മുംബൈ: ഉന്നത ജുഡീഷ്യറിയെ ഞെട്ടിച്ച് ബോംബെ ഹൈക്കോടതിയിലെ ഏറ്റവും മുതിര്‍ന്ന രണ്ടാമത്തെ ജഡ്ജ് ജസ്റ്റിസ് സത്യരാജന്‍ ധര്‍മാധികാരി രാജിവച്ചു. രാജി സമര്‍പ്പിച്ചതായി വ്യക്തമാക്കിയ അദ്ദേഹം കാരണമെന്തെന്നു പറഞ്ഞില്ല.
ഒരു കേസുമായി ബന്ധപ്പെട്ട് അഭിഭാഷകന് മാത്യു നെടുമ്പാറ, അടുത്തയാഴ്ച ഹര്‍ജി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട വേളയില്‍ ‘ഞാന്‍ ഓഫീസ് വിടുന്നു. ഇതെന്റെ അവസാന ദിവസമാണ്’ എന്ന് ജസ്റ്റിസ് അറിയിക്കുകയായിരുന്നു.
തമാശ പറയുകയാണ് എന്നാണ് തോന്നിയത് എന്നും അതു കേട്ട് താന്‍ ഞെട്ടിത്തരിച്ചെന്നും നെടുമ്പാറ പിന്നീട് പറഞ്ഞു.
2003 നവംബര്‍ 14ന് ബോംബെ ഹൈക്കോടതിയില്‍ എത്തിയ ജസ്റ്റിസ് ധര്‍മഗിരി മറ്റൊരു ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ആകാനിരിക്കുകയായിരുന്നു. രാജ്യത്ത് ഏറെ കോളിളക്കമുണ്ടാക്കിയ നരേന്ദ്രധഭോല്‍ക്കര്‍-ഗോവിന്ദ് പന്‍സാരെ വധക്കേസ് പരിഗണിച്ചത് അദ്ദേഹമായിരുന്നു. ഇദ്ദേഹത്തിന്റെ അച്ഛന് ചന്ദ്രശേഖര്‍ ധര്‍മഗിരി ബോംബെ ഹൈക്കോടതിയിലെ മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്നു.

രമണി കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കെ. തഹില്‍രമണി രാജിവച്ചിരുന്നു. മേഘാലയയിലേക്ക് സ്ഥലം മാറ്റിയതിനെ തുടര്‍ന്നായിരുന്നു രാജി എന്നാണ് റിപ്പോര്‍ട്ട്. 2020 ഒക്ടോബറിലാണ് ഇവരുടെ കാലാവധി അവസാനിക്കേണ്ടിയിരുന്നത്.
ബോംബൈ ഹൈക്കോടതിയിലായിരിക്കെ, 2002-ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബില്‍ഖീസ് ബാനു കൂട്ട പീഡനക്കേസിലെ 11 പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ ശരിവച്ചത് ജസ്റ്റിസ് തഹില്‍ രമണിയായിരുന്നു.

2017ല്‍ സമാനസ്ഥിതിയില്‍ ഗുജറാത്ത് ഹൈക്കോടതയിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് ജയന്ത് പട്ടേല്‍ രാജിവച്ചിരുന്നു. സീനിയോറിറ്റി ഉണ്ടായിട്ടും തന്നെ ഒരു ഹൈക്കോടതിയിലെയും ചീഫ് ജസ്റ്റിസ് ആക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു രാജി. 2004ലെ ഇഷ്റത്ത ജഹാന് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജിയാണ് ജസ്റ്റിസ്് പട്ടേല്‍. ഈ കേസന്വേഷണത്തിന് ആറു മാസം മേല്‍നോട്ടം വഹിച്ചത് ഗുജറാത്ത് ഹൈക്കോടതിയാണ്.
2011 നവംബറിലാണ് ജസ്റ്റിസ് പട്ടേല്‍ ഇഷ്റത്ത് ജഹാന് കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. 20 പൊലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെട്ട ഏറ്റുമുട്ടല്‍ കേസ് കളങ്കമറ്റത് അല്ല എന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് കേന്ദ്ര ഏജന്‍സി അന്വേഷണം പ്രഖ്യാപിച്ചത്.