സുധീര്‍ പണിക്കവീട്ടിലെഴുതിയ ‘സുധീറിന്റെ കഥകള്‍’ ഹൃദ്യവും വായനക്കാരുടെ മനസിനെ സ്പര്‍ശിക്കുന്നതും ഹാസ്യഭാവങ്ങള്‍ നിറഞ്ഞതുമാണ്. ഓരോ ചെറുകഥയും വായിച്ചുകഴിഞ്ഞപ്പോള്‍ ഈ കഥാസമാഹാരം താത്വികമോ കഥയോ സാമൂഹിക ചിന്തകളോയെന്നു വേര്‍തിരിക്കാനും പ്രയാസമായിരുന്നു. പുസ്തകത്തിനുള്ളിലെ കഥാപാത്രങ്ങള്‍ എനിക്കുചുറ്റും എവിടെയോ ജീവിച്ചിരുന്നവരാണെന്നുള്ള അനുഭൂതികളുമുണ്ടായി. അമ്പതു കഥകളാണ് ഈ വിശിഷ്ട രചനയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഓരോ കഥയിലും തുടക്കം മുതല്‍ അവസാനമെന്തെന്നു അറിയാനുള്ള ഒരു സന്ദിഗ്ദ്ധാവസ്ഥ വായനക്കാരില്‍ സൃഷ്ടിക്കുന്നു. അനുഭൂതികളുണ്ടാക്കുന്നു. അറിയാതെ തന്നെ പരിസരബോധം നോക്കാതെ പൊട്ടിച്ചിരിക്കുകയും ചെയ്യും. സുദീര്‍ഘമായ ചിന്താധാരയില്‍ നിരവധി കഥാപാത്രങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുന്ന ഈ പുസ്തകത്തെപ്പറ്റി ഒരു അവലോകനമെഴുതുകയെന്നതിനും വാക്കുകള്‍ മതിയാകുന്നില്ല. ഇതിലെ കഥകളും കഥാപാത്രങ്ങളും നമ്മുടെയിടയില്‍ നിന്നും ഒപ്പിയെടുത്തതാണെന്ന് ഗ്രന്ഥകാരന് തന്നെ ആമുഖത്തില്‍ പറയുന്നുണ്ട്. ഈ ലേഖകനും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളില്‍ ഉണ്ടെന്നുള്ള തോന്നലുമുണ്ട്. അനുഭവങ്ങളും പാളീച്ചകളും സുധീറിന്റെ കഥാപാത്രങ്ങളില്‍ക്കൂടി ജീവിക്കുന്നു.
എഴുപതുകള്‍ക്കുശേഷമാണ് മലയാളികള്‍ അമേരിക്കയിലേക്ക് കുടിയേറ്റക്കാരായി വന്നെത്തുവാന്‍ തുടങ്ങിയത്. അതിനുമുമ്പും ഇവിടെയുള്ള സര്‍വ്വകലാശാലകളില്‍ നിരവധിപേര്‍ പഠിക്കുകയും ജോലിചെയ്യുകയും ചെയ്യുന്നുണ്ടായിരുന്നു. ആദ്യകുടിയേറ്റക്കാരായി ഇവിടെയെത്തിയ ഓരോ മലയാളിയും ഇന്ന് അമേരിക്കയുടെ സാംസ്ക്കാരിക രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. വേനലിലിലും ശിശിരകാലത്തിലും തണുപ്പിലും കാലഭേദങ്ങളെ ഭേദിച്ചുകൊണ്ട് സായിപ്പിന്റെ നാട്ടിലെ ഈ മണ്ണില്‍ ജീവിക്കാന്‍ പടവെട്ടിയ നാം ഓരോരുത്തരും ചരിത്ര കഥാപാത്രങ്ങളാണ്. ചിലര്‍ ജീവിതത്തില്‍ വന്ന പാളിച്ചകളും പാകപ്പിഴകളും മനസിനുള്ളില്‍ ഒളിച്ചുവെച്ചു. വൈരുദ്ധ്യങ്ങളും വൈവിധ്യങ്ങളുമായുള്ള രണ്ടു സാംസ്ക്കാരങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ നമ്മുടെ മക്കളും ചിന്താക്കുഴപ്പത്തിലാണ് വളര്‍ന്നത്. താറുമാറായ കുടുംബജീവിതം നയിച്ചവരുമുണ്ട്. ഒരേ പാത്രത്തില്‍ വെച്ചുവിളമ്പിയ ബന്ധുമിത്രാദികളില്‍ പലരും കാലത്തിന്റെ പ്രയാണത്തില്‍ ഭൂമിയില്‍ നിന്നും ഇല്ലാതായി. ഓര്‍ക്കുമ്പോള്‍ നാം ഏകനാണെന്നു തോന്നും. ശ്രീ പണിക്കവീട്ടിലിന്റെ കഥകളിലെ കഥാപാത്രങ്ങള്‍ നമുക്ക് ചുറ്റുമുണ്ടായിരുന്നവര്‍ തന്നെ. അല്ലെങ്കില്‍ അവര്‍ എവിടെയോ ഇന്നും ജീവിച്ചിരിപ്പുണ്ടെന്നു തോന്നിപ്പോവുന്നു.
ഗ്രന്ഥകാരന് സ്വന്തം അനുഭവങ്ങളുടെ സാക്ഷ്യങ്ങളും കഥകളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വായനയില്‍ക്കൂടി ചിലര്‍ അദ്ധ്യാത്മികതയുടെ പൂര്‍ണ്ണത പ്രാപിക്കാന്‍ ശ്രമിക്കുന്നു. പരബ്രഹ്മം ഉണ്ടെന്നും മനുഷ്യ കോശങ്ങളില്‍ എവിടെയോ സ്ഥിതിചെയ്യുന്ന ‘ആത്മം’ ജന്മ ജന്മാന്തരങ്ങളിലൂടെ പരമാത്മാവില്‍ ലയിക്കുമെന്നെല്ലാമുള്ള മൂഢ സ്വര്‍ഗത്തില്‍ ചിലര്‍ ജീവിക്കുന്നു. സ്വധര്‍മ്മം നിലനിര്‍ത്താന്‍, അധര്‍മ്മത്തെ ഇല്ലാതാകാന്‍ ‘കൊല്ലുക’ ‘കൊല്ലുക’ എന്നും ആത്മീയ പുരാണങ്ങള്‍ ഉരുവിടുന്നു. പാപ ബോധം മനസിലുയര്‍ത്തി മതപഠനങ്ങളെ കച്ചവടങ്ങളാക്കാനും സെമിറ്റിക് മതങ്ങള്‍ മത്സരിക്കുന്നു. ഓരോ മതങ്ങളും സ്വകാര്യവല്‍ക്കരിയ്ക്കപ്പെട്ടിരിക്കുന്നു. അന്യന്റെ മതത്തെ പുച്ഛം. പേരുനോക്കി സൗഹാര്‍ദം സ്ഥാപിക്കുന്നവരുമുണ്ട്. മുല്ലാമാരുടെയും പൂജാരിമാരുടെയും പുരോഹിതരുടെയും മതബോധനങ്ങള്‍ കേള്‍ക്കാന്‍ ഭൂരിഭാഗത്തിനും താല്‍പ്പര്യമാണ്. സ്വന്തം ഭാഷയോ, ഭാഷയുടെ വൈജ്ഞാനിക ചിന്തകളോ ഗ്രഹിക്കാന്‍ ഇക്കൂട്ടര്‍ താല്‍പ്പര്യം കാണിക്കാറില്ല. പള്ളി പ്രസംഗം സത്യമെന്ന് വിശ്വസിച്ചു നടക്കുന്ന വലിയൊരു അമേരിക്കന്‍ മലയാളി സമൂഹത്തിന് മലയാള സാഹിത്യ കൃതികളോ അമേരിക്കന്‍ ജീവിതത്തെ പങ്കുവെക്കുന്ന പുസ്തകങ്ങളോ വായിക്കാന്‍ താല്പര്യം കാണില്ല.
ശ്രീ പണിക്കവീട്ടിലിന്റെ കൃതിയില്‍ ആദ്ധ്യാത്മിക പരിവേഷം അണിഞ്ഞിട്ടുള്ള കപട വിശ്വാസികളെ നോവിച്ചു വിട്ടിട്ടുണ്ട്. ഒളിച്ചു വെച്ചുകൊണ്ടു ഒന്നും തന്നെ അദ്ദേഹം എഴുതിയിട്ടില്ല. ആരെയും കൂസാതെ പരസ്യമായി സത്യം പുലമ്പാനുള്ള ചങ്കൂറ്റവും കഥാകൃത്തിനുണ്ട്. കഥകളെല്ലാം അനുകരണങ്ങളില്ലാതെ സ്വന്തം മനസ്സില്‍ നിന്നും ഉത്തേജിച്ചതുമാണ്. നിശ്ചിതമായ പ്രശ്നങ്ങളെ വിലയിരുത്തുന്ന ഗ്രന്ഥകാരന്റെ ആവിഷ്ക്കാര സ്വതന്ത്ര്യത്തില് ചിലര്‍ നീരസം പ്രകടിപ്പിച്ചേക്കാം. ഈ പുസ്തകത്തിലെ ഓരോ താളുകളും ജീവിതാനുഭവങ്ങളുമായി സ്വച്ഛന്ദം സഞ്ചരിക്കുന്നവരുടെ മനസിന്റെ ഉള്ളിലേക്ക് കടന്നുകയറുമെന്നതിലും സംശയമില്ല. സത്യത്തിന്റെ കാഹളവും മുഴങ്ങുന്നതായി അനുഭവപ്പെടും.
ഇരുപത്തിയഞ്ചുകാരന് യുവാവിന്റെ ‘പ്രണയ പുഷ്പ്പമേ’ എന്ന പാട്ടോടെയാണ് ആദ്യ അദ്ധ്യായത്തിലെ കഥ ആരംഭിക്കുന്നത്. ആര്‍ത്തവം നിന്നു കഴിയുമ്പോള്‍ അയാളിലെ സഹധര്‍മ്മണിയോടുള്ള ആര്‍ദ്രത അവിടെയില്ലാതാവുന്നു. ‘എന്റെ കഷ്ടകാലം ആരംഭിച്ചത് നിന്നെ കെട്ടിയ നാളു മുതലെന്നു’ അമ്പതുകാരന് മദ്ധ്യ വയസ്ക്കന് മുറുമുറുക്കാനും തുടങ്ങും. ഇരുപത്തൊന്നു വയസില്‍ കാമാഗ്നി കൊണ്ടു ദഹിച്ചിരുന്ന ഭാര്യയും വിട്ടുകൊടുക്കില്ല. ‘ഇതിയാന് എന്റെ തലയില്‍ കയറിയല്ലോ
ദൈവമെയെന്നും ഇതിയാനെക്കൊണ്ടു മടുത്തുവെന്നുമുള്ള’ നാല്പത്തിയഞ്ചു വയസുകാരിയായ ഭാര്യയുടെ മുറുമുറുപ്പും ഈ കഥയില്‍ ആലങ്കാരികമായി വര്‍ണ്ണിച്ചിട്ടുണ്ട് . അയല്‍വക്കത്തെ സ്ത്രീയെ കാണുമ്പോഴുള്ള മദ്ധ്യവയസ്ക്കന് പ്രേമവും കണ്ണടച്ചുകാണിക്കലും ഭാര്യയില്‍ നിന്നുള്ള ഒളിച്ചു കളിയും കഥയില്‍ നന്നായി അവതരിപ്പിച്ചിരിക്കുന്നു. പശു പുല്ലു തിന്നുകയില്ല മറ്റുള്ളവരെക്കൊണ്ട് തീറ്റിക്കുകയുമില്ലയെന്ന മനോഭാവമാണ് ഭര്‍ത്താവിന് ഭാര്യയോടുള്ളത്. ഇന്നും നമ്മുടെയിടെയില്‍ നിത്യം ജീവിക്കുന്ന ഭാര്യ ഭര്‍ത്താക്കന്മാരാണിവര്‍.
ചാക്കോച്ചന്റെ തെറ്റിദ്ധാരണയിലുണ്ടായ ഒരു പ്രേമം ഒടുവില്‍ ഹാസ്യത്തില്‍ അവസാനിക്കുകയാണ്. ഒരാളിന്റെ ചുറ്റുമുള്ള ഭാവനാ ലോകം തലകീഴായി മറിക്കാന്‍ ഒരു പെണ്ണൊരുമ്പെട്ടാല്‍ സാധിക്കുമെന്ന തത്വവും കഥയില്‍ വെളിപ്പെടുത്തുന്നു. സഹപ്രവര്‍ത്തകയായ പെണ്ണിനോടുള്ള ഒരു പ്രേമ സാമ്രാജ്യം ചാക്കോച്ചന് കെട്ടിപ്പൊക്കുന്നു. അതിന് ഒരു കാരണവുമുണ്ട്. അവള് ചാക്കോച്ചനെ കാണുമ്പോഴൊക്കെ ‘കാമ’ മുണ്ടെന്നു പറയും. പാവം അത് വിശ്വസിച്ചു. ഒരിക്കല്‍ അവളുടെ വിവാഹത്തിനുള്ള ക്ഷണക്കത്ത് കിട്ടി. ചാക്കോച്ചന് അന്ന് ഞെട്ടിപ്പോയി. വിഷണ്ണനായ ചാക്കോച്ചന്റെ മുമ്പില്‍ ലോകം മുഴുവന്‍ കറങ്ങുന്നതായി തോന്നി. ജോലിയുണ്ടെന്നര്‍ത്ഥത്തില്‍ ഹിന്ദിയിലെ വാക്കായ ‘കാം’ ഉണ്ടെന്നായിരുന്നു ആ പെണ്‍കുട്ടി നിത്യം പറഞ്ഞുകൊണ്ടിരുന്നത്. വാക്കുകളുടെ പദപ്രയോഗങ്ങളില്‍ സായിപ്പിന്റെ മുമ്പില്‍ തെറ്റുപറ്റാത്തവര്‍ ചുരുക്കമായിരിക്കും. അല്ലെങ്കില്‍ ഉച്ഛാരണ ശൈലി വ്യത്യസ്തമായിരിക്കാം. പാവം ചാക്കോച്ചനും അങ്ങനെയൊരു മൂഢസ്വര്‍ഗം പണിതുണ്ടാക്കിയെന്നു മാത്രം.
സപ്ത സ്വരങ്ങളുടെ ലോകത്ത് പാടുന്ന ഒരു തവളയെയും അവതരിപ്പിച്ചിരിക്കുന്നു. കരയിലും വെള്ളത്തിലും ചാടിക്കൊണ്ടുള്ള അതിന്റെ പാട്ടുകള്‍ ശ്രവണ മനോഹരമാക്കുന്നു. ഗാനഗന്ധര്‍വനായ ഈ തവള ഒരു അഹങ്കാര ജീവിയായും കഥയില്‍ പറഞ്ഞിരിക്കുന്നു. വണ്ടത്താന്മാരുടെ സംഗീതം, തൊഴുത്തിലെ പശുക്കുട്ടികളുടെ സ്നേഹം, തെക്കന്‍കാറ്റിലെ മൂളലുകള്‍ അങ്ങനെ പ്രകൃതി തന്നെ സ്നേഹഗീതം കൊണ്ട് നിറഞ്ഞിരിക്കുന്നു. ഏട്ടന്റെ പോക്കറ്റില്‍ കുങ്കുമം കണ്ട അനുജത്തിയുടെ വിചാരണ പിന്നീട് പൊട്ടിച്ചിരികള്ക്ക് കാരണമാകുന്നു. ഏട്ടന്റെ സുജാത അവിടെ രാധയെന്നു സംശയിക്കുകയാണ്. കാലചക്രങ്ങള്‍ കടന്നുപോയി. ഇന്ന് ആ രാധ എവിടെയെന്നും ഏട്ടനറിയില്ല.
കണ്ഠകോണീശ്വരന്‍ എന്ന ഒരു പുതിയ ദൈവത്തെയും കഥയില്‍ അവതരിപ്പിച്ചിരിക്കുന്നു. പാരമ്പര്യ ദൈവങ്ങളുടെ ശക്തി ക്ഷയിക്കുമ്പോഴാണ് അമേരിക്കക്കാര്‍ക്കായി ശക്തിയുള്ള ഈ ദൈവത്തിന്റെ പേരില്‍ ഒരു അമ്പലം അവിടെ ഉയരുന്നത്. ആഡംബരം ഏറിയ ഈ അമ്പലത്തില്‍ ദേവി ദേവന്മാര് പാശ്ചാത്യ വേഷങ്ങളില്‍ കാണുന്നു. പാന്റും ഷര്‍ട്ടും ധരിച്ചിരിക്കുന്നു. അതിന്റകത്ത് സ്യുട്ടുധാരിയായ ‘ജോര്‍ജ് ബുഷെ’ന്ന ദേവനുമുണ്ട്. ഈ ദേവന് ഓരോ ദിവസവും കഴുത്തിലുള്ള ടൈ മാറി മാറി കെട്ടും. ടൈ കെട്ടുന്ന ദൈവമെന്ന അര്‍ത്ഥത്തില്‍ ഈ അമ്പലം ‘കണ്ഠകോണേശ്വരം’ അമ്പലം എന്നറിയപ്പെടാന്‍ തുടങ്ങി. സ്യുട്ടിട്ട ഈ ദൈവത്തിന്റെ പേരില്‍ അന്ധവിശ്വാസങ്ങള്‍ നിറഞ്ഞ നാടോടി കഥകളും പ്രചരിച്ചിട്ടുണ്ട്. ജോര്‍ജ് ബുഷിനേയും
നൈഷ്ഠിക ബ്രഹ്മചാരിയാക്കി മന്ത്രം ചെയ്തു കഴിഞ്ഞാല്‍ പിന്നീട് അവിടെ സ്ത്രീകള്‍ക്ക് പ്രവേശനമില്ലാതാകും.
‘നിങ്കള് ഒരു നാരിയല്ലേ?’ എന്ന കഥയിലും കഥാകൃത്ത് ഒരു താത്വികനാകുന്നു. പഴങ്കാലത്തിലെ ഓല പന്തുകളിയും തുളസിച്ചെടിയും കണ്ണുകെട്ടി കളികളും നമ്മുടെ മനസുകളെ ഇക്കിളികൂട്ടുന്നു. പുറകോട്ടുള്ള യാത്രകളിലേക്ക് നയിക്കുന്നു. അരക്കിഴവന്മാരുടെയും മുക്കാല്‍ കിഴവന്മാരുടെയും സദസില്‍ ഒരു പെണ്‍കുട്ടിയുടെ പകച്ചു നില്‍ക്കലും ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു. കിളവന്മാരുടെ സദസില്‍ ഒരു കിളവന്റെ നേരെ കൈചൂണ്ടിക്കൊണ്ട് പെണ്‍കുട്ടിയുടെ ചോദ്യം ‘നിങ്ങള്‍ ഒരു നാരിയല്ലേ’യെന്നായിരുന്നു. ആതിഥേയന്റെ മുഖം വല്ലാതെ ചുവക്കുന്നു. അവളുടെ ‘പപ്പാ’ വീടിനുള്ളില്‍ നിത്യം ഉപയോഗിക്കുന്ന വാക്കായ ‘നാറി’ അവളിലൂടെ നാരിയാവുകയായിരുന്നു. വീട്ടില്‍ കുട്ടികളുടെ മുമ്പില്‍ മാതാപിതാക്കള്‍ വാക്കുകള്‍ ഉപയോഗിക്കുന്നതു സൂക്ഷിക്കണമെന്ന ചിന്തകളാണ് ഈ കഥയില്‍ അടങ്ങിയിരിക്കുന്നത്.
അമേരിക്കയിലെ മലയാളികളുടെ ‘സ്റ്റാറ്റസ്’ നിര്‍ണ്ണയിക്കുന്നതിനും പലതരം മാനദണ്ഡങ്ങളുണ്ട്. ‘ചെറിയവനും അവാര്‍ഡ്’ എന്ന ചെറുകഥ അത് സരസമായി വര്‍ണ്ണിച്ചിരിക്കുന്നു. പരദൂഷണ വീര അളിയന്, ജോലി ചെയ്യാതെ ഭാര്യയുടെ ചെലവില്‍ ജീവിക്കുന്ന ഭര്‍ത്തൃ ഉദ്യോഗസ്ഥന്, അക്കാദമി അവാര്‍ഡ് കാശു കൊടുത്തു വാങ്ങാന്‍ സാധിക്കുമോയെന്നു തിരയുന്ന എഴുത്തുകാരന്, വൃദ്ധനായ ഒരു എഴുത്തുകാരന്റെ താഴ്ന്ന ജാതിക്കാരോടുള്ള പുച്ഛവും പരിഹാസവും എന്നിങ്ങനെ വ്യത്യസ്തമായി അറിയപ്പെടുന്ന നിരവധി കഥാപാത്രങ്ങള്‍ ഈ കഥയിലുണ്ട്. മാവേലിയുടെ വരവും ഒരു കഥയായി മാറി. മഹാബലിയെ ഭൂമിക്കടിയില്‍ താഴ്ത്തി വിട്ട വാമന അവതാരത്തെപ്പറ്റിയുള്ള വാദപ്രദിവാദങ്ങള്‍, ഒരു വീട്ടില്‍ തന്നെ പല
ദൈവങ്ങള്‍, പല മതങ്ങള്‍, അങ്ങനെ വൈവിധ്യങ്ങളായ നിരവധി സംസ്കാരങ്ങളും ഒരേ വീട്ടിനുള്ളില്‍ തന്നെ! ഓണമല്ലേ, വീട്ടു മുറ്റത്ത് ഒരു പൂക്കളം. മറ്റൊരു കൂട്ടര് വന്നു ചൂലുകൊണ്ടു പൂക്കളം അടിച്ചു മാറ്റുന്നു. വീടിനുള്ളില്‍ തന്നെ ഒരു കൂട്ടര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം പള്ളിയില്‍ പോവണം. ഓണം ആഘോഷിക്കുന്ന ആ പണം തെരുവ് പിള്ളേര്‍ക്കൊ അനാഥര്‍ക്കൊ കൊടുക്കുകയെന്ന ഉപദേശവും പള്ളിയില്‍ പോവുന്നവര്‍ നല്കുന്നു. ചവുട്ടി താഴ്ത്താന്‍ വരുന്ന വാമനന്മാര്‍ക്കുമുമ്പില്‍ കാലുപൊക്കിയാല്‍ അവനു തല താഴ്ത്തി കൊടുക്കരുതെന്നാണ് കഥാകൃത്തിന്റെ സാരോപദേശം.
റപ്പായി മാപ്പിളയുടെ വിളിയില്‍ ശരിക്കും അമേരിക്കന്‍ എഴുത്തുകാരുടെ മനഃശാസ്ത്രമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. എഴുത്തുകാരില്‍ തന്നെ പലവിധ വിശേഷ ഗുണങ്ങളുണ്ട്. കാശു കൊടുത്തു എഴുതിക്കുന്ന എഴുത്തുകാരനും കഥാകാരനും കവിയും പ്രവാസി മലയാളസാഹിത്യത്തിന് അമൂല്യ സംഭാവനകള്‍ നല്‍കുന്നുണ്ട്. പ്രതിഫലമായി നാട്ടിലുള്ള എഴുത്തുകാരെ ഡോളര്‍ നീട്ടി പ്രസാദിപ്പിക്കുന്നു. എഴുത്തുകാരെക്കൊണ്ട് അമേരിക്കയില്‍ മുട്ടി നടക്കുന്ന ഗതികേടിലാണിപ്പോള്‍. ഷോപ്പിങ്ങിനു പോയാലും പള്ളിയില്‍ പോയാലും മുറിയെഴുത്തുകാരുടെ ലോകം കാണാം. കഥകള്‍ക്കും കവിതകള്‍ക്കും അസോസിയേഷനുകള്‍ സമ്മാനങ്ങളും നല്‍കാറുണ്ട്. എഴുത്തുകാര്‍ യൗവ്വനകാലത്തെ ഫോട്ടോകള്‍ ഇട്ടുകൊണ്ട് വായനക്കാരെ ആകര്‍ഷിക്കുന്നു. എഴുത്തുകാരോ നിരവധി! നൂറും ഇരുന്നൂറും എഴുത്തുകാര്‍ക്ക് വായനക്കാര്‍ ഏഴുപേര്‍ മാത്രമെന്നുള്ളതും കഥാകൃത്തിന്റെ വിവര ശേഖരത്തില്‍നിന്നുള്ളതാണ്. ചിലര്‍ കഥകള്‍ എഴുതുമ്പോള്‍ വായനക്കാര്‍ക്ക് മനസിലാകാത്ത സാഹിത്യ ഭാഷകള്‍ കുത്തി നിറയ്ക്കും. എഴുതുന്നവനും വായിക്കുന്നവനും മനസിലാകണമെന്നില്ല.
‘രാമനോ റഹീമോ’ എന്ന കഥയില്‍ ദൈവശാസ്ത്രമാണ് വിഷയം. ദൈവം മനുഷ്യനെ തന്റെ മുഖച്ഛായയില്‍ സൃഷ്ടിച്ചുവെന്നു
ബൈബിള്‍ കൊട്ടിഘോഷിക്കുന്നവര്‍ വിശ്വസിക്കുന്നു. എങ്കില്‍ ഈ സര്‍വ ചരാചരങ്ങളെയും മനുഷ്യ ജീവനുകളെയും
വൈകൃത ഭാവങ്ങളില്‍ സൃഷ്ടിക്കണമായിരുന്നുവോയെന്ന് കഥാകൃത്ത് ചോദിക്കുന്നു. ദൈവത്തിന്റെ പൂര്‍ണ്ണമായ മുഖച്ഛായയില്‍ വൈരൂപ്യങ്ങളായവരും അംഗ വൈകല്യമുള്ളവരുമുണ്ട്. പല നിറഭേദങ്ങളോടെയുള്ളവര്‍, കഷണ്ടികള്‍, ഭ്രാന്തന്മാര് എന്നിവരെയും ദൈവത്തിന്റെ പ്രതിച്ഛായയില്‍ കാണാം. ഓരോ മനുഷ്യന്റെയും പ്രാണന് അറ്റുപോവുമ്പോഴും
ദൈവത്തിന്റെ കഴിവുകേടുകള്‍ അവിടെ ദൃശ്യമാവുകയാണ്. ഒരു ജാതി, ഒരു മതം, ഒരു ദൈവമെന്ന തത്വവും മതങ്ങളുടെ ചുരുളുകളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
‘എഴുത്തുകാരുടെ ശല്യം’ എന്ന ‘കഥ’ കഥാകൃത്തിന്റെ ഹാസ്യഭാവനയില്‍ രചിച്ച ഒന്നാണ്. ദൈവത്തിന്റെ മലയാളനാട്ടിനെ തേടിയുള്ള ഒരു അന്വേഷണവും കഥയില്‍ സ്പുരിക്കുന്നു. നിരവധി നിറമുള്ള ദൈവങ്ങളെ തട്ടിയിട്ട് നടക്കാന്‍ സാധിക്കുന്നില്ല. ‘ഹര ഹരോ’ എന്നു തുടങ്ങി ബാങ്ക് വിളി, കൂട്ട മണിയടി, കിടന്നുതുള്ളല്‍ കേട്ട് ദൈവം ഞെട്ടുന്ന വിവരങ്ങള്‍ ഈ കഥയില്‍ അവതരിപ്പിച്ചിട്ടുണ്ട്. തമിഴ് നാട് സിനിമാ താരങ്ങള്‍ വരെ ജീവിക്കുന്ന ദൈവങ്ങളായി സഞ്ചരിക്കുന്നു. ദൈവങ്ങളുടെയെല്ലാം നടുവില്‍ക്കൂടി ‘എല്ലാം പുല്ലാണ്, പുല്ലാണെന്നു’ വിളിച്ചുകൊണ്ടുള്ള ജാഥ, പോലീസ് വെടിവെപ്പ്, കണ്ണീര് വാതകം, പിന്നെ സ്വര്‍ഗത്തിലേക്കുള്ള ഒരു യാത്രയും. സ്വര്‍ഗം എഴുത്തുകാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. ബോറടിയന്മാരായ എഴുത്തുകാരുടെ ശല്യം കൊണ്ട് സ്വര്‍ഗ്ഗത്തിലും ജീവിക്കാന്‍ സാധിക്കുന്നില്ല. എഴുതുന്നവര്‍ക്കും കണ്ണ് കാണാന്‍ വയ്യാതായി. എല്ലാവരും മദ്ധ്യ വയസു കഴിഞ്ഞവര്‍. ഗ്യാസ് ട്രബിള്‍, പ്രഷര്‍, ഷുഗര്‍, ഹാര്‍ട്ട് ട്രബിള്‍ രോഗമുള്ളവര്‍. നേഴ്സുമാരെ കളിയാക്കി കഥകളെഴുതിക്കൊണ്ടിരുന്ന ഞരമ്പുരോഗികളുടെ സ്വര്‍ഗം ദൈവം അവിടെ ശീതീകരിച്ചിട്ടുണ്ട്.
‘ഒരു സുന്ദരിയും രണ്ടു തലയിണയും’ എന്ന ഹാസ്യ ചെറുകഥയില്‍ തലയിണകളെ പര്‍വതങ്ങളോടാണ് ഉപമിച്ചിരിക്കുന്നത്. ഡല്‍ഹി നഗരത്തില്‍ക്കൂടി മുറി അന്വേഷിച്ചു നടന്ന പര്വതാരോഹകന് രാത്രിയില്‍ ശയിക്കാനിടം കിട്ടിയത് ഒരു ‘കാബറേ ഡാന്‍സുകാരി’യുടെ മുറിയിലായിരുന്നു. ഗാഢനിദ്രയിലായിരുന്ന അവരോടൊപ്പം രണ്ടു തലയിണ മറകള്‍ക്കപ്പുറം അയാളും അന്ന് രാത്രിയില്‍ അന്തിയുറങ്ങാന്‍ കിടന്നു. അയാള്‍ക്ക് ഉറക്കം വന്നില്ല. കൊച്ചുവെളുപ്പാന്‍ കാലത്ത് അഞ്ചുമണിക്ക് ആ സ്ത്രീ ഉണരുംമുമ്പ് മുറി ഒഴിഞ്ഞു കൊടുക്കണമെന്നായിരുന്നു വ്യവസ്ഥ. രാത്രിയുടെ മങ്ങിയ വെളിച്ചത്തില്‍ അവളുടെ അഴകാര്‍ന്ന അഴിഞ്ഞ തലമുടിയില്‍ തലോടണമെന്നു തോന്നിയെങ്കിലും അയാള്‍ മനസിനെ നിയന്ത്രിച്ചുകൊണ്ടിരുന്നു. അയാളില്‍ കാമാവേശം ഉണര്‍ത്തി. പ്രഭാതത്തില്‍ അവള് ഉണര്‍ന്നു. അവളുടെ മൃദുല സ്പര്‍ശനം അയാളില്‍ കോള്മയിര് കൊള്ളിച്ചു. താനൊരു പര്‍വതാരോഹകനെന്നു അവളോടു അയാള്‍ പറഞ്ഞു. ‘ഒരു രാത്രി മുഴുവന്‍ തന്നോടൊത്തു ഉണ്ടായിരുന്നിട്ടും ഈ തലയിണകള്‍ മറികടക്കാന്‍ കഴിവില്ലാത്ത താനാണോ പര്വതാരോഹകന് ‘ എന്ന് നര്‍ത്തകി ചോദിക്കുന്നുണ്ട്. കഥ മുഴുവന്‍ വായിച്ചാലെ അതിലെ നവരസങ്ങള്‍ വായനക്കാരില്‍ പ്രതിഫലിക്കുകയുള്ളൂ.
മുത്തശിയുടെ ഭാവനയില്‍ ഉണ്ണിക്കുട്ടന് വെളുത്തു സുന്ദരിയായ ഒരു പെണ്ണുണ്ടായിരുന്നു. അവളുടെ കഴുത്തില്‍ കുരിശു കാണുന്നു. ജാതി വരമ്പുകള്‍ മറി കടക്കാന്‍ കഴിവില്ലാത്ത മുത്തശിയുടെ ആഗ്രഹം അവിടെ നടക്കാതെ പോവുകയാണ്. ‘ഉണ്ണിക്കുട്ടന്’ വെളുത്ത സുന്ദരിയോടു അനുരാഗമുണ്ടായിരുന്നു. കാലഭേദങ്ങള്‍ ഭേദിച്ച് വീണ്ടും അവര്‍ കാണുന്നു. അവളായിരിക്കാം സുന്ദരിയായ ആ മേഴ്സിയെന്നും അയാള്‍ സങ്കല്പിക്കുകയാണ്. എന്നാല്‍ മേഴ്സിയെ വിവാഹം കഴിച്ചത് ഒരു ഉണക്ക മത്തായിയായിരുന്നു. വൈരുദ്ധ്യങ്ങളും വൈവിധ്യങ്ങളും ഒരുപോലെ ഏറ്റുമുട്ടുന്ന സുന്ദരമായ ഒരു കഥ. വര്‍ത്തമാന കാല ചിന്തകളില്‍ക്കൂടി സഞ്ചരിക്കുന്ന ഇന്നത്തെ ലോകത്തിലും ജാതി ചിന്തകള്‍ മനുഷ്യരുടെയിടയില്‍ മതിലുകള്‍ പണിതുയര്‍ത്തിയിരിക്കുന്നു.
ആര്‍ഷ ഭാരത സംസ്ക്കാരവും സ്ത്രീകളുടെ പാതിവൃതവും കഥകളില്‍ക്കൂടി കഥാകൃത്ത് അവതരിപ്പിച്ചിട്ടുണ്ട്. ഏഴാം കടലിനക്കരെ ജീവിച്ചാലും ഭര്‍ത്താവ് ഈശ്വരനു തുല്യം. പരപുരുഷനെ നോക്കുന്നത് പാപം. അമേരിക്കന്‍ സംസ്കാരവുമായി ഇടപഴകാന്‍ പാതിവൃത്യമെന്ന തത്വശാസ്ത്രം മുറുകെ പിടിക്കുന്ന ഭര്ത്താക്കന്മാര് സമ്മതിക്കില്ല. അന്യ പുരുഷന് പുറത്തുപോകുമ്പോള്‍ സ്ത്രീ വാതില്‍ തുറന്നു പിടിച്ചാല്‍ അവളുടെ പാതിവൃത്യം നഷ്ടപ്പെടുമെന്നും പുരുഷന് ചിന്തിക്കുന്നു. ‘പെങ്ങളേ! അകത്തോട്ട് കയറ്റാനല്ലല്ലോ വാതില്‍ തുറന്നു കൊടുത്തത്, പുറത്തേക്ക് പോകാനല്ലെയെന്ന’ കഥാകൃത്തിന്റ അര്‍ഥം വെച്ചുള്ള ചോദ്യവും കഥയുടെ മാറ്റ് കൂട്ടുന്നു.
ചിലര്‍ക്കു കോപം വരുമ്പോള്‍ മറ്റൊരു മലയാളിയെ പട്ടിയെന്നു വിളിക്കുന്നവരുണ്ട്. പതിവുകള്‍ക്കു മാറ്റം വന്നുവെന്നാണ് ഒരു കഥയില്‍ പറഞ്ഞിരിക്കുന്നത്. അമേരിക്കന്‍ പട്ടികള്‍ ഇവിടെ മനുഷ്യരേക്കാള്‍ വളരെ ആഡംബരത്തിലാണ്? കഴിയുന്നത്. സുഖസൗകര്യങ്ങളോടെ, മാന്യതയോടെ കഴിയുന്ന ആ പട്ടികളുടെ പേരു വിളിച്ച് അപരനെ ആക്ഷേപിച്ചാല്‍ അത് അയാള്‍ക്ക് ആക്ഷേപമാകുമെന്നു തോന്നുകയില്ല. ആ വിളി കേള്‍ക്കുന്നവനു അഭിമാനം മാത്രമേ തോന്നുള്ളൂ. അതുകൊണ്ട് വിളികള്‍ക്കും കാലോചിതമായി മാറ്റം വരുത്തിക്കൊണ്ട് ‘നീ പോടാ നാടന്‍ പട്ടി അല്ലെങ്കില്‍ കില്ലപ്പട്ടി’യെന്നു വിളിക്കാന്‍ ആരംഭിച്ചിരിക്കുന്നുവെന്നാണ് ഒരു കഥയിലെ പ്രമേയം. മൃഗങ്ങളിലും അന്തഃസത്ത പകര്‍ന്നുവെന്നുള്ള ഒരു സന്ദേശവും നല്‍കുന്നുണ്ട്.
വിരൂപനായ ഭര്‍ത്താവിനെ കെട്ടുമ്പോള്‍ സുന്ദരികളായ സ്ത്രീകളുടെ മനസ്സില്‍ വരുന്ന വികാരങ്ങളും തന്മയത്വത്തോടെ ഒരു കഥയില്‍ വര്‍ണ്ണിച്ചിട്ടുണ്ട്. ‘ദൈവമേ ഇയാളെയാണല്ലോ ഞാന്‍ കെട്ടേണ്ടത്, അയാളോടൊത്തു എങ്ങനെ ശയിക്കും,’ എന്നിങ്ങനെയുള്ള വികാരഭാവങ്ങളും കഥയില്‍ക്കൂടി അവതരിപ്പിച്ചിട്ടുണ്ട്. വിരൂപന്മാരെ കാണുമ്പോള്‍ അവരുടെ വൈരൂപ്യം സഹിക്കേണ്ടി വരുമല്ലോയെന്ന ഭയവും സ്ത്രീകളെ അലട്ടുന്നു.
‘മാസാതിഥിയില്‍’ വിദ്യാഭ്യാസമില്ലാത്ത ഒരു അച്ചായന്റെ ചിന്തകളാണ് പ്രതിഫലിപ്പിച്ചിരിക്കുന്നത്. എഴുത്തുകാരോടും വായനയോടും വിരോധമുള്ള ഒരു ഭര്‍ത്താവിനെ അവതരിപ്പിച്ചിരിക്കുന്നു. ലഹരിയും പുകയുമൊക്കെ അച്ചായന്റെ വിനോദം. മക്കളെ ഡോക്ടറാക്കണം, കാശുണ്ടാക്കണമെന്നുള്ള ചിന്തകള്‍ അച്ചായനെ കൂടുതല്‍ ലഹരി പിടിപ്പിക്കുന്നു. ദൈവം യോജിപ്പിച്ചത് മനുഷ്യന് വേര്പിരിക്കാതെയിരിക്കട്ടേയെന്ന താത്വിക പ്രമാണങ്ങളിലും അച്ചായന് ജ്ഞാനിയാണ്. മരണം വരെ ഭാര്യ വെച്ചു വിളമ്പി ചോറു കൊടുക്കണം! ഡബിള്‍ ഡ്യൂട്ടിക്ക് പ്രേരിപ്പിക്കും. മറ്റൊരിടത്ത് ഭര്‍ത്താവിനെ പങ്കുവെക്കുന്ന ഭാര്യമാരാണ്. ബീവിമാരുടെ മാസമുറകള്‍ അന്വേഷിച്ചു നടക്കുന്ന ‘കാക്കാ ഭര്‍ത്താവ്’. ഭര്‍ത്താവിനെ അവിടെ പങ്കുവെക്കലാണ്. ഇരു ഭാര്യമാരുള്ള പുരുഷന്റെ മനസിലെ കോളിളക്കങ്ങളും ഇടിയും മിന്നലും കഥയെ അലംകൃതമാക്കുന്നു.
അസൂയക്കും കഷണ്ടിക്കും മരുന്നില്ലെന്ന് പഴമക്കാര്‍ പറയാറുണ്ട്. അതിനുള്ള മരുന്ന് ഒരു സ്വാമി നിര്‍ദ്ദേശിക്കുന്നുണ്ട്. ‘നിങ്ങള്‍ അസൂയാവഹമായി പുരോഗമിക്കുന്നുവെങ്കില്‍ ജീവിതം ധന്യമായി തന്നെ മുന്നേറുന്നുണ്ടെങ്കില്‍ സന്തോഷിക്കുകയല്ലേ വേണ്ടത്. വിജയത്തിന്റെ പാതയിലേക്ക് കുതിച്ചുയരുന്ന നിങ്ങളുടെ നേരെ കവല പട്ടികള്‍ കുരച്ചാല്‍ നിങ്ങളെന്തിനു പരവശനാകണം! ആവലാതിപ്പെടണം?’ പോസ്റ്റ് ഗ്രാഡുവേറ്റ് ബിരുദത്തിന് തപാല്‍ ബിരുദമെന്നാണ് മലയാളം തര്‍ജ്ജിമ നല്‍കിയിരിക്കുന്നത്. സ്ത്രൈണ ഭാവമുള്ള ഒരു പരദൂഷ വീരനും കഥയിലുണ്ട്. അയാളുടെ കുയില്‍നാദം പോലുള്ള സംസാരവും രസിപ്പിക്കുന്നു. ഇത്തരക്കാരെല്ലാം നാം ദൈനം ദിന ജീവിതത്തില്‍ കണ്ടുമുട്ടുന്നവരെന്നുള്ളതും ഓര്‍മ്മിക്കണം.
സമൂഹത്തില്‍ നിലവിലിരിക്കുന്ന അന്ധമായ വിശ്വാസങ്ങളെ ‘മയില്‍പ്പീലി തുണ്ടു’കളെന്ന ചെറുകഥയില്‍ വര്‍ണ്ണിച്ചിരിക്കുന്നു. പിണ്ഡം വെച്ച് പടിയടയ്ക്കുന്ന നമ്പൂതിരി പെണ്ണും ആ കഥയിലുണ്ട്. കാമവെറി പിടിച്ച കഴുകന്മാര് ഹതഭാഗ്യയായ പെണ്ണിനേയും കൊത്തി പറക്കുന്നു. ആ നങ്ങമ്മയുടെ ആത്മാവ് അലഞ്ഞു നടക്കുന്നുവെന്ന വിശ്വാസവും നമ്പൂതിരി കുടുംബങ്ങള്‍ പുലര്‍ത്തുന്നു. ചാരിത്രം നശിച്ചുവെന്ന പഴിചാരി അന്ധവിശ്വാസങ്ങള്‍ കൊണ്ട് നമ്പൂതിരി പെണ്ണുങ്ങളെ തെരുവിലിറക്കി വിടുന്ന ‘സ്മാര്‍ത്ത വിചാണ’ പത്തൊമ്പതാം നൂറ്റാണ്ടുവരെ കേരളത്തില്‍ നടപ്പിലുണ്ടായിരുന്നു.
ഏദനിലെ ആദിരാത്രിയില്‍ ആ കനി ഭക്ഷിക്കരുതെന്ന് ദൈവം ഹവ്വയോട് കല്പ്പിക്കുന്നു. ദൈവേച്ഛ ധിക്കരിച്ചുകൊണ്ടു ഹവ്വാ കനി ഭക്ഷിക്കുന്നു. അന്നുമുതല്‍ അവളിലെ സ്ത്രീത്വം തിരിച്ചറിയുകയാണ്. അവള് പച്ചയിലകള്‍ കൊണ്ട് നഗ്നത മറച്ചു. അവളില്‍ മാസമുറകള്‍ വന്നെത്തി . അവളില്‍ നിന്നും തലമുറകളുടെ തുടക്കവുമിടുന്നു. ഹവ്വായെ പ്രലോഭിപ്പിച്ച ‘പാമ്പ്’ പുരുഷനായി മാറുകയാണ്. പുരുഷന്റെ സൗന്ദര്യത്തില്‍ ഹവ്വായും മയങ്ങുന്നു. പ്രേമത്തിന്റെ മധുരമായ ഗീതങ്ങള്‍ അവര്‍ ഒന്നിച്ചു പാടി. ഏദന്‍ തോട്ടം അജ്ഞതയുടെ ലോകത്തിലെ ആദ്യത്തെ കാമുകി കാമുകന്മാരുടെ ലയനകേന്ദ്രമായിരുന്നു. പാമ്പായി വന്ന മനുഷ്യന്റെ പുത്രന് കായേനും നല്ലവനായ ആബേലും നന്മ തിന്മകളെ വേര്‍തിരിക്കുകയാണ്.
തൊഴിലുകളെ അടിസ്ഥാനപ്പെടുത്തി അമേരിക്കയില്‍ പലരെയും അറിയപ്പെടുന്നു. ‘ഹാന്‍ഡ്സം’ ചാക്കോച്ചനിലെ കഥയില്‍ എയര്‍ലൈന്‍സ് കുഞ്ഞുഞ്ഞ്, സബ്വേ കുട്ടിച്ചായന്, റീയല്‍ എസ്റ്റേറ്റ് കോര മുതലായ കഥാപാത്രങ്ങളുമുണ്ട്. മദാമ്മമാര്‍ക്ക് എല്ലാവരെയും ‘ഹാന്‍സം’ കൂട്ടി പറയുന്നത് ഹരമാണ്. ചാക്കോച്ചന് ഇംഗ്ലീഷ് പരിജ്ഞാനം കുറവായിരുന്നെങ്കിലും മദാമ്മായുടെ ‘ഹാന്‍സം’ വിളിയില്‍ ചാക്കോച്ചനെ ഇക്കിളിപ്പെടുത്തിയിരുന്നു. ആ വിളി കേള്‍ക്കുമ്പോള്‍ ചാക്കോച്ചന് ചക്കര നീരിറക്കുമായിരുന്നു. ഒടുവില്‍ ഹാന്‍സം ചാക്കോച്ചനെന്ന പേര് സ്ഥിരമാവുകയും ചെയ്തു. ‘പിച്ചാത്തിയിലെ കൊച്ചാപ്പി’ നമുക്കു ചുറ്റും ജീവിക്കുന്ന മനുഷ്യന് തന്നെയാണ്. കള്ളു കുടിച്ചാല്‍ കൊച്ചാപ്പി കുഴപ്പക്കാരനാണ്. തന്റെ ഉറ്റമിത്രവും സഹായിയുമായ നമ്പൂതിരിയെ തെറിയും തുടങ്ങും. കൊച്ചാപ്പി, കത്തി നിവര്‍ത്തി ഭീഷണികള്‍ മുഴക്കുമെങ്കിലും ആളൊരു പേടിത്തൊണ്ടനാണ്. അടുത്തു വന്ന നമ്പൂതിരിയെ കണ്ടു കൊച്ചാപ്പിയുടെ മടുക്കുത്ത് താനേ വീഴുന്നു. കത്തിയും താഴുന്നു. കൊച്ചാപ്പിക്ക് മാമ്പഴ പുളിശേരി കൊടുക്കാന്‍ അവിടെ ജോലിക്കു നില്ക്കുന്ന അമ്മുക്കുട്ടിയോട് നമ്പൂതിരി ആജ്ഞാപിക്കുന്നുമുണ്ട്. കൊച്ചാപ്പിയുടെ മനസ്സില്‍ തിരുമേനിയുടെ നന്മയുടെ വിളക്കുകള്‍ അപ്പോഴാണ് പ്രകാശിക്കുന്നത്.
ദ്രോഹം ചെയ്യാതെ നമ്പുതിരിയെ ഉപദ്രവിക്കാന്‍ ചെന്നുവെന്നറിഞ്ഞ ഭാര്യ കൊച്ചാപ്പിക്ക് നല്ല ശകാരവും കൊടുക്കുന്നുണ്ട്.
ജോണിവാക്കറിനെ സ്നേഹിക്കുന്ന ‘ഒരു ഔസേപ്പച്ചനെ കാണാനില്ലാ’യെന്ന കഥയും ശ്രദ്ധേയമാണ്. ഔസേപ്പച്ചന് ഒരു സാഹിത്യകാരനാണ്. അമേരിക്കന്‍ മലയാളിയില്‍ സാധാരണമായ ഷുഗര്‍, കൊളസ്ട്രോള്‍, പ്രഷര്‍ മുതലായ എല്ലാ അസുഖങ്ങളും ഔസേപ്പച്ചനുമുണ്ട്. കാലത്തിനും പുറകോട്ടു ചിന്തിക്കുന്ന ഈ എഴുത്തുകാരന്റെ കൃതികളില്‍ പുഞ്ച വയലുകളും മലയോരങ്ങളിലെ റബര്‍ മരങ്ങളും കാണും. തന്റെയുള്ളിലെ കവിത വിരിയുന്നതും മണിമലയാറിന്റെ തീരത്തു നില്ക്കുന്ന പ്രതീതിയോടെയാണ്. പുഴക്കരയിലെ ‘ഏലമ്മയും’ അവളെ അറിയാതെ മനസിനുള്ളില്‍ ലഡു പൊട്ടിച്ചതും നേഴ്സിനെ കെട്ടി അമേരിക്കയില്‍ പറന്നതുമായ ഓര്‍മ്മകള്‍ ഔസേപ്പച്ചനെ വാര്‍ദ്ധക്യത്തില്‍ നിന്നും വിമുക്തനാക്കുന്നു. എങ്കിലും തലമുടികള്‍ വെള്ളയായി ചിരിക്കുന്നതു അങ്കലാപ്പിലാക്കുന്നുമുണ്ട്. ഡബിള്‍ ഡ്യൂട്ടിയും കഴിഞ്ഞു ജോലി കഴിഞ്ഞു വരുന്ന ഭാര്യ, അലക്കു കല്ലില്‍ തുണി കഴുകുന്ന ‘ഏലമ്മ’ ഇതെല്ലാം കള്ളിന്റെ ലഹരിയിലും ഔസേപ്പച്ചനെ മത്തു പിടിപ്പിക്കും. പ്രാര്‍ത്ഥനയുടെ ശക്തിക്കായും അത്ഭുതത്തിനായും പ്രതീക്ഷിക്കുന്ന ഒരു കുടുംബമാണ് ഔസേപ്പച്ചന്റേത്.
ഗ്രാമത്തിന്റെ ഭംഗിയും തുള്ളിച്ചാടി വരുന്ന പശുക്കുട്ടികളും കുളിര്‍കാറ്റും പൂക്കളും വണ്ടുകളും കൊണ്ട് ‘മനസിനകത്തുള്ള പെണ്ണില്‍’ എന്ന ഒരു കഥയില്‍ നിറഞ്ഞിരിക്കുന്നു. പ്രകൃതിയുടെ ആരവവും കിളികളുടെ ശബ്ദവും പുല്ലുവെട്ടുന്ന യന്ത്രമായ ‘ലോണ്‍ മോവറിന്റെ’ ശബ്ദാരവത്തില്‍ ലയിച്ചു പോവുന്നു. പഴയ ഓര്‍മ്മകളുടെ തീരത്തുകൂടി കഥാകൃത്തിനൊപ്പം നാമും സഞ്ചരിക്കുന്നു. കുഞ്ഞിക്കിളികള്‍ പറന്നുയരുന്നതും അണ്ണാറക്കണ്ണന്റെ ചാടലുകളും നാം ജനിച്ചു വളര്‍ന്ന ഗ്രാമത്തിലേക്ക് കൊണ്ടുപോവുകയാണ്. മനസിനകത്തൊരു പെണ്ണുണ്ടെങ്കില്‍ കവികളും കാമുകന്മാരും ഭ്രാന്തന്മാരാകും. ഈ കഥ കാല്‍പ്പനികതയുടെ ഒരു പ്രതിച്ഛായ സൃഷ്ടിക്കുന്നു. പൊള്ളലേറ്റ ദാമ്പത്യത്തിന്റെ അനുരജ്ഞനത്തില്‍ ഭാര്യ ഭര്ത്താക്കന്മാരുടെ മദ്ധ്യേ കഥാകൃത്ത് കഥ തുടങ്ങുന്നു. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള യുദ്ധത്തില്‍ ഒരു വെടി നിര്‍ത്തല്‍ പ്രയാസമാണ്. സ്നേഹമാണ് വെടിനിര്‍ത്തലിന്റെ മരുന്നെന്ന് ഈ കഥയില്‍ നിര്‍ദേശിക്കുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കണമെങ്കില്‍ പരസ്പ്പരം സ്നേഹം വേണം. വിശ്വാസം വേണം. അതു തന്നെയായിരിക്കാം ആശാന്റെ ‘സ്നേഹം താന്‍ ശക്തി ജഗത്തില്ല്, സ്നേഹം താനാനന്ദമാര്‍ക്കും’എന്നതും! സ്നേഹം പരാജയപ്പെടുമ്പോള്‍ യുദ്ധ കാഹളങ്ങളും മുഴങ്ങുന്നു. പണിക്കവീട്ടില്‍ ഇവിടെ ഏവര്‍ക്കും ഒരു സന്തുഷ്ട കുടുംബത്തിനുള്ള ഭാവുകങ്ങള്‍ നേരുകയാണ്. ഭര്‍ത്താവ് എത്ര കള്ളു കുടിച്ചു വന്നാലും അയാളുടെ ഒരു ‘ജനഗണമന’യില്‍ ഒതുങ്ങുന്ന ഭാര്യമാരാണ് കൂടുതല്‍ സ്ത്രീകളും.
ചിലര്‍ ഈശ്വരനെ തേടി അലയുന്നു. യുക്തി അവിടെ ജനിക്കുന്നുവെങ്കില് ഈശ്വരന് മരിക്കുന്നു. സത്യമെന്നുള്ളത് മായയാണ്. അത് അദൃശ്യമാണ്. ഈശ്വരനെന്നുള്ളത് പഞ്ചഭൂത ഇന്ദ്രിയങ്ങളില്‍ രുചിക്കാനുള്ളതല്ല. ഈശ്വരന്റെ പേരില്‍ എത്രയെത്ര മനുഷ്യ ജീവിതങ്ങള്‍ ഭൂമിയില്‍ ഇല്ലാതായിരിക്കുന്നു. രക്തപ്പുഴകള്‍ ഒഴുക്കിയിരിക്കുന്നു. അതുതന്നെ ഈശ്വരനു ജന്മം കൊടുക്കലും ഈശ്വരനെ കണ്ടെത്തലിലും എത്തിക്കുന്നു
സുധീറിന്റെ ഓരോ കഥകളും ജീവിത യാഥാര്‍ഥ്യങ്ങളെ പച്ചയായി അവതരിപ്പിക്കുന്നതായി കാണാം. കഥകള്‍ ഹാസ്യ രൂപത്തിലെങ്കിലും കഥയിലെ ആത്മാവില്‍ ജീവിത സത്യങ്ങളുമുണ്ട്. താത്വിക ദര്‍ശനങ്ങളും കഥകളിലുണ്ട്. കഥകള്‍ പലതും കാവ്യാത്മകതയും ഉള്‍ക്കൊണ്ടതാണ്. ജീവിതവുമായുള്ള ഏറ്റുമുട്ടലുകളും ബന്ധങ്ങളുടെ ഉലച്ചിലുകളും സാമൂഹിക ഉച്ഛനീചത്വങ്ങളും കഥകളില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു. കഥാകൃത്തിന്റെ സ്വതസിദ്ധമായ ശൈലിയിലുള്ള ഭാഷാപ്രയോഗങ്ങളും വളരെ മനോഹരമാണ്. കഥകളെല്ലാം പൂര്‍ണ്ണമായി വിശകലനം ചെയ്യാന്‍ സ്ഥലപരിമിതി അനുവദിക്കുന്നില്ല. മനോഹരമായ കവര്‍ പേജില്‍, എടുപ്പോടെ, ഗാംഭീര്യതയുടെ ഭാഷയില്‍, സരളമായ ശെലിയില്‍ ‘സുധീറിന്റെ കഥകള്‍’ പ്രസിദ്ധീകരിച്ച ശ്രീ സുധീര്‍ പണിക്കവീട്ടിലിന് എന്റെ അനുമോദനങ്ങള്‍ അര്‍പ്പിക്കുന്നു. അങ്ങയുടെ കുടുംബത്തിനും നന്മ നേരുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply