കാലിഫോര്‍ണിയ: ഏഷ്യന്‍ വംശജര്‍ക്കെതിരെ അമേരിക്കയില്‍ വര്‍ദ്ധിച്ചുവരുന്ന വിദ്വേഷാക്രമണത്തില്‍ 64-കാരി കൊല്ലപ്പെട്ടു. കാലിഫോർണിയയിലെ റിവർസൈഡിലാണ് 64-കാരിയായ ഏഷ്യൻ സ്ത്രീയെ മാരകമായി കുത്തിക്കൊലപ്പെടുത്തിയത്. കെ ചിയേ മെങിനെ (64) ശനിയാഴ്ചയാണ് തന്റെ വളര്‍ത്തു നായകളുമായി നടക്കവേ അക്രമി മാരകമായി കുത്തിയതെന്ന് പോലീസ് പറഞ്ഞു.
നഗരത്തിലെ ലാ സിയറ പരിസരത്തെ ഗോൾഡൻ അവന്യൂവിൽ കുത്തേറ്റ് കിടക്കുന്ന സ്ത്രീയെക്കുറിച്ചുള്ള നിരവധി കോളുകൾക്ക് മറുപടി നൽകിയ ഉദ്യോഗസ്ഥർ, അടിവയറ്റില്‍ കുത്തേറ്റ് കിടക്കുന്ന കെ ചിയേ മെങിനെ കണ്ടെത്തുകയും ഉടന്‍ ഒരു പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തെങ്കിലും പിന്നീട് മരിച്ചതായി പോലീസ് പറഞ്ഞു.
ഡാർലിൻ സ്റ്റെഫാനി മോണ്ടോയ (23) ആണ് അക്രമി എന്ന് പോലീസ് പറഞ്ഞു. വംശീയ വിദ്വേഷമാണ് ആക്രമണത്തിന് കാരണമെന്ന് പറയാന്‍ കഴിയില്ലെന്ന് റിവർസൈഡ് പോലീസ് ഡിപ്പാർട്ട്മെന്റ് വക്താവ് റയാൻ റെയിൽസ്ബാക്ക് പറഞ്ഞു.
കൊലപാതകം, ആയുധ ലംഘനം, മയക്കുമരുന്ന് ദുരുപയോഗം എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് അക്രമിയെ റോബര്‍ട്ട് പ്രസ്ലി ഡിറ്റന്‍ഷന്‍ സെന്ററില്‍ അടച്ചു.
മാർച്ച് 30 ന് ഒരു പ്രാദേശിക ഷോപ്പിംഗ് സെന്ററിന് സമീപം ഒരു സ്ത്രീയെ സ്കേറ്റ്ബോർഡ് ഉപയോഗിച്ച് ആക്രമിച്ചുവെന്നാരോപിച്ച്
ഇതേ അക്രമിയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കോവിഡ് -19 നിയന്ത്രണങ്ങൾ കാരണം ജാമ്യത്തില്‍ വിടുകയായിരുന്നു.
അതേസമയം, കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ അമേരിക്കയില്‍ ഏഷ്യന്‍ വംശജര്‍ക്കെതിരെ നടന്ന വംശീയാക്രമണത്തിന്റെ ഭാഗമായി അറ്റ്ലാന്റയില്‍ നടന്ന വെടിവയ്പിൽ എട്ട് പേർ മരിച്ചു, അതിൽ ആറ് പേർ ഏഷ്യൻ വംശജരാണ്. മാർച്ച് 16 നാണ് ജോർജിയയിലെ അറ്റ്ലാന്റയിലും പരിസരത്തുമുള്ള മൂന്ന് വ്യത്യസ്ത മസാജ് പാർലറുകളില്‍ വെടിവയ്പ്പ് നടന്നത്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news