ഭോപ്പാല്‍: തന്റെ സുഹൃത്തിന്റെ 14 വയസ്സുള്ള മകളെ 36 കാരന് ബലാത്സംഗം ചെയ്ത് വയലിൽ ജീവനോടെ കുഴിച്ചു മൂടി. മധ്യപ്രദേശിലെ ബെതുല്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച വൈകിട്ടാണ് അബോധാവസ്ഥയിൽ പെൺകുട്ടിയെ വയലിലെ സ്ലാബിനടിയില്‍ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. പെണ്‍കുട്ടിയെ ഉടന്‍തന്നെ നാഗ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെന്നും ഗുരുതരാവസ്ഥയിലാണെന്നും ബെതുലിലെ പോലീസ് സൂപ്രണ്ട് സിമല പ്രസാദ് പറഞ്ഞു.
ഐപിസി 376 (ബലാത്സംഗം), 307 (കൊലപാതകശ്രമം) വകുപ്പ് പ്രകാരവും ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള (പോക്സോ) വകുപ്പ് പ്രകാരവും ഗ്രാമത്തിലെ താമസക്കാരനായ സുശീൽ വർമ്മയെ പോലീസ് അറസ്റ്റ് ചെയ്തു.
സുശീല്‍ തന്റെ സുഹൃത്തായിരുന്നുവെന്നും വീട്ടിലെ സ്ഥിര സന്ദര്‍ശകനായിരുന്നുവെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. അങ്കിള്‍ എന്നാണ് അവള് അയാളെ വിളിക്കാറുണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ കൃഷിയിടത്തിലേക്കുള്ള മോട്ടോര്‍ പമ്പ് നിര്‍ത്തുന്നതിനായിട്ടാണ് പെണ്‍കുട്ടി പോയത്. തൊട്ടടുത്തുണ്ടായിരുന്ന സുശീല്‍ അവളെ പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും കല്ലുകൊണ്ട് തലയ്ക്കടിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കല്ലു സ്ലാബിന്റെ അടിയില്‍ കുഴിച്ചിടുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു.
പെണ്‍കുട്ടി തിരിച്ചെത്താതായപ്പോള്‍ വീട്ടുകാര്‍ തിരച്ചില്‍ നടത്തി. രാത്രിയോടെയാണ് കൃഷിയിടത്തിന് സമീപം സംശയകരമായ രീതിയില്‍ കാലടികള്‍ കണ്ടത്. അത് പിന്തുടര്ന്ന് നടത്തിയ തിരച്ചിലിലാണ് സ്ലാബിനടിയില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയത്.
“കുട്ടിയുടെ മൊഴി ആശുപത്രിയിൽ വെച്ച് റെക്കോർഡു ചെയ്തിട്ടുണ്ട്. സുശീലാണ് ചെയ്തതെന്ന് കുട്ടി പറഞ്ഞു. കുറ്റം സമ്മതിച്ച സുശീലിനെ പോലീസ് അറസ്റ്റ് ചെയ്തു ” ഉദ്യോഗസ്ഥർ പറഞ്ഞു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply