അമേരിക്കന്‍ ഐക്യനാടുകളിലെ കുടിയേറ്റക്കാരില്‍ ഇന്ത്യന്‍ വംശജരാണ് ഏറ്റവും വലിയ സമൂഹം. ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ കൂട്ടമായി യുഎസില്‍ വരാന്‍ തുടങ്ങിയത് കഴിഞ്ഞ അമ്പതു വര്‍ഷങ്ങള്‍ക്കുള്ളിലാണ്. ജനസംഖ്യയുടെ കാര്യത്തില്‍ മെക്സിക്കോക്കാരേക്കാളും ചെനാക്കാരേക്കാളും ഇന്ത്യക്കാര്‍ മുന്നില്‍ നില്ക്കുന്നു. ഏറ്റവും വിദ്യാഭ്യാസമുള്ള സമൂഹവും ഇന്‍ഡ്യക്കാര്‍തന്നെ. മറ്റെല്ലാ കുടിയേറ്റക്കാരെക്കാളും ഇന്ത്യന്‍ സമൂഹങ്ങളില്‍ മൂന്നിരട്ടി ബിരുദധാരികളുമുണ്ട്. അമേരിക്കയിലെ ഏതു വംശീയ (Ethnic) സമൂഹങ്ങളെക്കാളും സാമ്പത്തിക ഉന്നമനം നേടിയിട്ടുമുണ്ട്. ശരാശരി അമേരിക്കന്‍ ആളോഹരി വരുമാനത്തിന്റെ ഇരട്ടി വരുമാനം ഇന്‍ഡ്യക്കാര്‍ക്കുണ്ട്. സാമ്പത്തികമായി പിന്നില്‍ നിന്ന ഒരു രാജ്യത്തുനിന്നും അമേരിക്കയില്‍ വന്ന ഇന്ത്യക്കാര്‍ ഇന്ന് ഏറ്റവും സമ്പന്നമായത്, തീര്‍ച്ചയായും വിസ്മയകരവും നമുക്കു അഭിമാനകരവും തന്നെ.
ഇന്ത്യ, അഫ്ഗാനിസ്ഥാന്, പാകിസ്ഥാന്, ബംഗ്ളാദേശ്, നേപ്പാള്‍, ഭൂട്ടാന്, ശ്രീലങ്ക എന്നീ ഭൂപ്രദേശങ്ങളില്‍ നിന്നുള്ളവരെ സൗത്ത് ഏഷ്യക്കാരായി കരുതിയിരുന്നു. സൗത്ത് ഏഷ്യാക്കാര്‍ സ്പെയിനിന്റെ കൊളോണിയല്‍ പ്രദേശങ്ങളായ മെക്സിക്കോയില്‍ക്കൂടി എ.ഡി 1500നു മുമ്പു തന്നെ അമേരിക്ക ഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാസം ഉറപ്പിച്ചിരുന്നു. 1820 നു മുമ്പ് നിരവധി ജനങ്ങള്‍ അമേരിക്കന്‍ ഐക്യനാടുകളിലും എത്തിയിരുന്നു. ചരിത്രകാരനായ ‘വിവേക ബാള്‍ഡ്’ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. സൗത്ത് ഏഷ്യന്‍ കുടിയേറ്റക്കാര്‍ എണ്ണത്തില്‍ കുറവായിരുന്നെങ്കിലും ഇരുപതാം നൂറ്റാണ്ടായപ്പോള്‍ അവരുടെ സമൂഹം അമേരിക്ക മുഴുവനായി വ്യാപിച്ചിരുന്നു. ഏ.ഡി 1900 മുതല്‍ ക്യാനഡായില് കുടിയേറ്റം വര്ദ്ധിച്ചതോടെെ എക്യനാടുകളിലും (USA) കുടിയേറ്റക്കാരുടെ എണ്ണം വര്‍ദ്ധിക്കാനിടയായി. പഞ്ചാബികളായ തൊഴിലാളികള്‍ തടി മില്ലുകളിലും റെയില്‍ റോഡുകളിലും കൃഷി സ്ഥലങ്ങളിലും ജോലി ചെയ്തിരുന്നു. അവര്‍, ചൈനയില്‍ നിന്നും ജപ്പാനില്‍ നിന്നും കൊറിയയില്‍ നിന്നും വന്ന സമൂഹങ്ങള്‍ക്കൊപ്പം തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നു. ഏഷ്യന്‍ കുടിയേറ്റക്കാര്‍ ഒരു ഭീഷണിയായി ദേശീയരായ അമേരിക്കക്കാര്‍ കരുതുകയും അവരെ വെറുക്കുകയും ചെയ്തിരുന്നു. അവര്‍ക്കെതിരെ ആക്രമണങ്ങളും കൊള്ളകളും നിത്യ സംഭവങ്ങളായിരുന്നു.

Sikh immigrants, California (1910)
1910ല്‍ റയില്‍വേയിലും തടി മില്ലുകളിലും ജോലി ചെയ്തിരുന്ന ഇന്ത്യക്കാര്‍ കാലിഫോര്‍ണിയായില്‍ കാര്‍ഷിക കോണ്ട്രാക്റ്റ് ജോലികളിലും ഏര്‍പ്പെടുവാന്‍ തുടങ്ങി. അനേകം കാര്‍ഷിക തൊഴിലാളികളെ ധാന്യ വിളകള്‍ വിളയിക്കുന്ന കര്‍ഷക മുതലാളികള്‍ക്ക് ആവശ്യമായി വന്നു. കാര്‍ഷിക ജോലികളില്‍ വളരെ പ്രാവിണ്യം നിറഞ്ഞിരുന്ന ഇന്ത്യക്കാര്‍ കൃഷിക്കാരുടെ പുരയിടങ്ങളില്‍ താമസിച്ച് ദിവസക്കൂലിക്കാരായി ജോലിചെയ്തിരുന്നു. ബാങ്കില്‍നിന്നും കടമെടുത്ത് അവര്‍ ഏക്കര്‍ കണക്കിന് സ്ഥലങ്ങള്‍ മേടിക്കാനും തുടങ്ങി. 1914ല്‍ ഏഷ്യന്‍ ഇന്ത്യന്‍ വംശജര്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന കര്‍ഷക സമൂഹങ്ങളുമായി മാറി. അവര്‍ ഉള്‍നാടുകളിലുള്ള കൃഷി സ്ഥലങ്ങളില്‍നിന്നും മദ്ധ്യ കാലിഫോര്‍ണിയയില്‍ താമസമാക്കി, ഒരു സ്വതന്ത്ര വംശം സ്ഥാപിക്കുകയുമുണ്ടായി. അവര്‍ കഠിനാധ്വാനികളും ഇംഗ്ലീഷ് സംസാരിക്കുന്നവരുമായിരുന്നു. ഈ സമൂഹം സാമ്പത്തികമായി ഉയരുന്നതുമൂലം മറ്റു വെള്ളക്കാരായ കര്‍ഷകപ്രമാണികളുടെ വെല്ലുവിളികളും നേരിടേണ്ടി വന്നു. 1920 ല്‍ വെള്ളക്കാരുമായുള്ള മത്സരം മൂലം ഏഷ്യന്‍ ഇന്ത്യക്കാരോടുള്ള വെള്ളക്കാരുടെ ശത്രുത വളരെയേറെ വര്‍ദ്ധിക്കുകയുമുണ്ടായി.
സൗത്ത് ഏഷ്യാക്കാരെ അക്കാലങ്ങളില്‍ ‘ഹിന്ദൂസ് ‘ എന്ന് വിളിച്ചിരുന്നു. കൂടാതെ അപകടകാരികളായ, അരോചകമായ തൊഴിലാളികള്‍ എന്നും പരിഹസിച്ചു. ഇന്ത്യയില്‍ ബ്രിട്ടന്റെ കൊളോണിയല്‍ ഭരണം അവസാനിപ്പിച്ചു സ്വാതന്ത്ര്യം നേടാനുള്ള അമേരിക്കന്‍ പിന്തുണ അമേരിക്കന്‍ ഐക്യനാടുകള്‍ക്ക് അപകടകരമാണെന്നും വിലയിരുത്തിയിരുന്നു. സൗത്ത് ഏഷ്യന്‍ ഇന്‍ഡ്യക്കാര്‍ക്കെതിരെ വിവേചനവും ശക്തമായികൊണ്ടിരുന്നു. അവര്‍ക്കെതിരെ തൊഴില്‍ മേഖലകളിലും സാമൂഹിക തലങ്ങളിലും പീഡനങ്ങളുമുണ്ടായിരുന്നു. മറ്റുള്ള ഏഷ്യന്‍ കുടിയേറ്റക്കാരെപ്പോലെ ഇവരെ ഭൂമി സ്വന്തമാക്കുന്നതിന് അനുവദിച്ചിരുന്നില്ല. കാലിഫോര്‍ണിയായിലെ ചില ടൗണുകളില്‍ നിന്നും മൃഗീയമായി പുറത്താക്കാനും തുടങ്ങി. ഇരുപതാം നൂറ്റാണ്ടായപ്പോള്‍ സൗത്ത് ഏഷ്യക്കാരെ ഒഴിവാക്കുന്നത് ഒരു ദേശീയ പ്രശ്നമായി മാറി. 1911ലെ ‘യു. എസ് ഇമ്മിഗ്രേഷന്‍ കമ്മിഷന്’ സൗത്ത് ഏഷ്യാക്കാരെ രാജ്യത്തിന് ആവശ്യമില്ലാത്ത കുടിയേറ്റക്കാരായി ഗൗനിച്ചുകൊണ്ടു അവരെ യു. എസ്. എ യില്‍ പ്രവേശിപ്പിക്കാതിരിക്കാനുള്ള ശ്രമങ്ങളും തുടങ്ങി.
വെള്ളക്കാരുടെ നേതൃത്വത്തില്‍ ഏഷ്യാറ്റിക് എക്സ്ക്ലൂഷന് ലീഗ് (AEL) എന്ന ഒരു സംഘടനയുണ്ടായി. ഈ സംഘടന ചൈനാക്കാരെയും ജപ്പാന്കാരെയും എതിര്‍ക്കുന്നതിനൊപ്പം കാലിഫോര്‍ണിയയില്‍ എത്തിയ മൂവായിരം ഏഷ്യന്‍ ഇന്ത്യക്കാരെയും പീഡിപ്പിക്കാന്‍ തുടങ്ങി. ഏഷ്യന്‍ ഇന്ത്യക്കാരുടെ കുടിയേറ്റം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി പ്രതിഷേധങ്ങള്‍ ശക്തമായിക്കൊണ്ടിരുന്നു. സൗത്ത് ഏഷ്യാക്കാരുടെ കുടിയേറ്റം സംബന്ധിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ വാദപ്രതിവാദങ്ങളുണ്ടായി. അവരെ ഒഴിച്ചുനിര്‍ത്തികൊണ്ടുള്ള കുടിയേറ്റങ്ങള്‍ക്കായിരുന്നു അന്നുണ്ടായിരുന്ന നിയമനിര്‍മ്മാണ സമിതികള്‍ അനുകൂലിച്ചിരുന്നത്. അനേക വര്‍ഷങ്ങളുടെ പ്രതിഷേധങ്ങളും ഒച്ചപ്പാടുകള്‍ക്കും ശേഷം സമരം വിജയിക്കുകയും 1917ല്‍, സൗത്ത് ഏഷ്യാക്കാരെ ഒഴിച്ചുനിര്‍ത്തിക്കൊണ്ട് ഒരു കുടിയേറ്റ നിയമം പാസ്സാക്കുകയും ചെയ്തു. ‘സുപ്രീം കോര്‍ട്ടും’ ‘ഭഗത് സിംഗുമായ’ കേസില്‍ ഇന്ത്യക്കാരെ ‘വെളുത്ത വര്‍ഗ്ഗക്കാരായി ‘ കണക്കാക്കില്ലേന്നും വിധിയുണ്ടായി. അതുമൂലം ഇന്ത്യക്കാര്‍ക്കും സ്ഥിരമായ കുടിയേറ്റം അനുവദിക്കില്ലെന്നും നിയമം വന്നു. സ്ഥിരം കുടിയേറ്റാവകാശം ലഭിച്ചവര്‍ക്ക് പൗരത്വം നിഷേധിക്കുകയുമുണ്ടായി.
അഞ്ഞൂറു മില്യണ്‍ ജനങ്ങള്‍ വസിക്കുന്ന ഒരു ഭൂഖണ്ഡത്തെ തന്നെ അമേരിക്കന്‍ കുടിയേറ്റ നിയമം നിരോധിച്ചു. പടിഞ്ഞാറുള്ള പല സ്റ്റേറ്റുകളും സൗത്ത് ഏഷ്യാക്കാര്‍ക്ക് ഭൂമി വാങ്ങിക്കുവാനോ ലീസ് (Lease) ചെയ്യാനോ പാടില്ലാന്നുള്ള നിയമവും പാസ്സാക്കി. 1923ലെ ‘ഭഗത് സിംഗ് തിന്‍ഡ്’ കേസനുസരിച്ച് സൗത്ത് ഏഷ്യാക്കാര്‍ക്ക് അമേരിക്കന്‍ പൗരത്വം നല്കാന് പാടില്ലെന്നും വിധിയുണ്ടായി. ഈ നിയമങ്ങള്‍ മൂലം സൗത്ത് ഏഷ്യന്‍ സമൂഹങ്ങള്‍ തന്നെ രാജ്യത്ത് ചുരുങ്ങാന്‍ കാരണമായി. സൗത്ത് ഏഷ്യാക്കാര്‍ അമേരിക്കയില്‍ നാമമാത്രമായി നിലനില്ക്കുകയും ചെയ്തു. 1924 ല്‍ സ്ഥിരമായി താമസിച്ചുകൊണ്ടിരുന്ന രണ്ടു ശതമാനം കുടിയേറ്റക്കാര്‍ക്കു മാത്രം ഗ്രീന്‍ കാര്‍ഡ് കൊടുക്കാനുള്ള നിയമം പാസാക്കി. അടുത്ത ഇരുപതു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യക്കാരുടെ എണ്ണം രണ്ടായിരത്തിയഞ്ഞൂറായി ചുരുങ്ങി. 1946ല്‍ ‘ലൂസ്-സെല്ലെര്‍’ബില്‍ (Luce-Celler Bill) വീണ്ടും പുനഃസ്ഥാപിക്കുകയും ഏഷ്യന്‍ ഇന്ത്യക്കാര്‍ക്ക് നിയന്ത്രിതമായി കുടിയേറ്റം നല്‍കുകയും ചെയ്തു. 1947നും 1965നുമിടയില്‍ 6000 ഇന്ത്യക്കാര്‍ നിയമാനുസ്രതം അമേരിക്കയില്‍ പ്രവേശിക്കുകയും ചെയ്തു.
രണ്ടാം ലോകമഹായുദ്ധം പൊട്ടിപുറപ്പെട്ടപ്പോള്‍ ബ്രിട്ടീഷ് കൊളോണിയല്‍ രാജ്യമായിരുന്ന ഇന്ത്യയും അമേരിക്കയോടൊപ്പം യുദ്ധത്തില്‍ സഹകരിച്ചിരുന്നു. അമേരിക്കയില്‍ മാറ്റങ്ങളുടെ തുടക്കവും ആരംഭിച്ചു. യു എസിലുള്ള സൗത്ത് ഏഷ്യാക്കാര്‍ കുടിയേറ്റ നിയമങ്ങള്‍ക്ക് ഭേദഗതി വരുത്തണമെന്ന ആവശ്യമായി അമേരിക്കന്‍ രാഷ്ട്രീയക്കാരെ സ്വാധീനിക്കാനും തുടങ്ങി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പിന്തുണ നേടാനും ശ്രമവും തുടങ്ങി. 1946ലെ ‘ലൂസ് സെല്ലര്‍’ നിയമം സൗത്ത് ഏഷ്യാക്കാര്‍ക്കു അമേരിക്കന്‍ പൗരത്വം നല്‍കാനും തീരുമാനിച്ചു. എങ്കിലും കുടിയേറ്റം അനുവദിക്കുന്നതിലും വിവേചനമുണ്ടായിരുന്നു. ഒരു വര്‍ഷം നൂറു ഇന്ത്യക്കാര്‍ക്കു മാത്രം ‘ക്വാട്ട’ അനുവദിച്ചു. സൗത്ത് ഏഷ്യാക്കാര്‍ അമേരിക്കയില്‍ വരുന്നതില്‍ തന്നെ നിയന്ത്രണമുണ്ടായിരുന്നു. 1960ല്‍ അമേരിക്കയില്‍ സൗത്ത് ഏഷ്യക്കാരായി പന്തീരായിരം കുടിയേറ്റക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതായത്, സൗത്ത് ഏഷ്യാക്കാര്‍ വിദേശ കുടിയേറ്റക്കാരില്‍ അര ശതമാനം മാത്രമായിരുന്നു . അവിടെയാണ് 1965ലെ സംഭവബഹുലമായ ലിണ്ടന്‍ ബി ജോണ്‍സന്റെ കുടിയേറ്റ നിയമം വരുന്നത്.
മാര്ട്ടിന് ലൂഥര്‍ കിംഗിന്റെ കാലത്തുണ്ടായ അമേരിക്കന്‍ ജനതയുടെ പൗരാവകാശ പോരാട്ടങ്ങള്‍, കുടിയേറ്റ നിയമങ്ങളിലെ വിവേചനം അവസാനിപ്പിക്കുന്നതിന് വഴിതെളിയിച്ചു. 1920 മുതലുള്ള ഇമിഗ്രേഷന്‍ ക്വാട്ടയില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള നിയമങ്ങള്‍ പുറപ്പെടുവിച്ചു. ലിംഗം,നിറം, വര്‍ഗം, ദേശീയത, ജനന സ്ഥലം, താമസിക്കുന്ന സ്ഥലം പരിഗണിക്കാതെ കുടിയേറ്റ വിസകള്‍ നല്‍കാനുള്ള തീരുമാനങ്ങള്‍ കൈക്കൊണ്ടു. കൂടാതെ രാജ്യത്തിനാവശ്യമായ തൊഴിലുകള്‍ക്കധിഷ്ഠിതമായി വിസ നല്‍കാനും തീരുമാനം എടുത്തു. മാതാപിതാക്കള്‍, സഹോദരങ്ങള്‍ മുതലായ അടുത്ത ബന്ധു ജനങ്ങളെ കൊണ്ടുവരാമെന്നുള്ള ഭേദഗതികളും കുടിയേറ്റ നിയമങ്ങളില്‍ കൂട്ടിച്ചേര്‍ത്തു. വിവേചനം അവസാനിപ്പിക്കണോ ; കൂട്ടമായി കുടിയേറ്റക്കാരെ ഈ രാജ്യത്തിലേക്ക് ആകര്‍ഷിക്കണോ എന്നെല്ലാമുള്ള വാദപ്രതിവാദങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. നിയമം ഉണ്ടാക്കുന്നവരുടെ മനസ്സില്‍ ഇന്നും വര്‍ഗ വിവേചനം കുടികൊള്ളുന്നുണ്ട്. ഏഷ്യന്‍ കുടിയേറ്റക്കാരുടെ ചര്‍ച്ചകള്‍ വരുന്ന സമയങ്ങളില്‍ അവര്‍ക്കുള്ള ആനുപാതികമായ പങ്ക് (ക്വാട്ട) തടയാനുള്ള ശ്രമങ്ങള്‍ സ്പഷ്ടമായി കാണാം.

Year book of Immigration Statistics, 2008
അമേരിക്കന്‍ കോണ്‍ഗ്രസ്, ഏഷ്യന്‍ അമേരിക്കക്കാര്‍ക്ക് കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും അവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. പ്രത്യേകിച്ച് പാകിസ്ഥാന്, ബംഗ്ളാദേശ്, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലേക്കുള്ള കുടിയേറ്റം തുടരുന്നു. പുതിയ കുടിയേറ്റ നിയമം വിദ്യാഭ്യാസമുള്ളവര്‍ക്കും വൈദഗ്ധ്യമുള്ള തൊഴിലുകള്‍ (Skilled) ചെയ്യുന്നവര്‍ക്കും തുറന്നു വെച്ചിട്ടുണ്ട്. ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ അവരുടെ വിദ്യാഭ്യാസ രീതികള്‍ക്കും മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നു. ആഗോള മാര്‍ക്കറ്റില്‍ മത്സരിക്കാന്‍ വിദ്യാഭ്യാസത്തോടൊപ്പം ധാരാളം പേര്‍ക്ക് തൊഴില്‍ മേഖലകളില്‍ ഉള്ള വൈദഗ്ദ്ധ്യവും നല്കി വരുന്നു. ഇന്ത്യയില്‍ തൊഴില്‍ ചെയ്യുന്നവരെ മുഴുവനായി ഉള്‍ക്കൊള്ളാന്‍ നമ്മുടെ സമ്പദ് വ്യവസ്ഥക്ക് സാധിക്കില്ല. അതുകൊണ്ട് അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ അവസരങ്ങള്‍ തേടി ഇന്ത്യക്കാര്‍ പോവുന്നു. 1980 മുതല്‍ 2013 വരെയുള്ള കണക്കില്‍ 206,000 കുടിയേറ്റക്കാരില്‍ നിന്നും 2.4 മില്യണ്‍ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ ഈ രാജ്യത്ത് വന്നിട്ടുണ്ട്. ഓരോ പത്തു വര്‍ഷത്തിലും അവരുടെ എണ്ണം ഇരട്ടിയാകുന്നു. 1990ല്‍ സ്ഥിരം കുടിയേറ്റക്കാരുടെയും താല്‍ക്കാലിക കുടിയേറ്റക്കാരുടെയും എണ്ണം വര്‍ദ്ധിച്ചു. 2014ല്‍ 316,000 എച്ച് വണ്‍ വിസ യില്‍ വന്നവരില്‍ 70 ശതമാനം ഇന്ത്യക്കാരായിരുന്നു. ചൈന കഴിഞ്ഞാല്‍ ഇന്ത്യകാരാണ് ഏറ്റവും കൂടുതല്‍ സ്റ്റുഡന്റ് വിസയില്‍ ഈ നാട്ടില്‍ വരുന്നവര്‍. അതുപോലെ പാക്കിസ്ഥാനില്‍ നിന്നും ശ്രീലങ്കയില്‍ നിന്നും ബംഗ്ളാദേശില്‍ നിന്നും കുടിയേറ്റക്കാര്‍ ഇരട്ടിച്ചിട്ടുണ്ട് .
ന്യൂജേഴ്സി, ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ എന്നിവടങ്ങളില്‍ ഇന്ത്യക്കാര്‍ കൂട്ടമായി സ്ഥിരതാമസം തുടങ്ങി. ടെക്സാസ് , മിനിസോട്ട, ജോര്‍ജിയ, നോര്‍ത്ത് കരോലിന സ്ഥലങ്ങളില്‍ വീടുകളും പണിയാന്‍ തുടങ്ങി. ‘നിക്കി ഹാലി’, ബോബി ജിന്‍ഡാല്‍ മുതല്‍ അമേരിക്കന്‍ സ്റ്റേറ്റുകളില്‍ ഗവര്‍ണര്‍മാര്‍ വരെ ആകുന്ന ചരിത്രവുമുണ്ടായി. സാങ്കേതിക രംഗത്തും അനേകം ടെക്ക്നിക്കല്‍ നേതാക്കന്മാരുണ്ടായി. ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റ് മേധാവി സത്യ നഡെല്ല, അഡോബി മേധാവി ശന്തനു നാരായണ്‍ മുതല്പേര് ഇന്ത്യയ്ക്ക് തന്നെ അഭിമാനകരമാണ്. അതേസമയം, അനേകം ഇന്ത്യക്കാരും സൗത്ത് ഏഷ്യക്കാരും സാമ്പത്തീകം, സാമൂഹികം രാഷ്ട്രീയം എന്നീ തലങ്ങളില്‍ നിലനില്‍പ്പിനായി പട പൊരുതേണ്ടിയും വന്നു. ഇംഗ്ളീഷ് ഭാഷ പരിജ്ഞാനക്കുറവു മൂലം ആദ്യകാല ഇന്ത്യക്കാര്‍ പലപ്പോഴും ചൂഷണത്തിന് വിധേയമായിരുന്നു. സ്വദേശികളായ അമേരിക്കരില്‍ നിന്നും വെറുപ്പുകളും (Hate crimes) പീഡനങ്ങളും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഓക്ക് ക്രീക്ക്, വിസ്കോണ്‍സിന്‍ എന്നിവടങ്ങളില്‍ സിഖുകാരുടെ അമ്പലങ്ങള്‍ തകര്‍ത്തിട്ടുണ്ട്. 2012 മുതല്‍ നിയമപരമല്ലാത്ത കുടിയേറ്റക്കാരും രാജ്യത്തു വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. 1990 നു ശേഷം അനധികൃതരുടെ എണ്ണം കണക്കില്ലാതെ വര്‍ദ്ധിക്കുകയുമുണ്ടായി.
വീടും നാടും ഉപേക്ഷിച്ച് വിദേശങ്ങളില്‍ താമസിച്ച നിരവധി പേര് തങ്ങളുടെ വ്യക്തിത്വവും നേട്ടങ്ങളും തെളിയിച്ചിട്ടുണ്ട്. അവരില്‍ ശാസ്ത്രജ്ഞരും കലാകാരന്മാരും രാഷ്ട്രീയ നേതാക്കന്മാരും നോബേല്‍ സമ്മാന ജേതാക്കളുമുണ്ട്. അന്യ നാടുകളിലാണെങ്കിലും അവിടെയുള്ളവരുടെ സംസ്കാരങ്ങളില്‍ ലയിച്ചു ജീവിക്കുന്നതുകൊണ്ടാണ് അവര്‍ക്ക് വിജയങ്ങള്‍ നേടാന്‍ സാധിച്ചത്. അറബിയുടെ നാട്ടില്‍ അറബിയെപ്പോലെയും സായിപ്പിന്റെ നാട്ടില്‍ സായിപ്പിനെപ്പോലെയും ജീവിക്കാന്‍ പ്രവാസികള്‍ പഠിച്ചു. എന്നിരുന്നാലും നാടിന്റെ സംസ്കാരങ്ങളും നിലനിര്‍ത്താന്‍ അവര്‍ അതീവ തല്പരരായിരുന്നു. നിരവധി പ്രാദേശികമായ സംഘടനകള്‍ രൂപീകരിച്ച് ഓണവും ക്രിസ്തുമസും ദീപാവലിയും ശിവരാത്രിയുമെല്ലാം ആചരിക്കുന്നു. അതുമൂലം നാടിന്റെ സംസ്ക്കാരം നിലനിര്‍ത്തുന്നതിനും പ്രേരണ ലഭിക്കുന്നു. ക്ഷേത്രങ്ങള്‍, അരമനകള്‍, മോസ്കുകള്‍, പള്ളികള്‍ എന്നിങ്ങനെ ഓരോ മതങ്ങളുടെയും ആചാരങ്ങളനുസരിച്ച് സ്ഥാപനങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.
മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ കുടിയേറ്റക്കാര്‍ വ്യത്യസ്തരാണ്. അമേരിക്കയില്‍ ജീവിക്കാന്‍ സാമ്പത്തികമായി കഴിവുള്ളവര്‍ക്കാണ് ബന്ധു വിസ അനുവദിക്കാറുള്ളത്. ഇന്ത്യ ജനാധിപത്യ രാജ്യമായതുകൊണ്ട് എല്ലാ കുടിയേറ്റക്കാരും സ്വതന്ത്രമായ മനസോടെ അവരവരുടെ ഇഷ്ടത്തിന് ഇവിടെ വന്നവരാണ്. ജോലിക്കായി വന്നവരെല്ലാം യുവാക്കളായിരുന്നു. ഓരോരുത്തര്‍ക്കും പഠിച്ചതിനനുസരിച്ച് തൊഴില്‍ പ്രാവണ്യവും നേടണമായിരുന്നു. അതുകൊണ്ട് ജോലിചെയ്യുന്നവര്‍ക്കു വലിയ വേതനം പണം മുടക്കുന്ന തൊഴില്‍ ദാദാവിന് നല്‍കേണ്ടി വന്നില്ല.
ജനിച്ചുവളര്‍ന്ന ഇന്ത്യയുടെ മൂല്യം കാത്തു സൂക്ഷിക്കുന്നതുകൊണ്ട് വിവാഹ മോചനങ്ങള്‍ വളരെ വിരളമായി മാത്രമേ ഇന്ത്യന്‍ സമൂഹങ്ങളില്‍ സംഭവിക്കുന്നുള്ളൂ. ഒരു സ്ത്രീക്കോ പുരുഷനോ ഒറ്റക്ക് കുടുംബജീവിതം നയിക്കേണ്ടി വരുന്നില്ല. ഭാര്യയും ഭര്‍ത്താവും ഒന്നിച്ച് ജോലി ചെയ്യുന്നതുകൊണ്ട് കുടുംബങ്ങള്‍ സാമ്പത്തികമായും മെച്ചപ്പെടുന്നു. അമേരിക്കന്‍ ജനതയില്‍ 60 ശതമാനം കുടുംബങ്ങള്‍ മാതാപിതാക്കളുമൊത്തു ജീവിക്കുമ്പോള്‍ ഇന്ത്യന്‍ കുടുംബങ്ങളില്‍ 95 ശതമാനം കുട്ടികള്‍ മാതാപിതാക്കന്മാരുമായി ഒത്തൊരുമിച്ചു ജീവിക്കുന്നവരാണ്. ഇന്ത്യയില്‍ നിന്നും വരുന്ന കുടിയേറ്റക്കാര്‍ മൂന്നില്‍ രണ്ടു വിഭാഗം ഇരുപതിനും മുപ്പത്തിയഞ്ചിനും വയസിനിടയിലുള്ളവരാണ്. ഇന്ന്, വിദേശികളായ സൗത്ത് ഏഷ്യാക്കാരുടെ എണ്ണം 41 മില്യണ്‍ ആയി വര്‍ദ്ധിച്ചിരിക്കുന്നു. അവര്‍ അമേരിക്കന്‍ ജനസംഖ്യയുടെ പതിമൂന്നു ശതമാനമുണ്ട്. സൗത്ത് ഏഷ്യന്‍ സമൂഹത്തിന് നീണ്ട ചരിത്രമുണ്ടെങ്കിലും കഴിഞ്ഞ അമ്പതു വര്‍ഷങ്ങളില്‍ മാത്രമാണ് അവരുടെ ചരിത്രത്തിന്റെ സുവര്‍ണ്ണ കാലമെന്നു പറയാന്‍ സാധിക്കുള്ളൂ.
1965 മുതല്‍ 1990 വരെയുള്ള കാലഘട്ടത്തെ കുടിയേറ്റ ചരിത്രത്തിന്റെ രണ്ടാം ഘട്ടമായി കണക്കാക്കുന്നു. പ്രസിഡന്റ് ‘ലിണ്ടന്‍ ബി ജോണ്സണ്’ 1965ല്‍ കുടിയേറ്റ നിയമ ബില്ലില്‍ ഒപ്പിട്ടു. ഈ ബില്ലിനെ ഹാര്‍ട്ട് സെല്ലെര്‍ ആക്റ്റ് (Hart-Celler Act) എന്ന് പറയുന്നു. ഇന്ത്യക്കാര്‍ക്ക് നിശ്ചിതമായിരുന്ന വിസാ ക്വാട്ടകള്‍ നീക്കം ചെയ്തു. പകരം, ഓരോരുത്തരുടെ തൊഴിലിന്റെ കഴിവനുസരിച്ചും പ്രൊഫഷണല്‍ ജോലിക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഗ്രീന്‍ കാര്‍ഡ് നല്‍കാനായിരുന്നു നിയമം. 1970 നു ശേഷം അനേകം ഏഷ്യന്‍ ഇന്ത്യക്കാര്‍ ചെറുകിട ബിസിനസുകള്‍ ആരംഭിച്ചു. റെസ്റ്റോറന്റ്, ട്രാവല്‍ ഏജന്‍സികള്‍, മോട്ടലുകള്‍ മുതലായവകളാരംഭിച്ചു. ഏഷ്യന്‍ ഇന്ത്യക്കാര്‍ സ്റ്റുഡന്റ് വിസായിലും വന്നെത്തിയിരുന്നു. 1990 ല്‍ അവരുടെ ജനസംഖ്യ എട്ടുലക്ഷത്തോളമുണ്ടായിരുന്നു. 1990ല്‍ ടെക്നോളജി ഡിഗ്രിയുള്ളവര്‍ക്കും ഐ.ടി. പ്രൊഫഷണല്‍ ഡിഗ്രിയുള്ളവര്‍ക്കും വിസ നല്കി വന്നു. എ.ഡി. 2000മായപ്പോള്‍ കോളേജുകള്‍ മുഴുവന്‍ ഇന്ത്യക്കാരായ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെക്കൊണ്ട് നിറഞ്ഞിരുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply