വാഷിംഗ്ടണ്‍: യു എസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) കുടിയേറ്റ തടങ്കല്‍ കേന്ദ്രങ്ങളിലും സ്വകാര്യ ജയിലുകളിലും തടവിലാക്കിയിട്ടുള്ള 37,000 ത്തിലധികം ആളുകളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക പങ്കുവെച്ച് മുന്‍ ഐസിഇ ഡയറക്ടര്‍.
തടങ്കല്‍ കേന്ദ്രങ്ങളിലും ജയിലുകളിലും കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാന്‍ ജയിലുകളില്‍ കഴിയുന്നവരുടെ അടുത്ത ബന്ധം ഒഴിവാക്കുന്നത് അസാധ്യമാണ്.
ഐസിഇ തടങ്കലിലാക്കിയവരില്‍ പകുതിയോളം പേരും സിവില്‍ ഇമിഗ്രേഷന്‍ നിയമലംഘനമല്ലാതെ മറ്റൊരു കുറ്റവും ചെയ്തവരല്ല. അവര്‍ ഏതെങ്കിലും ക്രിമിനല്‍ കേസുകളിലെ പ്രതികളുമല്ല. ന്യൂജേഴ്സിയിലെ മൂന്ന് ജയിലുകളിലെ കുടിയേറ്റക്കാര്‍ ഇപ്പോള്‍ അസുഖകരമായ അവസ്ഥയെത്തുടര്‍ന്ന് നിരാഹാര സമരത്തിലാണ്.
നിരാഹാര സമരത്തില്‍ തടവിലാക്കപ്പെട്ട ഒരാളില്‍ നിന്ന് അറിഞ്ഞ വിവരങ്ങളനുസരിച്ച് ജയിലുകളിലെ അവസ്ഥ വളരെ പരിതാപകരമാണെന്ന് ഒബാമ ഭരണകാലത്ത് ഐസിഇയുടെ ആക്ടിംഗ് ഡയറക്ടറായിരുന്ന ജോണ്‍ സാന്‍ഡ്വെഗ് പറഞ്ഞു.
ആയിരക്കണക്കിന് പേരെ തടങ്കലില്‍ നിന്ന് മോചിപ്പിക്കാന്‍ ഐസിഇയോട് ആഹ്വാനം ചെയ്യുകയും കോളിഷന്‍ ഫോര്‍ ഹ്യൂമന്‍ ഇമിഗ്രന്റ് റൈറ്റ്സ് ലോസ് ആഞ്ചലസ് (CHIRLA) എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആഞ്ചെലിക്ക സലാസ് എന്നിവരുമായി അദ്ദേഹം സംസാരിക്കുകയും ആശങ്ക പങ്കുവെയ്ക്കുകയും ചെയ്തു.
ഇമിഗ്രേഷന്‍ എൻഫോഴ്സ്മെന്റ് നടപടികള്‍ തടയാനുള്ള ദേശീയ ശ്രമത്തിന് നേതൃത്വം നല്കിയ സംഘടനയാണ് ‘കോളിഷന്‍ ഫോര്‍ ഹ്യൂമന്‍ ഇമിഗ്രന്റ് റൈറ്റ്സ് ലോസ് ആഞ്ചലസ്’ അഥവാ ചിര്‍ല.
തടവിലുള്ളവരുടെ കേസുകള്‍ നിയമപരമായിത്തന്നെ തുടരുന്നതിനിടയില്‍, പ്രത്യേകിച്ചും 60 വയസ്സിനു മുകളിലുള്ളവര്‍ അല്ലെങ്കില്‍ മെഡിക്കല്‍ അവസ്ഥയുള്ളവര്‍, കൊവിഡ്-19 പിടിപെട്ട് മരിക്കാനുള്ള സാധ്യത കൂടുതലുള്ളവരെ തടങ്കലില്‍ നിന്ന് മോചിപ്പിക്കാന്‍ മൂവായിരത്തിലധികം ഡോക്ടര്‍മാര്‍ ഒപ്പിട്ട ഭീമ ഹര്‍ജി ഐസിഐയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ തടങ്കലില്‍ വച്ചിരിക്കുന്ന കുടിയേറ്റക്കാര്‍ക്കിടയിൽ കൊറോണ വൈറസ് പടരുന്നതിനെക്കുറിച്ചും ആശങ്കയുണ്ടെന്ന് അവര്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിലുപരി ഫെഡറല്‍ ഗവണ്മെന്റിന്റെ ഓഫീസ് ഓഫ് റഫ്യൂജി റിസെറ്റില്മെന്റിന്റെ മേല്‍നോട്ടത്തില്‍ നടത്തുന്ന കുട്ടികള്‍ക്കുള്ള ഷെല്‍ട്ടറുകളിൽ കഴിയുന്ന കുട്ടികളുടെ കാര്യത്തിലും ആശങ്കയുണ്ട്.
ന്യൂയോര്‍ക്ക് ഇർവിംഗ്ടണിലെ ഷെല്‍ട്ടറായ അബോട്ട് ഹൗസിലെ ഒരു സ്റ്റാഫ് അംഗത്തിന് കൊവിഡ്-19 പോസിറ്റീവ് കണ്ടെത്തിയതായും, കുടിയേറ്റക്കാരായ എല്ലാ കുട്ടികളെയും അവിടെ 14 ദിവസത്തേക്ക് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply