ഇന്ദുചേച്ചിയുടെ ഭര്‍ത്താവായ ചേട്ടനെ സഹിക്കാമെന്ന് അവന് ഒരുവിധം സമ്മതിച്ചു. അമ്മായിയെ അവന് കാണുകയേ വേണ്ട. അവരിറങ്ങിപ്പോകണമെന്ന് അവന് ശാഠ്യം പിടിച്ചു. അവര്‍ പകലൊക്കെ മാറിനിന്നെങ്കിലും രാത്രി വീട്ടിലേക്ക് തന്നെ തിരിച്ചു വന്നു. അത് കണ്ടില്ലെന്ന് വെയ്ക്കാന്‍ അവന് ഒടുവില്‍ തയാറായി. ഇന്ദുചേച്ചിയുടെ ചേട്ടനുമായി അവന് അല്പാല്പം അടുക്കുന്നുണ്ടായിരുന്നു. അവനു വേണ്ട ഭക്ഷണമൊക്കെ ചേട്ടന് രുചിയോടെ തയാറാക്കി കൊടുത്തതും അവനോട് സംസാരിച്ചുകൊണ്ടിരുന്നതും ടി ടി കളിച്ചതും ടി വി കണ്ടതും ഒക്കെ അവനു ഇഷ്ടമായി. ഇന്ദു ചേച്ചി ഭയങ്കരിയും ദുഷ്ടയുമാണെന്നു അവന് പറഞ്ഞുകൊടുത്തു. അവന്റെ അമ്മയെ അവന് കൊല്ലുകയില്ലെന്നും അതെല്ലാം വെറും വിരട്ടാണെന്നും അവന് ചേട്ടനോട് പറയാതിരുന്നില്ല. അമ്മയില്ലാത്ത കുട്ടികളുടെ സ്ഥിതി വലിയ കഷ്ടമാണെന്നും അവന്റെ അമ്മയെ പേടിപ്പിച്ചാല്‍ അമ്മ വഴിക്കുവരുമെന്നും അവനറിയാം. അച്ഛന് ഒരടി കൊടുക്കുമ്പോള്‍, അമ്മ പറഞ്ഞതെല്ലാം കേള്‍ക്കും. അവന് രണ്ടടി കൊടുക്കുമെന്ന് പേടിപ്പിച്ചാല്‍ അവന് പറയാത്തതും കൂടി അമ്മ കേള്‍ക്കും. പിന്നെന്താ ? അമ്മയെ എന്നും പേടിപ്പിച്ചു നിറുത്തണമെന്ന് അച്ഛന് പറഞ്ഞുകൊടുത്തിട്ടുണ്ട്. അമ്മയെ മാത്രമല്ല ലോകത്തിലെ പെണ്ണുങ്ങളെ മുഴുവനും തന്നെ.
പിന്നെ അച്ഛന് അവനെ നോക്കാന്‍ വേണ്ടിയാണ് ജോലിക്ക് പോവാതിരുന്നത്. അച്ഛന് എന്നും കാറില്‍ ഓഫീസില്‍ കൊണ്ടുവിട്ടിരുന്നതുകൊണ്ടാണ് അമ്മയ്ക്ക് ജോലിയ്ക്ക് പോവാന്‍ സാധിച്ചതും. അപ്പോള്‍ അമ്മയുടെ വരുമാനമൊക്കെ ശരിക്കും ആരുടേയാണ്?ജോലിക്ക് പോവാന്‍ അനുവാദം കൊടുത്തതും ഓഫീസില്‍ കൊണ്ടാക്കി കൂട്ടിക്കൊണ്ട് വന്നതും പാവം അച്ഛനല്ലേ? പിന്നെ അമ്മ ചുമ്മാ വീട് വിട്ടിറങ്ങിയതൊന്നുമല്ല, അച്ഛന്റെ മുപ്പതു ലക്ഷം രൂപയും തട്ടിച്ചുകൊണ്ടാണ് വന്നിരിക്കുന്നത്. അമ്മാവനും അമ്മായിയും ഭയങ്കര കള്ളത്തരമുള്ളവരാണ്. സൂക്ഷിച്ചാല്‍ ചേട്ടനു കൊള്ളാം. അവരുടെയും ആ ചെറിയമ്മയുടേയും വലയിലാണ് അമ്മ. അമ്മ ശരിക്കും പാവമാണ്. അമ്മയുടെ കാശൊക്കെ തട്ടിപ്പറിച്ചു കഴിയുമ്പോള്‍ അവര്‍ അമ്മയെ വിട്ടുകളയും. അന്നേരം അച്ഛനും അവനുമേ കാണൂ അമ്മയ്ക്ക്. കാശൊക്കെ മറ്റുള്ളവര്‍ തട്ടിപ്പറിയ്ക്കാതിരിയ്ക്കാനാണ് അച്ഛന് അമ്മയെ ചെക് ചെയ്തിരുന്നതും കണക്ക് സൂക്ഷിച്ചിരുന്നതും ഒക്കെ. പണം അനാവശ്യമായി ചെലവാക്കുന്നത് ചീത്തക്കാര്യമാണെന്ന് അച്ഛന് പറയുന്നതില്‍ വല്ല തെറ്റുമുണ്ടോ?
പിന്നെ അവന്റെ ഒച്ചയില്‍ സങ്കടം കലര്‍ന്നു. ‘അച്ഛന് അമ്മയെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്. ഉറങ്ങുന്നില്ല, ഉണ്ണുന്നില്ല, ഒരു ദിവസം മുപ്പത് സിഗരറ്റ് വലിക്കും. തെറ്റ് ചെയ്ത ആള്‍ക്ക് തെറ്റ് സഹിച്ച ആളെക്കാള്‍ സങ്കടം ഉണ്ട്. അമ്മയ്ക്ക് ഒരു കുഴപ്പവുമില്ല. ഭക്ഷണം കഴിക്കുന്നു,ജോലിക്ക് പോകുന്നു. സുഖമായി ജീവിക്കുന്നു. അച്ഛന്റെ കാര്യം ആലോചിച്ച് എനിക്ക് സങ്കടം സഹിക്കാന്‍ വയ്യ. അച്ഛനാണ് എനിക്കീ ഭൂമിയില്‍ എല്ലാം. ‘
അച്ഛന് അമ്മയെ അടിച്ചത് ,അവനെക്കൊണ്ട് അടിപ്പിച്ചത് ശരിയല്ലെന്ന് അവനുറപ്പുണ്ട്. അവനാണെങ്കില്‍ അമ്മയെ പതുക്കെ മാത്രമേ അന്നടിച്ചതുമുള്ളൂ. പക്ഷെ, അതിന് വീടു വിട്ടു പോകുമോ പെണ്ണുങ്ങള് ? അവന്റെ കൂട്ടുകാരൊക്കെ പറഞ്ഞത്രേ അവന്റെ അമ്മയ്ക്ക് ഭ്രാന്താണെന്ന്.. വീട്ടിലെ ചെറിയ വഴക്കുകള്‍ ഇങ്ങനെ പരസ്യമാക്കുന്നത് മോശമാണെന്ന് അമ്മയ്ക്ക് അറിയാത്തതെന്താ? പിന്നെ ഫീമെയില്‍സിനെ ഒരിയ്ക്കലും മുഴുവന്‍ വിശ്വസിക്കരുത്. അവര്‍ തരം കിട്ടിയാല്‍ ഫണ്‍ ചെയ്യും … കിട്ടുന്ന ആള്‍ക്കാര്‍ക്കൊപ്പം. . അതും അവന്റെ കൂട്ടുകാര്‍ അവനോട് പറഞ്ഞിട്ടുണ്ട്.
ആ ഫണ്‍ എന്താണെന്ന് അവനറിയില്ലെന്ന് ഇന്ദുവിന്റെ ഭര്‍ത്താവിനു മനസ്സിലായി. അതുകൊണ്ട് തന്നെ പരവശനായിപ്പോയ ആ പതിമൂന്നുകാരന്റെ സങ്കടങ്ങള്‍ എല്ലാം ഒരു മടുപ്പുമില്ലാതെ മൂളിക്കേട്ടു. പറ്റാവുന്ന പോലെ ആസ്വസിപ്പിക്കുകയും ചെയ്തു. കുറെ പറഞ്ഞു കഴിഞ്ഞപ്പോള്‍ മോനു അല്പം ആശ്വാസം കിട്ടിയതു പോലെ ഉണ്ടായിരുന്നു. സഹതാപമുള്ള ലിസണര്‍ ആണെന്ന ബോധ്യം പകരാന്‍ കഴിഞ്ഞതുകൊണ്ടാവണം മോന് അത്രയുമൊക്കെ തുറന്ന് പറഞ്ഞത്.
