ന്യൂദൽഹി: പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവൻ പൊലിയുന്നതിന് ഇടയാക്കിയ ഭീകരാക്രമണം നടന്ന് ഒരുവർഷം പിന്നിടുന്ന ദിവസമാണ് ഇന്ന്. 2019 ഫെബ്രുവരി 14 ന് ഉച്ചകഴിഞ്ഞ് 3.15 നാണ് ലോകത്തെ നടുക്കിയ ഭീകരാക്രമണമുണ്ടായത്. 2,547 സിആർപിഎഫ് ജവാൻമാർ 78 വാഹനങ്ങളിൽ ജമ്മുവിൽനിന്നു ശ്രീനഗറിലേക്ക് കോൺവോയ് ആയി പോവുമ്പോള്‍ പുല്‍വാമ ജില്ലയിലെ അവന്തിപ്പോരയ്ക്ക് സമീപത്ത് വച്ചായിരുന്നു ആക്രമണം നടന്നത്. സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ സ്ഫോടക വസ്തുകള്‍ നിറച്ച കാറ് ഓടിച്ച് കയറ്റുകയായിരുന്നു. പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദായിരുന്നു ചാവേറാക്രമണത്തിന് പിന്നില്‍.
പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി 11 ദിവസങ്ങള്‍ക്ക് ശേഷം പാക്കിസ്ഥാനിലെ ബാലക്കോട്ടിലെ ഭീകരകേന്ദ്രങ്ങൾ ഇന്ത്യ സർജിക്കൽ സ്ട്രൈക്കിലൂടെ തകര്‍ത്തിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നിലെ പ്രധാന പ്രതികളും ജയ്ഷെ മുഹമ്മദ് നേതാക്കളുമായ മുദാസിർ അഹമ്മദ് ഖാന്, സജ്ജാദ് ഭട്ട് എന്നിവരെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലും ജൂണിലുമായി ഇന്ത്യന്‍ സേന വധിച്ചിരുന്നു. പുൽവാമ ഭീകരാക്രമണത്തിന്റെ ഏകോപനം നിർവഹിച്ചത് ഇരുപത്തിമൂന്നുകാരനും ഇലക്ട്രീഷ്യനുമായ മുദാസിർ അഹമ്മദ് ഖാനാണെന്നാണ് നിഗമനം.
എന്നാൽ, ഭീകരര്‍ ഉപയോഗിച്ച സ്ഫോടകവസ്തുക്കളുടെ ഉറവിടം കണ്ടെത്താന്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും ദേശീയ അന്വേഷണ ഏജന്‍സിക്ക് സാധിച്ചിട്ടില്ല. സൈനിക കേന്ദ്രങ്ങളില്‍ കണ്ടുവരുന്ന തരത്തിലുള്ള സ്ഫോടകവസ്തുക്കള്‍ പുറത്ത് നിന്ന് ലഭ്യമാകാനിടയില്ലെന്നാണ് വിലയിരുത്തന്നത്. കേസിലെ പ്രധാന കുറ്റാരോപിതര്‍ ആരും തന്നെ ജീവിച്ചിരിപ്പില്ലാത്തതിനാല്‍ കുറ്റപത്രം സമര്‍പ്പിക്കാനും എന്‍ഐഎക്ക് സാധിച്ചിട്ടില്ല.
അതിനിടെ, ഭീകരാക്രമണത്തില്‍ ജീവന് വെടിഞ്ഞ 40 സിആര്‍പിഎഫ് ജവാന്മാരെയും രാജ്യം ആദരവോടെ അനുസ്മരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുളളവര്‍ രക്തസാക്ഷികളായ ജവാന്മാര്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.
“കഴിഞ്ഞ വര്‍ഷം നടന്ന പുല്‍വാമ ഭീകരാക്രമണത്തില്‍ ജീവന് നഷ്ടപ്പെട്ട ധീരരായ രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍. നമ്മുടെ രാഷ്ട്രത്തെ സേവിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി ജീവിതം സമര്‍പ്പിച്ച വിശിഷ്ട വ്യക്തികളായിരുന്നു അവര്‍. അവരുടെ രക്തസാക്ഷിത്വം ഇന്ത്യ ഒരിക്കലും മറക്കില്ല”- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
എന്നാൽ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പുല്‍വാമ സംബന്ധിച്ച് മോദി സര്‍ക്കാരിനോട് മൂന്ന് ചോദ്യങ്ങളാണ് ചോദിച്ചിരിക്കുന്നത്.
”പുല്‍വാമയില്‍ കൊല്ലപ്പെട്ട 40 സിആര്‍പിഎഫ് രക്തസാക്ഷികളെ ഓര്‍ക്കുന്നതോടൊപ്പം നമുക്ക് ചോദിക്കാം, ആര്‍ക്കാണ് ഭീകരാക്രമണം കൊണ്ട് നേട്ടമുണ്ടായത്? ആക്രമണത്തെ കുറിച്ചുളള അന്വേഷണത്തിന്റെ ഫലം എന്താണ്? ആക്രമണത്തിലേക്ക് നയിച്ച സുരക്ഷാ വീഴ്ചയ്ക്ക് ബിജെപി സര്‍ക്കാരില്‍ ആരാണ് ഉത്തരവാദി? ”- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
Today as we remember our 40 CRPF martyrs in the #PulwamaAttack , let us ask:
1. Who benefitted the most from the attack?
2. What is the outcome of the inquiry into the attack?
3. Who in the BJP Govt has yet been held accountable for the security lapses that allowed the attack? pic.twitter.com/KZLbdOkLK5
— Rahul Gandhi (@RahulGandhi) February 14, 2020
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news