പ്രളയത്തിലും ഉരുള്‍പൊട്ടലിലും വീടിനെ തകര്‍ത്തെറിഞ്ഞപ്പോള്‍ അത്ഭുതകരമായി രക്ഷപ്പെട്ട കുടുംബത്തിന് ഇന്ന് തല ചായ്ക്കാന്‍ ഇടമില്ല. ആഗസ്റ്റ് എട്ടിന് അമ്മാറമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ടെങ്കിലും മൂന്നുമാസം മാത്രം പ്രായമുള്ള അസിന് എന്ന പിഞ്ചു കുഞ്ഞിനും കുടുംബത്തിനും നഷ്ടമായതു സ്വന്തം വീടുതന്നെയാണ്. വയനാട് പൊഴുതന അമ്മാറ ചോലിയില്‍ അസീസിന്റെയും ജസീലയുടെയും മൂന്നാമത്തെ മകനാണ് അസിന്. ആഗസ്റ്റ് എട്ടിന്റെ ആ രാത്രിയില്‍ ഉരുള്‍പൊട്ടി ചെളിയും വെള്ളവും പാറക്കല്ലുകളും കുത്തിയൊലിച്ചു വന്നപ്പോള്‍ വെള്ളത്തിനു മീതെ ഉയര്‍ത്തിപ്പിടിച്ച, ഉമ്മ ജസീലയുടെ കൈയിലായിരുന്നു അവന്. പക്ഷേ, ശക്തമായ ഒഴുക്കില്‍ പിടിവിട്ടു. ഒഴുകി നീങ്ങിയ അവനെ വല്ല്യുമ്മ നാലു മീറ്റര്‍ അകലെ നിന്നു തപ്പിപ്പിടിച്ചെടുക്കുമ്പോള്‍ ചെളിയില്‍ പുതഞ്ഞിരുന്നു പിഞ്ചുശരീരം. കണ്ണിലും മൂക്കിലും നിറഞ്ഞ ചെളി വകഞ്ഞുമാറ്റി പുറത്തേക്ക് ഓടുകയായിരുന്നു ഉമ്മയും മക്കളും.
മക്കളായ ആദില്‍ (10), ഹാഫില്‍ (7), അസിന് (3 മാസം) എന്നിവരും ഉമ്മയും താനും ഒരേ മുറിയിലുറങ്ങുമ്പോഴായിരുന്നു ദുരന്തമെന്നു ജസീല പറയുന്നു. സാധാരണ ഞാനും മക്കളും അടുക്കളയ്ക്കടുത്തുള്ള മുറിയിലും ഉമ്മ സമീപത്തെ മുറിയിലുമാണു കിടക്കുക. അന്നു രാവിലെ മുതല്‍ കനത്ത മഴയായിരുന്നതിനാല്‍ തന്റെ മുറിയില്‍ കിടക്കാമെന്ന് ഉമ്മ നിര്‍ദേശിക്കുകയായിരുന്നു. 10 മണിയോടെ കിടന്നു. ഇടിമുഴക്കം പോലുള്ള ശബ്ദം കേട്ടാണു ഞെട്ടിയുണര്‍ന്നത്. കതകു തുറന്നപ്പോള്‍ ഇരച്ചെത്തുന്നു വെള്ളവും ചെളിയും. അടുക്കളയും സമീപത്തെ മുറിയും തകര്‍ന്നു വീഴുന്നു. അസിനെ തലയ്ക്കു മുകളില്‍ ഉയര്‍ത്തിപ്പിടിച്ച് ഉമ്മയോടും മക്കളോടും ഓടിക്കോളാന്‍ പറഞ്ഞു. ദേഹത്തു വലിയ കല്ലുവീണപ്പോള്‍ അസിന് പിടിവിട്ടു തെറിച്ചുപോയി. ഇതിനിടെ, കൈയില്‍ കിട്ടിയ വള്ളിയില്‍ ചുറ്റിപ്പിടിച്ച് ആദിലും ഹഫീലും കരയുന്നതു കേട്ടു. (അവര്‍ ചുറ്റിപ്പിടിച്ചത് പൊട്ടിയ വൈദ്യുതിക്കമ്പിയിലായിരുന്നെന്നു പിന്നീടാണ് അറിയുന്നത്). പിന്നൊന്നും ഓര്‍മയില്ല.
ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷപെടുത്തുമ്പോള്‍ ഞങ്ങളെ ചെളിയില്‍ പുതഞ്ഞു തിരിച്ചറിയാന്‍പോലും കഴിയില്ലായിരുന്നു. ചുറ്റും വെള്ളം ഉയര്‍ന്നിരുന്നു. പിറ്റേന്നുച്ചയ്ക്കു തോണിയിലാണ് ആശുപത്രിയിലേക്കു മാറ്റിയത്- ജസീല പറഞ്ഞു.
പതിന്നാലു വര്‍ഷം ഗൾഫില്‍ ജോലി ചെയ്തു സമ്പാദിച്ചതും കടം വാങ്ങിയ പണവും ചേര്‍ത്തു രണ്ടര വര്‍ഷം മുന്‍പാണ് അസീസ് അമ്മാറയില്‍ വീടുവച്ചത്. 35 ലക്ഷം ചെലവായി. ഉരുള്‍പൊട്ടല്‍ എല്ലാം കൊണ്ടുപോയി. അസീസ് നാട്ടിലെത്തിയിട്ടുണ്ട്. ഭൗമശാസ്ത്ര പഠനകേന്ദ്രം പരിസ്ഥിതി ദുര്‍ബല മേഖലയായി കണ്ടെത്തിയ ഇവിടെ തകര്‍ന്ന വീടു നന്നാക്കാനോ താമസിക്കാനോ ഇനി പറ്റില്ല. സര്‍ക്കാര്‍ സഹായം എവിടെയുമെത്തിയില്ല. ഇനി എവിടേക്കു പോകും? ഉത്തരം നല്കാനാവുന്നില്ല, ആര്‍ക്കും, ജസീലയുടെ ചോദ്യങ്ങള്‍ക്ക്…
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply