തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയോഗിച്ചു. നടിയുടെ ആവശ്യം പരിഗണിച്ച് ഹൈക്കോടതിയാണ് ഉത്തരവിട്ടത്. ജഡ്ജി ഹണി വര്‍ഗീസിനെയാണ് കേസില്‍ വിചാരണയ്ക്ക് നിയോഗിച്ചിരിക്കുന്നത്. വിചാരണ വേഗം പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരിയില്‍ വനിതാ ജഡ്ജിയുടെ സേവനം ലഭ്യമാണോയെന്ന് പരിശോധിക്കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. തൃശൂര്‍, എറണാകുളം എന്നിവിടങ്ങളിലെ വനിതാ ജഡ്ജിമാരെയാണ് ആദ്യഘട്ടത്തില്‍ പരിഗണിക്കാനിരുന്നത്.
സംസ്ഥാനത്ത് സ്ഥിതി ദയനീയമാണെന്ന് കോടതി പറഞ്ഞിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങള്‍ കൂടി വരികയാണ്. സ്ത്രീകള്‍ക്കെതിരായ കേസുകള്‍ പരിഗണിക്കാന്‍ സംസ്ഥാനത്ത് മതിയായ കോടതികള്‍ ഇല്ല. നിര്‍ഭയമായി ഇരകള്‍ക്ക് മൊഴി നല്കാന് സാധിക്കുന്നില്ല. പ്രതിയുടെ മുന്നിലൂടെ ഇരയായ വ്യക്തിക്ക് കോടതിയിലെത്തേണ്ട സാഹചര്യമാണുള്ളതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം പ്രത്യേക കോടതി വേണമെന്നും വനിതാ ജഡ്ജി വേണമെന്നുമുള്ള നടിയുടെ ആവശ്യത്തിനെതിരെ ദിലീപ് ഉന്നയിച്ച വാദഗതികള്‍ ഹൈക്കോടതി തള്ളി. നടിക്ക് മാത്രമായി എന്തിന് പ്രത്യേക പരിഗണന നല്‍കണമെന്നാണ് ദിലീപ് ചോദിച്ചത്.
വിചാരണാ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടരണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി നല്‍കിയത്. നടി സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷി ചേരുന്നതിനായിരുന്നു ദിലീപിന്റെ അപേക്ഷ. സ്ത്രീകളുമായി ബന്ധപ്പെട്ട നൂറുകണക്കിന് കേസുകള്‍ സംസ്ഥാനത്ത് വേറെയുമുണ്ടെന്നും നടിക്ക് മാത്രമായി പ്രത്യേക പരിഗണന നല്‍കരുതെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
നടി സമീപിച്ചത് നിയമപരമായ അവകാശങ്ങള്‍ ആവശ്യപ്പെട്ട് മാത്രമാണെന്നും അതിന് നിയമം അനുവദിക്കുന്നുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. വനിതാ ജഡ്ജി വേണമെന്ന ആവശ്യം ന്യായം മാത്രമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ദിലീപിന്റെയും പള്‍സര്‍ സുനിയുടേയും എതിര്‍പ്പ് തള്ളിയാണ് കോടതിയുടെ ഉത്തരവ്. നടിയുടെ ആവശ്യത്തെ ദിലീപ് കോടതിയില്‍ എതിര്‍ത്തു. എന്നാല്‍ ദിലീപിന്റെ എതിര്‍പ്പ് വിചാരണ വെെകിക്കുന്നതിനാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. ദിലീപിന് വിചാരണ പൂര്‍ത്തിയാക്കണ്ടേയെന്ന് ഹൈക്കോടതി ചോദിച്ചു.എറണാകുളം സിബിഐ കോടതി (3) – ലാകും വാദങ്ങള്‍ നടത്തുക.
വിചാരണ വൈകിക്കാനാണ് ദിലീപിന്റെ നീക്കമെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നും നടപടികള്‍ തൃശൂരിലേക്ക് മാറ്റണമെന്നുമുള്ള നടിയുടെ ആവശ്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് കോടതി നേരത്തെ തേടിയിരുന്നു. ഇരയായ തനിക്ക് വനിതാ ജഡ്ജി വേണമെന്നത് തന്റെ അവകാശമാണെന്ന് നടി കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പുട്ടുസ്വാമി കേസിൽ സ്വകാര്യത ഇരയുടെ അവകാശമാണെന്ന 2017 ലെ സുപ്രീംകോടതി വിധിയും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്നാണ് കോടതി വനിതാ ജഡ്ജിമാരുടെ ലഭ്യത പരിശോധിക്കാൻ നിർദ്ദേശം നൽകിയത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply