതലും രാഷ്ട്രീയ കാര്യങ്ങള്‍ക്കായി അവര്‍ ഭര്‍ത്താവിനൊപ്പം സമയം ചെലവഴിക്കാന്‍ ആരംഭിച്ചത്. 1984ല്‍ മേനക ഗാന്ധിയ്ക്കെതിരെ തിരഞ്ഞെടുപ്പു പ്രചരണങ്ങളില്‍ പങ്കുകൊണ്ടു. അന്ന് രജീവ് ഗാന്ധിക്കെതിരെ അമേത്തിയായില്‍ മേനക ഗാന്ധി മത്സരിച്ചിരുന്നു. രജീവ് ഗാന്ധി വിജയിക്കുകയും ആ വര്‍ഷം അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാവുകയും ചെയ്തു.
പ്രധാനമന്ത്രിയുടെ ഭാര്യയെന്ന നിലയില്‍ അവര്‍ അദ്ദേഹത്തോടൊപ്പം ഇന്ത്യയുടെ നാനാ ഭാഗങ്ങളിലും വിദേശങ്ങളിലും സഞ്ചരിച്ചിരുന്നു. എന്നാല്‍ 1991ല്‍ രജീവ് ചെന്നൈയില്‍ വെച്ച് തമിഴ്പുലികളാല്‍ അതിക്രൂരമാം വിധം കൊല്ലപ്പെട്ടു. അന്ന് കുടുംബത്തിനും രാജ്യത്തിനും ആ വാര്‍ത്ത വലിയൊരു ഞെട്ടലായി മാറി. അതിനുശേഷം സോണിയ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. പിന്നീടുള്ള കഥകളെല്ലാം രാജ്യത്തിന്റെ ചരിത്രമായി സുവര്‍ണ്ണ താളുകളില്‍ എഴുതിക്കൊണ്ടിരിക്കുന്നു.
രജീവിന്റെ മരണശേഷം കോണ്‍ഗ്രസ്സ് പാര്‍ട്ടി സോണിയാ ഗാന്ധിയോട് രാജ്യത്തിന്റെ പ്രധാനമന്ത്രി പദം സ്വീകരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും നിരസിക്കുകയാണുണ്ടായത്. അവരുടെ ആഗ്രഹപ്രകാരം പി.വി. നരംസിംഹ റാവുവിനെ നേതാവായി തിരഞ്ഞെടുത്തു. പിന്നീട് സ്വന്തം കുടുംബത്തില്‍പ്പെട്ടവരും രാഷ്ട്രീയത്തിലെ മുതിര്‍ന്നവരും നെഹ്റു കുടുംബത്തെ അവഗണിക്കാനുളള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. രാഷ്ട്രീയഭാവി കൈവിട്ടുപോകുമെന്നു ബോദ്ധ്യം വന്നപ്പോഴായിരുന്നു സോണിയ രാഷ്ട്രീയത്തിലേക്ക് കാലു കുത്താന്‍ തുടങ്ങിയത്. അവരുടെ പ്രവേശനം ബി.ജെ.പി.യില്‍ പരിഭ്രാന്തിയുണ്ടാക്കാന്‍ തുടങ്ങി.
1999ല്‍ അവര്‍ ബെല്ലാരിയില്‍ മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഏതു വിധേനയും തോല്‍പ്പിക്കാനുള്ള തന്ത്രങ്ങളും ബിജെപി നെയ്തെടുക്കുന്നുണ്ടായിരുന്നു. എതിരാളിയായി സുഷമാ സ്വരാജിനെയിറക്കി. പട്ടു വസ്ത്രവും സാരികളും അണിയിച്ച് കൈകള്‍ നിറയെ കുപ്പിവളകളും ധരിച്ചു ആരെയും ആകര്‍ഷിക്കത്തക്ക വിധം സുന്ദരിയായിട്ടായിരുന്നു സുഷമാ സ്വരാജ് പ്രചരണം നടത്തിയിരുന്നത്. സുഷമയുടെ ചന്തമുള്ള ചുവന്ന പൊട്ട് സ്ത്രീകളുടെ അനുകരണമായി മാറുകയും ചെയ്തു. എങ്കിലും രാഷ്ട്രീയ പാരമ്പര്യമുള്ള നെഹ്രുവിയന്‍ കുടുംബത്തില്‍ ഇന്ദിരയുടെ മരുമകളായി വന്ന സോണിയയേ തോല്‍പ്പിക്കാന്‍ സുഷമയ്ക്ക് സാധിച്ചില്ല. സോണിയ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് പാര്‍ലമെന്റില്‍ തിരഞ്ഞെടുക്കപ്പെട്ടത്. 1999ല്‍ പതിമൂന്നാം ലോകസഭയില്‍ പ്രധാന മന്ത്രി വാജ്പേയുടെ കീഴില്‍ എന്‍.ഡി.എ സര്‍ക്കാര്‍ ഭരിച്ചിരുന്ന നാളുകളില്‍ അവര്‍ പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിച്ചു.
ഉത്തര്‍ പ്രദേശിലെ റായ് ബറേലില്‍ നിന്ന് സോണിയ 2004ലും 2009ലും ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് സോണിയ 2004ല്‍ റായ് ബറേലില്‍ നിന്നും വിജയിച്ചത്. സോണിയ ഗാന്ധി പ്രസിഡന്റ് കെ.ആര്.നാരായണനെ കാണുകയും പാര്‍ലമെന്റില്‍ 272 അംഗബലം ഉണ്ടെന്ന് അറിയിക്കുകയും ഇനിയും കൂടുതല്‍ അംഗങ്ങള്‍ മറ്റു പാര്‍ട്ടികളില്‍ നിന്നും തങ്ങളോടൊപ്പം വരാന്‍ ആഗ്രഹിക്കുന്ന വിവരവും അറിയിച്ചു. പ്രധാനമന്ത്രിയാകാനുള്ള ആഗ്രഹവും സോണിയ പ്രസിഡന്റ് നാരായണന് മുമ്പാകെ അവതരിപ്പിച്ചു. അതുവരെ രാഷ്ട്രീയത്തില്‍ യാതൊരു പരിജ്ഞാനവുമില്ലാഞ്ഞ സോണിയ പ്രധാന മന്ത്രി പദം മോഹിക്കുന്ന വിവരം അന്നാണ് ഔദ്യോഗികമായി അറിയിച്ചത്.
2004ല്‍, യു.പി.എ എന്ന പേരില്‍ പതിനഞ്ചു പാര്‍ട്ടികള്‍ യോജിച്ചുകൊണ്ടു അവര്‍ ഒരു കൂട്ടുനേതൃത്വം അടങ്ങിയ സംഘടന രൂപീകരിച്ചു. പതിനഞ്ചു പാര്‍ട്ടികള്‍ കൂടിയ യു.പി.എ സര്‍ക്കാര്‍ കേന്ദ്ര മന്ത്രിസഭയുണ്ടാക്കി ഭരണമാരംഭിച്ചു. സോണിയ പ്രധാന മന്ത്രിയാകാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും എന്‍.ഡി.എ പാര്‍ട്ടികളില്‍ നിന്നും ശക്തമായ എതിര്‍പ്പുകളുണ്ടായതു കാരണം അന്നത്തെ മോഹം സാധിച്ചില്ല. വിദേശ ജന്മം പ്രധാനമന്ത്രിയാകാന്‍ അവര്‍ക്ക് തടസമായി തീര്‍ന്നു. അതുമൂലം ഇന്ത്യയുടെ പ്രധാനമന്ത്രിയായി മന്മോഹന് സിംഗിനെ സോണിയ ശുപാര്‍ശ ചെയ്തു.
2006 മാര്‍ച്ചില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയഗാന്ധി എം.പി സ്ഥാനവും ദേശീയ ഉപദേശക സമിതി അദ്ധ്യക്ഷസ്ഥാനവും രാജിവയ്ക്കേണ്ടി വന്നു. കോണ്‍ഗ്രസിന്റെ ഉപാദ്ധ്യക്ഷ എന്ന നിലയില്‍ അവര്‍ പ്രതിഫലവും പറ്റുന്നുണ്ടായിരുന്നു. എം.പിയായിരിക്കെ പ്രതിഫലം പറ്റുന്ന പദവി വഹിക്കുന്നുവെന്നതിന്റെ പേരില്‍ സോണിയയ്ക്കെതിരെ പ്രതിപക്ഷം രാഷ്ട്രപതിയെ സമീപിക്കുകയും പ്രതിഷേധം ശക്തമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് രാജി. സോണിയ സ്വയം ന്യായികരിക്കാന്‍ സര്‍ക്കാരിനെയും പാര്‍ലമെന്റിനെയും ഉപയോഗിക്കുകയാണെന്ന ആരോപണവുമുണ്ടായിരുന്നു. അത് സോണിയയെ വളരെയധികം വേദനിപ്പിക്കുകയും ചെയ്തു. 2006 മെയ് മാസത്തില്‍ സോണിയ റായ് ബറേലില്‍ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
രാഷ്ട്രീയത്തിലും സോണിയ ഗാന്ധി സര്‍വ്വവിധ അടവുകളോടെ മറ്റെല്ലാ രാഷ്ട്രീയക്കാരെപ്പോലെതന്നെ സമര്‍ത്ഥമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. രജീവ് ഗാന്ധിയുടെ വധക്കേസില്‍ സംശയത്തിന്റെ നിഴല്‍ വീശിയിരുന്ന ഡി.എം.കെ.യുമായി സഖ്യത്തിലേര്‍പ്പെട്ടത് അവരുടെ വിജയമായിരുന്നു. പ്രധാനമന്ത്രി പദം വേണ്ടെന്നു വെച്ച ത്യാഗോജ്ജലമായ ഒരു മനസും അവര്‍ക്കുണ്ടായിരുന്നു. നെഹ്രുവിയന്‍ സോഷ്യലിസത്തെ തന്റെ രാഷ്ട്രീയ അജണ്ടയില്‍ കൊണ്ടുവരാന്‍ സാധിച്ചതും നേട്ടമായിരുന്നു. 2002ലെ ഗുജറാത്ത് കലാപം മുന്‍നിര്‍ത്തി സോണിയ ഗാന്ധി നടത്തിയ പ്രചരണവും രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യാന്‍ സാധിച്ചു. ഗുജറാത്ത് കലാപം സോണിയ ഗാന്ധി തിരഞ്ഞെടുപ്പു കാലങ്ങളില്‍ വിവാദവിഷയമായി അവതരിപ്പിച്ചത് തന്റെ പാര്‍ട്ടിയുടെ പരാജയത്തിന് കാരണമായിയെന്നു വാജ്പേയി പറഞ്ഞിരുന്നു. ഇന്ത്യന്‍ ജനാധിപത്യം അപമാനിക്കപ്പെട്ടിരുന്ന നാളുകളില്‍ സോണിയ ഗാന്ധിയുടെ നേതൃത്വം പാര്‍ട്ടിക്ക് ഉന്മേഷവും ഉണര്‍വും നല്കിക്കൊണ്ടിരുന്നു. അവരുടെ ഇന്ത്യയെന്ന സങ്കല്പം മതഭ്രാന്തന്മാരുടെ വിഷം നിറഞ്ഞ മനസായിരുന്നില്ല. മതേതര സോഷ്യലിസ്റ്റ് റിപ്പബ്ലിക്കില്‍ വിശ്വസിച്ചുകൊണ്ടുള്ള ആശയ പോരാട്ടങ്ങള്‍ക്കായിരുന്നു അവര്‍ മുന്‍ഗണന നല്‍കിയിരുന്നത്.
സോണിയ 2007ല്‍ മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ടാംതിയതി യുണൈറ്റഡ് നാഷനെ അഭിസംബോധന ചെയ്തു പ്രസംഗിച്ചിരുന്നു. 2007 ജൂലൈ പതിനഞ്ചാം തിയതി ഒക്ടോബര്‍ രണ്ടിനെ ആഗോള അഹിംസാ ദിനമായി യുണൈറ്റഡ് നാഷന് പ്രഖ്യാപിക്കുകയുണ്ടായി. 2009ലെ പൊതു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് നയിക്കുന്ന യു.പി.എ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നു. കോണ്‍ഗ്രസ്സ് 206 സീറ്റു നേടി ഏറ്റവും വലിയ പാര്‍ട്ടിയായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയും മന്മോഹന് സിംഗ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലകളും വഹിച്ചു.
സോണിയ ഗാന്ധിയെ എതിരാളികള്‍ മതേതര കോര്‍പ്പറേറ്റ് സോഷ്യലിസ്റ്റെന്ന് വിളിക്കാറുണ്ട്. രണ്ടാം യു.പി.എ സര്‍ക്കാരിന്റെ അഴിമതികളെ നിശബ്ദമായി നോക്കി നിന്നതും അവരുടെ പരാജയമായി കരുതുന്നു. സ്വാതന്ത്ര്യം കിട്ടിയ കാലം മുതല്‍ ഒരു ഡൈനാസ്റ്റി ഭരണം നീണ്ട കാലത്തോളം ഇന്ത്യയിലുണ്ടായിരുന്നു. നെഹ്റു കുടുംബം കോണ്‍ഗ്രസിനെ കുടുംബസ്വത്തായി കൊണ്ടുനടന്നുവെന്നും ആരോപിക്കുന്നു. നശിച്ചു പോകാറായ കോണ്‍ഗ്രസിനെ പുനര്‍ ജീവിപ്പിച്ച് അടുത്ത തലമുറക്ക് കൈമാറണമെന്നുള്ള ദൗത്യവും അവര്‍ നിര്‍വഹിച്ചു. അവസാനം കോണ്‍ഗ്രസ്സെന്ന പ്രസ്ഥാനം രാഹുലിന്റെ കൈകളില്‍ ഭദ്രമായി ഏല്‍പ്പിച്ച ശേഷമാണ് അവര്‍ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനത്തുനിന്നും വിട വാങ്ങിയത്. നെഹ്റു കുടുംബത്തെ പിന്താങ്ങിയവരെ മാത്രം വളര്‍ത്തുകയും മറ്റുള്ളവരെ രാഷ്ട്രീയക്കളരിയില്‍നിന്നും പുറം തള്ളിയ ചരിത്രവും സോണിയായില്‍ ആരോപിക്കുന്നുണ്ട്.
ബോഫേഴ്സ് വിവാദത്തില്‍ സംഭവിച്ചതെന്തെന്ന് ഇന്നും വ്യക്തമല്ലെങ്കിലും അത്തരം ഒരു ആരോപണത്തിന്റ പേരില്‍ സോണിയയേയും അപകീര്‍ത്തിപ്പെടുത്തുകയുണ്ടായി. ഇറ്റാലിയന്‍ വ്യവസായി ഒട്ടാവോ ക്വട്ടറോച്ചി സോണിയയുടെ അടുത്ത സുഹൃത്തെന്ന നിലയില്‍ പ്രധാന മന്ത്രിയുടെ ഓഫിസുമായി നല്ല സൗഹാര്‍ദ്ദ ബന്ധം സ്ഥാപിച്ചിരുന്നു. ഒട്ടാവിയോ ക്വട്ടറോച്ചി ഇന്ത്യന്‍ സൈന്യത്തിനുവേണ്ടി ആയുധം വിറ്റ വകയില്‍ അഞ്ചുമില്ലിയന്‍ പൗണ്ട് കമ്മീഷന് നേടിയെന്നുള്ള ആരോപണമായിരുന്നു ഒച്ചപ്പാടുകള്‍ക്ക് കാരണമായത്. 2009ല്‍ ഇറ്റാലിയന്‍ വ്യവസായിക്കെതിരെയുള്ള ക്രിമിനല്‍ കേസ് കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ തേച്ചു മായിച്ചു കളഞ്ഞെങ്കിലും ആദായ നികുതി വകുപ്പ് കേസുമായി രംഗത്ത് വന്നു. അഞ്ചുമില്ലിയന്‍ കമ്മീഷന് കാരണം നികുതിയിനത്തില്‍ കിട്ടാനുള്ള വരവ് ലഭിച്ചില്ലെന്ന പേരിലായിരുന്നു ആദായ നികുതി വകുപ്പ് കേസ്സെടുത്തത്. ബിജെപി ഇതില്‍ അവസരം മുതലാക്കിക്കൊണ്ടു പാര്‍ലമെന്റില്‍ ഒച്ചപ്പാടുമുണ്ടാക്കിയിരുന്നു.
2004ല്‍ സോണിയാ ഗാന്ധിയെ ഫോര്‍ബ്സ് മാഗസിന് ലോകത്തിലെ മൂന്നാമത്തെ പ്രബലയും ശക്തയുമായ വനിതയായി വിശേഷിപ്പിച്ചിരുന്നു. 2006ല്‍ ബ്രസ്സല്‍സ് യൂണിവേഴ്സിറ്റി അവരെ ഹോണററി ഡോക്ടര്‍ ബിരുദം നല്കി ബഹുമാനിച്ചു. 2006ല്‍ ബെല്‍ജിയം സര്‍ക്കാര്‍ കിംഗ് ലിയോപോള്‍ഡ് എന്ന ബഹുമതി നല്കി ആദരിച്ചു. 2007ലും 2008ലുമുള്ള ടൈം മാഗസിനില്‍ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള സ്ത്രീകളില്‍ സോണിയാ ഗാന്ധിയുടെ പേരുമുണ്ടായിരുന്നു. 2008ല്‍ മദ്രാസ് യൂണിവേഴ്സിറ്റി അവരെ സാഹിത്യത്തില്‍ ഹോണററി ഡോക്റ്ററേറ്റ് നല്കി ആദരിച്ചു. 2010ലെ ബ്രിട്ടീഷ് മാഗസിനില്‍ പ്രസിദ്ധീകരിച്ച ലോകത്തിലെ അഞ്ചു സ്വാധീനമുള്ള സ്ത്രീകളുടെ ലിസ്റ്റില്‍ അവരുമുണ്ടായിരുന്നു.
സോണിയ ഗാന്ധി രണ്ടു പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ആദ്യത്തെ പുസ്തകം ഇന്ദിര ഗാന്ധിയുടെ തിരഞ്ഞെടുത്ത സുഭാഷിതങ്ങളെപ്പറ്റിയാണ്. (‘Indira Gandhi: Selected Sayings’) ഈ പുസ്തകത്തില്‍ ഇന്ദിരയുടെ പ്രസംഗത്തില്‍ നിന്നും വന്ന ഉദ്ധരണികളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇതില്‍ ഇന്ത്യയെ കണ്ടെത്തലും ഇന്ത്യയെപ്പറ്റിയുള്ള കാഴ്ചപ്പാടും പ്രകടമാക്കുന്നു. രാഷ്ട്രീയത്തിനുപരി അവരുടെ വ്യക്തിപരമായ ജീവിതവും പുസ്തകത്താളുകളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ‘റ്റൂ എലോണ്‍, റ്റൂ റ്റുഗതര്‍’ (Two Alone, Two Together’) എന്ന പുസ്തകം ജവഹര്‍ലാല്‍ നെഹ്റുവിന്റെ ‘ഒരു അച്ഛന് മകള്‍ ഇന്ദിരയ്ക്കയച്ച കത്തുകളെ’പ്പറ്റിയാണ്. ഒരു നാണം കുണുങ്ങിയായിരുന്ന ഇന്ദിര എന്ന സ്കൂള്‍ക്കുട്ടിയുടെ ജീവിത പശ്ചാത്തലം മുതല്‍ ചരിത്രം തുടങ്ങുന്നു. പിന്നീട് ലോക രാഷ്ട്രീയത്തില്‍ തന്നെ അത്ഭുത പ്രതിഭാസമായിരുന്ന ഉരുക്കു വനിത ഇന്ദിരയെപ്പറ്റി തന്നെയാണ് പുസ്തകത്തിലെ ഉള്ളടക്കം. രണ്ടു മഹത് വ്യക്തികളുടെ കാഴ്ചപ്പാടുകളാണ് പുസ്തകത്തിന്റെ സാരം. അതില്‍ കുടുംബ വിവരങ്ങളുണ്ട്. രാഷ്ട്രീയവുമുണ്ട്. രാഷ്ട്രത്തിന്റെ സാമൂഹിക പ്രശ്നങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
സംഭവ ബഹുലമായ അവരുടെ ജീവിതവും പോരാട്ടങ്ങളും അവര്‍ണ്ണനീയമാണ്. സങ്കീര്‍ണ്ണമായ നിരവധി പ്രശ്നങ്ങളുടെ ഒരു ജീവിതമായിരുന്നു അവര്‍ നയിച്ചിരുന്നത്. അധികാരത്തിനുള്ള മോഹങ്ങള്‍ക്കായി കലഹിച്ചില്ല. എന്നാല്‍ കൂടെക്കൂടെ ദുഃഖപൂര്‍ണ്ണമായ സംഭവങ്ങള്‍ അവരുടെ കുടുംബത്തില്‍ ആഞ്ഞടിച്ചുകൊണ്ടിരുന്നു. ഏറ്റവും കൂടുതല്‍ കാലം കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവി വഹിച്ച ശേഷമായിരുന്നു അവര്‍ ആ സ്ഥാനത്തുനിന്നും പിന്മാറിയത്. മകന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായി സ്ഥാനം ഏറ്റെടുത്തെങ്കിലും ഭാവിയിലും കോണ്‍ഗ്രസ് പ്രവര്‍ത്തകയായി രാഷ്ട്ര ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്നും അവര്‍ പറയുന്നു.