ഇന്ഡ്യനാപോളിസ്: കൊറോണ വൈറസ് വ്യാപകമായതിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവർക്കും സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്കും ഫെഡറൽ ഗവൺമെന്റ് നൽകുന്ന സ്റ്റിമുലസ് ചെക്ക് ഡെലിവറി ചെയ്യുന്നത് വൈകിയതിൽ കോപാകുലനായ യുവാവ് പോസ്റ്റൽ ജീവനക്കാരിയെ വെടിവെച്ചു കൊന്നു.
തിങ്കളാഴ്ച ചെക്ക് ഡെലിവറി ചെയ്യുന്നതിന് ഈസ്റ്റ് മിഷിഗൺ സ്ട്രീറ്റിനും നോർത്ത് ഷെർമൻ ഡ്രൈവിനു സമീപമുള്ള വീടിനു മുമ്പിൽ വച്ചാണ് പോസ്റ്റൽ ജീവനക്കാരി എഞ്ചല സമ്മമേഴ്സിന് (45) വെടിയേറ്റത്. ഇതു സംബന്ധിച്ചു പ്രതിയെന്ന് സംശയിക്കുന്ന ടോണി കുഷിൻ ബെറിയെ (21) പൊലീസ് അറസ്റ്റു ചെയ്തു.
രണ്ടാഴ്ച മുമ്പാണ് ചെക്ക് ഡെലിവറി ചെയ്യുന്നതിന് ഏഞ്ചല, ടോണിയുടെ വീട്ടിൽ എത്തിയത്. വീടിനു മുമ്പിലുണ്ടായിരുന്ന നായയെ ഭയപ്പെട്ട ഏഞ്ചല ചെക്ക് ഡെലിവറി ചെയ്യാതെ, വീടിനു മുമ്പിൽ നായയെ ഒഴിവാക്കണമെന്ന് ഒരു കുറിപ്പ് എഴുതി വച്ചു മടങ്ങുകയായിരുന്നു. തിങ്കളാഴ്ച ചെക്ക് ഡെലിവറി ചെയ്യുന്നതിനെത്തിയ ഏഞ്ചലയും ടോണിയുമായി തർക്കമുണ്ടാകുകയും കൈയിലുണ്ടായിരുന്ന തോക്കു കൊണ്ടു ടോണി ഏഞ്ചലയുടെ മാറിൽ നിറയൊഴിക്കുകയുമായിരുന്നു.
ഏഞ്ചലയും ടോണിയുടെ വീട്ടുകാരും തമ്മിൽ ചെക്ക് ഡെലിവറിയെ സംബന്ധിച്ചു തർക്കമുണ്ടായതായി നാഷണൽ അസോസിയേഷൻ ഓഫ് ലറ്റേഴ്സ് കാരിയർ പ്രസിഡന്റ് പോൾ ടോം പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ മറ്റൊരു ലക്ഷ്യവും ഉണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്താനായില്ല എന്ന് പൊലീസും വെളിപ്പെടുത്തി.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply