ന്യൂഡല്‍ഹി: അയോദ്ധ്യയിലെ തര്‍ക്കഭൂമിയില്‍ ക്ഷേത്രനിര്‍മ്മാണത്തിന് അനുമതി നല്കിയ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. 18 ഹര്‍ജികളാണ് വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ചിരുന്നത്. ഇതില്‍ ഒൻപതെണ്ണം ഭൂമിതര്‍ക്ക കേസില്‍ കക്ഷികളായിരുന്നവര്‍ നല്കിയ ഹര്‍ജികളാണ്. ബാക്കി കേസുമായി ബന്ധമില്ലാത്തവർ നല്കിയ ഹര്‍ജികളുമാണ്. ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള 18 ഹര്‍ജികളും തള്ളിയത്.
ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഢ്, അബ്ദുള്‍ നസീര്‍, അശോക് ഭൂഷണ്, സഞ്ജീവ് ഖന്ന എന്നിവരായിരുന്നു ബെഞ്ചില്‍ ഉണ്ടായിരുന്നത്. ചീഫ് ജസ്റ്റിസിന്റെ ചേംബറില്‍ ഉച്ചയ്ക്ക് 1.40ന് ചേര്‍ന്ന ബെഞ്ച് രണ്ടര മണിക്കൂറോളമാണ് ഹര്‍ജികള്‍ പരിഗണിച്ചത്.
അയോദ്ധ്യക്കേസില്‍ നേരത്തെ ഉന്നയിക്കപ്പെടാതിരുന്ന എന്തെങ്കിലും പുതിയ വാദങ്ങള്‍ പുനഃപരിശോധനാ ഹര്‍ജിയില്‍ ഉണ്ടോ, തുറന്ന കോടതിയില്‍ ഹര്‍ജികള്‍ കേള്‍ക്കണമോ എന്നീ കാര്യങ്ങളാണ് പരിശോധിച്ചത്. എന്നാല്‍ പുതിയ വിഷയങ്ങള്‍ ഒന്നും ഉന്നയിക്കപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിലാണ് ഹര്‍ജികള്‍ തള്ളാന്‍ കോടതി തീരുമാനിച്ചതെന്നാണ് സൂചന.
കഴിഞ്ഞ മാസം (നവംബർ) 9-ന് അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ 5 അംഗ ഭരണഘടനാ ബെഞ്ചാണ് 2.77 ഏക്കര്‍ തര്‍ക്കഭൂമി മുഴുവന്‍ ക്ഷേത്രനിര്‍മ്മാണത്തിനായി നല്‍കാനും അയോദ്ധ്യയില്‍ മുസ്ലിം പള്ളി നിര്‍മിക്കുന്നതിന് 5 ഏക്കര്‍ സ്ഥലം സുന്നി വഖഫ് ബോര്‍ഡിനു നല്‍കാനും വിധിച്ചത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply