ബലാത്സംഗത്തിനിരയായി ദാരുണമായി കൊല ചെയ്യപ്പെട്ട ഡൽഹി ലജ്പത് നഗർ ജില്ലാ മജിസ്ട്രേറ്റ് ഓഫീസിലെ സിവിൽ ഡിഫൻസ് പോലീസ് ഓഫീസർ റാബിയ സെയ്ഫിയുടെ നീതിക്കായി വിമൻ ജസ്റ്റിസ് ജില്ലകൾ തോറും പ്രതിഷേധ ദിനം ആചരിച്ചു. “ഞാൻ റാബിയ സെയ്ഫി, എനിക്ക് നീതി വേണം” എന്ന തലക്കെട്ടിൽ വേറിട്ടൊരു പ്രതിഷേധമാണ് നടത്തിയത്.
റാബിയ സെയ്ഫിയായി സ്വയം പ്രതീകാത്മകമായി ആവിഷ്കരിച്ച പ്രധിഷേധം പെൺവേദനയുടെ സമര അടയാളമായി. ക്രൂരകൃത്യത്തിന് കാരണമായ കുറ്റവാളികളെ നിയമത്തിനു മുൻപിൽ ഹാജരാക്കി കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് പ്രതിഷേധ ദിനം സംഘടിപ്പിച്ച പാലക്കാട് ജില്ലാകമ്മറ്റി ആവശ്യപ്പെട്ടു.
അവിവാഹിതയായ റാബിയയെ ഭർത്താവാണ് കൊലപ്പെടുത്തിയതെന്ന പോലീസ് ഭാഷ്യം കെട്ടിച്ചമച്ചതാണ്. സംഭവത്തിൽ കുറ്റകരമായ അലംഭാവം കാണിച്ച പോലീസ് ഉദ്യോഗസ്ഥരെയും മജിസ്ട്രേറ്റ് ഓഫീസിനെയും അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും പെൺകുട്ടിയുടെ നീതിക്കായുള്ള സമരത്തെ കണ്ടില്ലെന്നു നടിക്കാൻ പ്രധാനമന്ത്രിക്കാവില്ലെന്നും ജില്ല പ്രസിഡൻറ് ഹാജറ ഇബ്രാഹീം കൂട്ടിച്ചേർത്തു. ശവക്കച്ച ധരിച്ചും മൃതശരീരമായ് കിടന്നും കവലകളിലും വീടുകളിലും നടന്ന പ്രതിഷേധം റാബിയ സെയ്ഫിയെ ഓരോരുത്തരും നെഞ്ചേറ്റുന്നതായിരുന്നു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news