ന്യൂഡല്‍ഹി: മൊസൂളില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാര്‍ അവിടെ എത്തിയത് അനധികൃതമായിട്ടാണെന്ന് വിദേശകാര്യ സഹമന്ത്രി വി കെ സിങ്. ഇറാഖിലെ ഇന്ത്യന്‍ എംബസിയുടെ പക്കല്‍ ഇവരെ കുറിച്ചുള്ള രേഖകള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാഖില്‍ കൊല്ലപ്പെട്ട 38 ഇന്ത്യക്കാരുടെ ഭൗതിക അവശിഷ്ടങ്ങള്‍ അമൃത്സറിലെ ശ്രീ ഗുരു റാം ദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഏറ്റുവാങ്ങിയതിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇക്കാര്യം ഉന്നയിക്കേണ്ട സമയമല്ല ഇതെന്ന് അറിയാം. എന്നാല്‍ തൊഴിലാളികള്‍ അവിടെയെത്തിയത് (ഇറാഖില്‍) അനധികൃത ഏജന്റ് മുഖാന്തരമാണ്. കേരളത്തില്‍നിന്നുള്ള 46 നഴ്സുമാരെ ഐ എസിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടുത്താനായത് സര്‍ക്കാരിന്റെ പക്കല്‍ അവരെ കുറിച്ച് രേഖകള്‍ ഉണ്ടായിരുന്നതിനാലാണ് സിങ് പറഞ്ഞു. എല്ലാ ഇന്ത്യക്കാരും വിദേശത്തു പോകുന്നത് നിയമപരമായി വേണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2014 മുതലാണ് ഇറാഖില്‍ ജോലി ചെയ്തിരുന്ന 39 ഇന്ത്യക്കാരെ കാണാതായത്. ഇവര്‍ കൊല്ലപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് കഴിഞ്ഞ മാസം സ്ഥിരീകരിച്ചത്. ഇവര്‍ കൊല്ലപ്പെട്ടത് കുറഞ്ഞത് ഒരുവര്‍ഷമെങ്കിലും മുമ്പായിരിക്കണമെന്ന് മൃതദേഹങ്ങളുടെ അവശിഷ്ട പരിശോധന നടത്തിയ ഫോറന്‍സിക് വിദഗ്ധനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ട 39 തൊഴിലാളികളില്‍ 38 പേരുടെ ഭൗതികാവശിഷ്ടമാണ് തിരികെ കൊണ്ടുവന്നത്. ഡി എന്‍ എ പൂര്‍ണായും മാച്ച് ആകാത്ത സാഹചര്യത്തില്‍ ഒരാളുടെ മൃതദേഹം തിരികെ കൊണ്ടുവന്നിട്ടില്ല.