അവളുടെ ചേട്ടന് ജാമാതാവ് അവിടെ നില്ക്കുന്ന ഓരോ നിമിഷവും ആകുലചിത്തനാവുകയായിരുന്നു. ഇന്ദുവിന്റെ ഭാവിയ്ക്ക് വല്ല പ്രശ്നവും ഉണ്ടാവുമോ എന്നദ്ദേഹം സദാ ഭീതിപ്പെട്ടു. അവനെ അങ്ങോട്ട് കൊണ്ടു പോയതിലും ഈ പ്രശ്നങ്ങളിലിടപെടുത്തിയതിലും അദ്ദേഹം എന്നും സ്വന്തം ഭാര്യയെ വിളിച്ച് അവസാനിക്കാതെ വഴക്കിട്ടു. ഒടുവില്‍ അവനെ തിരിച്ചയയ്ക്കാമെന്നും സ്വയം അവിടെ നിന്നോളാമെന്നും ഭാര്യയെക്കൊണ്ട് അദ്ദേഹം സമ്മതിപ്പിക്കുകയും ചെയ്തു.
ജാമാതാവ് തിരികെപ്പോയപ്പോള് പിന്നെ ചേട്ടത്തിയമ്മ ആ വീട്ടില്‍ നിന്നില്ല. അതിനു തൊട്ടടുത്തുള്ള ഓവൈഓ റൂമിലേക്ക് അവര്‍ താമസം മാറ്റി.
അവന് പറ്റുമ്പോഴെല്ലാം സ്കൂളില്‍ പോകാന്‍ വലിയ മടികാണിച്ചിരുന്നു. അത് ഒരു നല്ല കാര്യമായി അവള്‍ക്ക് തോന്നിയതേയില്ല. അവള് ടീച്ചര്‍മാരോടും ചേട്ടത്തിയമ്മയോടും അവന്റെ ഈ മടിയെപ്പറ്റി ചര്‍ച്ച ചെയ്തു. അതിന്റെ രഹസ്യം പൊടുന്നനെയാണ് അവള്‍ക്ക് വെളിവായത്. കോളനിയിലെ ഒരു തുണി തേപ്പുകാരിയാണ് പറഞ്ഞുകൊടുത്തത്, പകല്‍ സമയങ്ങളില്‍ അയാള്‍ വീട്ടിലേക്ക് വരുന്നുണ്ടെന്നും അച്ഛനും മോനും ഒന്നിച്ചാണ് പകല്‍ അവിടെ കഴിയുന്നതെന്നും.. അതോടെ അവള് ശരിക്കും ഭയന്നു. അതുറപ്പ് വരുത്താന്‍ വേണ്ടി തന്നെ ഓഫീസിലേക്ക് പോയി കുറച്ച് സമയം കഴിഞ്ഞപ്പോള്‍ അവള് മടങ്ങി വന്നു.
അപ്പോള്‍ അയാളും മോനും ഒന്നിച്ച് ആ വീട്ടിലിരിക്കുന്നത് അവള് കണ്ടു.
അവള് ഉച്ചത്തില്‍ അലറി. അയാള്‍ ഇറങ്ങിയില്ലെങ്കില്‍ പോലീസിനെ വിളിക്കും എന്ന് അവള് ഉറഞ്ഞു തുള്ളി. മോന് ഓടി വന്ന് അവളുടെ മൊബൈല്‍ പിടിച്ചു മേടിച്ചു സിം ഊരി മാറ്റി. പക്ഷെ, അയാള്‍ ‘തേവിടിശ്ശീ, ദളിത്, വേശ്യേടെ മോളേ, കൈക്കൂലിക്കാരി’ എന്നൊക്കെ വിളിച്ച് ‘ഈ വേശ്യയെ തൊടരുത് മോനെ നിനക്ക് വല്ല രോഗവും വരും’ എന്നലറിക്കൊണ്ട് അവനെയും വിളിച്ച് സ്ഥലം വിട്ടതേയുള്ളൂ. കൂടുതല്‍ വഴക്കിനൊന്നും നിന്നില്ല. പോകുന്ന പോക്കില്‍ മൊബൈലും സിമ്മും അവന് കോവണിപ്പടിയില്‍ വലിച്ചെറിഞ്ഞിട്ട് പോയി. എങ്കിലും അവന് അമ്മയെ തിരിഞ്ഞുനോക്കിതിരിഞ്ഞു നോക്കിക്കൊണ്ടാണ് പോയത്.
സിം പിടിപ്പിച്ച് അവള് ഫോണ്‍ എടുത്തതും അവന് അവളെ വിളിച്ചു.
‘അമ്മാ.. എനിക്ക് പൈസ വേണം. എന്റെ മൊബൈല്‍ ചീത്തയായിപ്പോയി.’
‘ഉം’ എന്ന് മാത്രം പറഞ്ഞു അവള് ഫോണ്‍ കട്ട് ചെയ്തു.
ചേട്ടത്തിയമ്മയെ വിളിച്ച് വീട്ടിലേക്ക് താമസം മാറ്റാന്‍ അവള് അപേക്ഷിച്ചു. ഒരു മണിക്കൂറില്‍ അവര്‍ അവളുടെ അടുത്തെത്തി.
അവള് ഇനിയെങ്കിലും നിയമസഹായം തേടണമെന്ന കാര്യത്തില്‍ ചേട്ടത്തിയമ്മ ഉറച്ച് നിന്നു. ‘നിന്റെയും നിന്റെ ചേട്ടന്റെയും നിങ്ങളുടെ മൊത്തം കുടുംബത്തിന്റെയും വഴുവഴുപ്പന്‍ രീതികളാണ് , ശാന്തി ശാന്തി എന്ന ജപമാണ് ഇമ്മാതിരി ക്രിമിനലുകളെ വളര്‍ത്തുന്നത് , ആ അലവലാതിയുടേയും ചെക്കന്റേയും കരണം നോക്കി നാലടി കൊടുത്താല്‍ തീരാവുന്ന രോഗമേയുള്ളൂ. അതിനു നിന്റെ ചേട്ടന്റെ കൈത്തണ്ടയ്ക്ക് ബലമില്ല. ഒച്ചയെടുപ്പൊക്കെ തിരിച്ചടിക്കില്ല എന്നുറപ്പുള്ള എന്നോടല്ലേ സാധിക്കൂ ‘ എന്നവര്‍ ക്ഷുഭിതയായി.
പഴയ വക്കീലിന്റെ അടുത്ത് ഏതു മുഖവുമായി പോകുമെന്ന് അവള് ചോദിച്ചപ്പോള്‍ ചേട്ടത്തിയമ്മ പരിഹസിച്ചു. ‘ഈ വളിച്ചു പുളിച്ച മുഖം തന്നെ ധാരാളം. വക്കീലിനു മുഖമൊന്നും പ്രശ്നമുണ്ടാവില്ല, തുട്ട് മാത്രേ അയാള്‍ കാര്യമായെടുക്കു.’
അവള് ചിരിച്ചുകൊണ്ട് ചേട്ടത്തിയമ്മയെ കെട്ടിപ്പിടിച്ചു.
ചേട്ടത്തിയമ്മയാണ് ആദ്യം വക്കീലിനെ പോയി കണ്ടത്. അദ്ദേഹം പറഞ്ഞു. ‘ഇതിങ്ങനെയൊക്കെയേ വരികയുള്ളൂ എന്നെനിക്കന്നേ അറിയാമായിരുന്നു. പ്രശ്നമെന്താണെന്ന് വെച്ചാല്‍ ഞങ്ങളുടെ പ്രൊഫഷനു ഒരു കുഴപ്പമുണ്ട്. ക്ലയന്റിനെ വിളിച്ച് വരൂ നമുക്ക് കേസ് കൊടുക്കാം എന്ന് ഏതു പരിതസ്ഥിതിയിലും പറയാന്‍ കഴിയില്ല. ഈ കുടുംബപ്രശ്നങ്ങളില്‍ ഒട്ടും കഴിയില്ല. കാരണം ചിലപ്പോള്‍ അവര്‍ ഒരുമിച്ചിട്ടുണ്ടാകും. തെറ്റ് തിരുത്തി സുഖമായി കഴിയുകയാവും, അന്നേരം വരൂ കേസ് കൊടുക്കാമെന്ന് പറഞ്ഞാല്‍ വക്കീല്‍ അവിടെ പിന്നെ ആരായി? ‘
ചേട്ടത്തിയമ്മ ഫിസിനെക്കുറിച്ച് ചോദിച്ചു മനസ്സിലാക്കി. ആദ്യം തന്ന ഫീസ് എവിടെ ഉള് കൊള്ളിക്കുമെന്ന് ചോദിച്ചു. വക്കീല്‍ എല്ലാം തുണ്ടു കടലാസ്സില്‍ കുറിച്ചു നല്കി.
പിന്നെ അവര്‍ പറഞ്ഞു. ‘എല്ലാ പോയിന്റ്സും കൃത്യമായി നമ്പറിട്ട് ഞാന്‍ എഴുതിത്തരാം. ഡ്രാഫ്റ്റ് .. സാര്‍ അതില്‍ വേണ്ട സെക് ഷനും ലോയുമൊക്കെ ചേരും പടി ചേര്‍ത്ത് ഫൈനല്‍ ആക്കിക്കൊള്ളൂ.
വക്കീലിന്റെ കണ്ണുകള്‍ മിഴിഞ്ഞു.
ആര് യൂ സീരിയസ് ?
ഉറച്ച ശബ്ദത്തിലായിരുന്നു ചേട്ടത്തിയമ്മയുടെ മറുപടി..’.ഐ ആം ഡാം സീരിയസ്. അവളെ എന്റെ അനിയത്തിയെ രക്ഷപ്പെടുത്തണം. അതിനു ആകാവുന്നതെല്ലാം ചെയ്യണം. നമുക്ക് സാധിക്കുമെങ്കില്‍ ആ പാവം കുഞ്ഞിനേയും. ‘
വക്കീല്‍ തികഞ്ഞ ആദരവോടെ അവര്‍ക്കൊരു ഷേക് ഹാന്‍ഡ് നല്കി.
അമ്മയെ വിട്ട് പോയിട്ട് കുറച്ചു നാള് കഴിഞ്ഞപ്പോള്‍ അവന്റെ ഫോണ്‍ വന്നു. അവന് ഏതോ ഒരു നാട്ടിലാണെന്നും ആ നാട് ഏതാണെന്ന് അവന് പറയില്ലന്നും അമ്മയ്ക്കിനി അവനെ ഒരിയ്ക്കലും കാണാനൊക്കില്ലെന്നും ഒക്കെയായിരുന്നു അവന്റെ ഭീഷണി.
അവള് സാമാന്യം നന്നായി പരിഭ്രമിച്ചു. അവനെ എപ്പോഴും വിളിച്ചു നോക്കുക സുഹൃത്തുക്കളെക്കൊണ്ട് പല നമ്പറുകളില്‍ നിന്ന് വിളിപ്പിക്കുക, അവന്റെ ഒച്ച ഹലോ എന്നെങ്കിലും കേള്‍ക്കുന്നുണ്ടോ എന്ന് അന്വേഷിക്കുക, ഇതൊക്കെ അവളുടെ അവസാനിക്കാത്ത ഉല്‍ക്കണ്ഠകളായി മാറി.
അവന് മരിച്ചു പോകുമോ? ജയിലില്‍ പോകുമോ? അനാഥനായി മാറുമോ? ലൈംഗികമായി ചൂഷണം ചെയ്യപ്പെടുമോ എന്നൊക്കെ ഓര്‍ത്തോര്‍ത്ത് രാത്രികളില്‍ അവള് ഹൃദയം പൊട്ടി നിലവിളിച്ചു കരഞ്ഞു.
ഒടുവില്‍ ഒരു രാത്രി അവന് വിളിച്ചു, ‘എനിക്ക് വയ്യ അമ്മ. ഞാനിങ്ങോട്ട് വരേണ്ടിയിരുന്നില്ല. ട്രെയിനിലും ഹോട്ടലിലും ഒക്കെ അച്ഛന് വഴക്കുണ്ടാക്കി ആള്‍ക്കാരോട്… ആകെ പ്രയാസമായി. ഭക്ഷണം പിടിക്കുന്നില്ല, എനിക്ക് വയറു വേദനിക്കുന്നു. എനിക്കു വയ്യ. അമ്മേടടുത്ത് നിന്നാല്‍ മതിയായിരുന്നു. ‘
അവള് ഉരുകി.. വെണ്ണപോലെ. അതൊക്കെ അയാള്‍ പറഞ്ഞ് കൊടുത്ത് അവനെക്കൊണ്ട് പറയിക്കുന്നതായിരിക്കുമെന്ന കണക്കു കൂട്ടലില്‍ ചേട്ടത്തിയമ്മ ഒട്ടും തന്നെ ഉരുകാന്‍ തയാറായില്ല. അത്രയെല്ലാം കൊഞ്ചുമ്പോഴും അവന് ഏതു നാട്ടിലാണെന്നോ ഏതു ഹോട്ടലിലാണെന്നോ അവന് പറഞ്ഞില്ലല്ലോ എന്നവര്‍ ചൂണ്ടിക്കാട്ടി.
ക്ലാസ്സൊക്കെ കളഞ്ഞാണ് അച്ഛനും മകനും കൂടി ഊരു ചുറ്റിയിരുന്നത്. അവന്റെ പഠിത്തം അവരൊരുമിച്ച് പാര്‍ക്കുമ്പോഴും അവളുടെ മാത്രം ഉല്ക്കണ്ഠയായിരുന്നുവല്ലോ.
യാത്ര കഴിഞ്ഞ് അവര്‍ തിരികെ എത്തിയപ്പോഴാണ് അയാളുടെ സുഹൃത്ത് അവളെ വിവരം അറിയിച്ചത്, അയാളുടെ ജോലി നഷ്ടപ്പെട്ടു കഴിഞ്ഞു. വെറും പത്തുമാസമേ അയാള്‍ ജോലിക്ക് പോയുള്ളൂ. അവള് അയാളെക്കുറിച്ച് ഓഫീസില്‍ മോശമായി സംസാരിച്ചതുകൊണ്ട് അയാള്‍ അവിടെ നിന്ന് പുറത്താക്കപ്പെടുകയായിരുന്നുവെന്നാണ് അയാള്‍ എല്ലാവരോടും പറഞ്ഞ് സഹതാപം തേടുന്നത്. അയാള്‍ക്ക് ജോലി ചെയ്യാന്‍ ഇഷ്ടമില്ല എന്നതു മാത്രമാണ് യഥാര്‍ഥ കാരണം. ജോലി നഷ്ടപ്പെട്ടതുകൊണ്ട് അയാളുടേയും സുഹൃത്തിന്റെയും പേരില്‍ അവള് വാങ്ങിക്കൊടുത്ത സ്ഥലം വില്‍ക്കാനാണ് അയാളുടെ പരിപാടി എന്നും അയാളുടെ കൈയിലിരിപ്പ് ഒട്ടും ശരിയല്ലെന്നും ‘ സുഹൃത്ത് സംഭാഷണം ഉപസംഹരിച്ചു.
ഇരുപത്തഞ്ചു ലക്ഷത്തിനാണവള് ആ സ്ഥലം അയാള്‍ക്കും കൂട്ടുകാരനും കൂടി വാങ്ങി നല്‍കിയത്. കൂട്ടുകാരനും സ്വന്തം ഷെയര്‍ ആയി ഇരുപത്തഞ്ചു മുടക്കിയിരുന്നു. അപ്പോള്‍ അതു വിറ്റാല്‍ കുറെ പണം കിട്ടുമല്ലോ. അതു കൊണ്ട് അയാള്‍ക്ക് അവളെ പാഠം പഠിപ്പിക്കാന്‍ കഴിയും.ചേട്ടത്തിയമ്മയ്ക്ക് വലിയ ഉല്‍ക്കണ്ഠ ഉണ്ടായെങ്കിലും അവര്‍ തലവേദനയിലും വയറു വേദനയിലുമായി അതെല്ലാം ഒതുക്കിപ്പിടിച്ചു. മോനെ അമേരിക്കയില്‍ വിട്ട് പഠിപ്പിക്കാനൊക്കെ പണം വേണ്ടി വരികയാണെങ്കില്‍ അത് അന്നേരം വില്ക്കാമല്ലോ എന്ന ഒരു നിക്ഷേപം ആയിക്കൂടിയാണ് അവള് ആ സ്ഥലം വാങ്ങിയതെന്നും അതും നഷ്ടമാവുന്നല്ലോ എന്നും അവള് നിറുത്താതെ തേങ്ങിക്കരഞ്ഞു.
എന്തായാലും മോന് വീണ്ടും അവളുടെ അടുത്തേക്ക് മടങ്ങി വന്നു. വന്ന ദിവസം അമ്മായിയെ വീട്ടില്‍ കണ്ടപ്പോള്‍ അവന്റെ സ്വഭാവം ആകെ മാറി. പിശാചു ബാധിച്ച പോലെ ആയിരുന്നു അവന്റെ പെരുമാറ്റം. അവന് കൈ ഉയര്‍ത്തി അവരുടെ നെഞ്ചത്ത് തല്ലി.’യക്ഷീ നീ പോ, പിശാചേ, നീ പോ’ എന്നൊക്കെ അലറി. അച്ഛനെ ഫോണ്‍ ചെയ്ത് ‘ ആ യക്ഷി ഇരിക്കുന്നു ഇവിടെ, ഓടി വരൂ’ എന്ന് നിലവിളിച്ചു, അമ്മയുടേ ഫോണ്‍ വലിച്ചെറിഞ്ഞ് സിം ഊരി കൈയില്‍ പിടിച്ചു. അമ്മയെ കരണത്തടിക്കുകയും മുഷ്ടി ചുരുട്ടി താടിയെല്ലില്‍ ഇടിക്കുകയും മുട്ടുകാല് കൊണ്ട് അമ്മയുടെ വയറ്റില്‍ ആഞ്ഞിടിക്കുകയും ചെയ്തു, അവന് ഒരു തികഞ്ഞ ഭ്രാന്തനെപ്പോലെയായിരുന്നു പെരുമാറിയത്. അമ്മായിയെ ഇവിടെ കണ്ടാല്‍ അവന് ആത്മഹത്യ ചെയ്യുമെന്ന് അയല്‍പ്പക്കത്തെ ആന്റിയോട് ബഹളം കൂട്ടി. കുടുംബത്തോടെ ഇവരൊക്കെയും വേശ്യകളാണെന്ന് അവരോട് പറയാനും അവന് മറന്നില്ല. ചേട്ടത്തിയമ്മ അവന്റെ സുഹൃത്ത് അയാന്റെ അമ്മയെ വിളിച്ചു വരുത്തി. ആരെക്കണ്ടിട്ടും അവനു യാതൊരു കൂസലുമില്ലായിരുന്നു. അവന്റെ അടിയും തൊഴിയും കൊണ്ട് അവശയായെങ്കിലും അവള് കോളനിയുടെ ഗേറ്റിനരികെ ഓടിച്ചെന്ന് സെക്യൂരിറ്റിക്കാരോട് അയാളുടെ ടോയോട്ടോ കാര്‍ അകത്തുകയറ്റി വിടരുതെന്ന് പറഞ്ഞു. അപ്പോഴേക്കും അയാള്‍ അവിടെ എത്തിയിരുന്നു. ഉടനെ തന്നെ അവനും അങ്ങോട്ട് ഓടിയെത്തി. അയാള്‍ ചേട്ടത്തിയമ്മയെയും അവളേയും വേശ്യേ, കൂട്ടിക്കൊടുപ്പുകാരി, പട്ടിച്ചി എന്നൊക്കെ വിളിച്ചു. ചെരിപ്പൂരി അടിക്കാന്‍ പലവട്ടം ശ്രമിച്ചു . സെക്യൂരിറ്റിക്കാര്‍ തടഞ്ഞതുകൊണ്ട് മറ്റൊന്നുമുണ്ടായില്ല. ഇനി അമ്മയുടെ ചിതയില്‍ തുപ്പാന്‍ പോലും വരില്ലെന്ന് അട്ടഹസിച്ചുകൊണ്ട് അവന് അച്ഛന്റെ ഒപ്പം സ്ഥലം വിട്ടു. .
ചേട്ടത്തിയമ്മ വിമന്‍സ് ഹെല്പ് ലൈനില്‍ വിളിച്ചു. ആരും ഫോണ്‍ എടുത്തില്ല. പിന്നെ 100 വിളിച്ചു . ആരും ഫോണ്‍ എടുത്തില്ല. അടുത്ത പോലീസ്സ്റ്റേഷനില്‍ ഫോണ്‍ ചെയ്തു .അവിടെയും ആരും എടുത്തില്ല. സമയം രാത്രി ഒന്‍പതു മണി കഴിഞ്ഞിരുന്നു. പോലീസുകാരെല്ലാം അത്താഴം കഴിച്ച് ഉറങ്ങുന്ന നേരമായിരിക്കണം രാത്രി ഒന്‍പതു മണി. ഉറങ്ങിക്കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും ആരുടേയും പരാതി കേള്‍ക്കാന്‍ കഴിയില്ലല്ലോ.
കോളനിയുടെ റോഡില്‍ നിന്ന് അവള്‍ക്ക് സ്വന്തം ഫോണ്‍ കിട്ടി. അതിനു അപ്പോഴും കേടു വന്നിരുന്നില്ല. അതില്‍ സിം ഇല്ലെന്ന് പിന്നെയാണ് അവള്‍ക്ക് മനസ്സിലായത്.വഴിയില്‍ കുറെ തപ്പിത്തിരഞ്ഞുവെങ്കിലും അത് കിട്ടിയില്ല. അവന് അത് ഊരിയെടുത്ത് കൊണ്ടുപോയിരിക്കും എന്ന് അപ്പോഴും അവള് വിചാരിക്കുന്നുണ്ടായിരുന്നില്ല. അതിനി ആരുടെയെങ്കിലും പക്കല്‍ എത്തിച്ചേരണ്ട എന്ന് കരുതി അവള് ഫോണ്‍ കമ്പനിക്കാരെ വിളിച്ച് സിം റദ്ദാക്കാന്‍ ആവശ്യപ്പെട്ടു.
അയാന്റെ വീട്ടിലേക്കാണ് അവര്‍ പോയത്. മോന്റെ പെരുമാറ്റം കണ്ട് അയാന്റെ അമ്മ അന്തം വിട്ടു പോയിരുന്നു. അവന് എത്ര നല്ല മാനേഴ്സുള്ള കുട്ടിയായിരുന്നുവെന്ന് ഓര്‍ത്ത് അവര്‍ കരഞ്ഞു. ‘എന്തു ചക്കരയായിരുന്നു അവന്.. അയാള്‍ അവനെ നശിപ്പിച്ചു, അയാളെപ്പോലെ സംസ്ക്കാരമില്ലാത്തവനാക്കി ‘ എന്ന് അവര്‍ പിന്നെയും പിന്നെയും വിലപിച്ചു.
അവള് കല്ലു പോലെ ഇരിക്കുകയായിരുന്നു.
അയാന്റെ അമ്മ ചപ്പാത്തിയും കറിയും വിളമ്പി. ‘കഴിക്കു’ എന്ന് നിര്‍ബന്ധിച്ചു. അവള് ഒട്ടും കരഞ്ഞില്ല, ഭക്ഷണം കഴിച്ചു. ചേട്ടത്തിയമ്മ ചേട്ടനെ വിളിച്ചു, ഇന്ദുവിനെ വിളിച്ചു. എങ്കിലും അയാളെ വിളിച്ച് നാലു ചീത്ത പറയാന്‍ പോലും അവര്‍ക്കാര്‍ക്കും തോന്നിയില്ല. എന്തിനാണ് പ്രശ്നം കൂടുതല്‍ വലുതാക്കുന്നതെന്നായിരുന്നു അവരുടെ ചോദ്യം.
ഈ സമരം തീര്‍ത്തും ഏകാന്തമായി നയിക്കണമെന്ന് ചേട്ടത്തിയമ്മയ്ക്കും മനസ്സിലായി.
രാത്രി പതിനൊന്നു മണികഴിഞ്ഞപ്പോള്‍ ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ചേട്ടത്തിയമ്മയുടെ ഫോണിലേക്ക് വിളി വന്നു.
ചേട്ടത്തിയമ്മയുടേയും അവളുടേയും പേരില്‍ പരാതി കിട്ടിയിട്ടുണ്ടെന്നും അവര്‍ കുഞ്ഞിനു വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചതായി അയാള്‍ പരാതി എഴുതിക്കൊടുത്തിട്ടുണ്ടെന്നും നാളെ രാവിലെ സ്റ്റേഷനില്‍ ഹാജരാകണമെന്നുമായിരുന്നു എസ് എച്ച് ഓ യുടെ ഉശിരന്‍ കല്പന.
വക്കീലിനെ വിളിച്ചിട്ട് കാര്യമുണ്ടായില്ല.അദ്ദേഹം ഉറങ്ങിക്കഴിഞ്ഞിരുന്നു.
വിവരമറിഞ്ഞ ചേട്ടന് പറഞ്ഞത് ‘പോയ്ക്കോളൂ , പോലീസ് സ്റ്റേഷനില്‍ അത്ര പേടിയ്ക്കാനൊന്നുമില്ലെ’ ന്നാണ്.
ചേട്ടത്തിയമ്മ അവളോട് പറഞ്ഞു. ‘നിന്റെ കൊളീഗ്സിനെ അറിയിക്കണം. ഞാന്‍ എന്റെ സുഹൃത്തുക്കളോടും വിവരം പറയാം. നാളെ അവിടെ പോയി നോക്കാം. ‘
ഓര്‍മ്മയുള്ള ചില ഫോണ്‍ നമ്പറുകളില്‍ അവള് വിളിച്ച് വിവരം പറഞ്ഞു. അയാളുടെ കൂട്ടുകാരനെയും അവള് വിവരമറിയിച്ചു. പിന്നെ അവര്‍ സ്വന്തം വീട്ടിലേക്ക് മടങ്ങി. രാത്രിക്ക് നേരിയ തണുപ്പുണ്ടായിരുന്നു. ചില പാതിരാക്കിളികള്‍ ഒന്നും സാരമില്ലെന്ന് സമാധാനിപ്പിക്കാനെന്നവണ്ണം നിരന്തരമായി ചിലച്ചുകൊണ്ടിരുന്നു. റങ്കൂണ്‍ ക്രീപ്പറിന്റെയും പവിഴമല്ലിയുടേയും മധുരഗന്ധവും ഇളംകാറ്റിലുണ്ടായിരുന്നു. ബാക്കി പലതും നിഷേധിക്കുന്ന പോലെ ഇളുംകാറ്റും മധുരഗന്ധവും മറ്റുള്ളവര്‍ക്ക് നിഷേധിക്കുക എന്നത് ആര്‍ക്കും അത്ര എളുപ്പത്തില്‍ സാധിക്കുന്ന കാര്യമല്ലല്ലോ.
( തുടരും )
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply