കൊച്ചി: നടിയെ ആക്രമിച്ച കേസ് സംബന്ധിച്ച് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ ഹര്‍ജി നല്കി. രഹസ്യ വിചാരണയുടെ പൊതുധാരണയ്ക്ക് വിപരീതമായാണ് മാധ്യമങ്ങൾ പ്രവര്‍ത്തിക്കുന്നതെന്നും, തെറ്റായ റിപ്പോര്‍ട്ടിംഗ് ശൈലിക്ക് തടയിടണമെന്നുമാണ് ദിലീപിന്റെ ഹർജി.
മാധ്യമ വിചാരണ നടത്തി തനിക്കെതിരെ ജനവികാരം ഇളക്കിവിടാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. കേസിന്റെ വിചാരണ അട്ടിമറിക്കാനാണ് അന്വേഷണ സംഘവും പ്രോസിക്യൂഷനും ശ്രമിക്കുന്നതെന്നും ദിലീപ് ആരോപിക്കുന്നു. വിചാരണ കോടതി നടപടികൾ പൂർത്തിയാകുന്നതുവരെ വാർത്തകൾ പുറത്തുവിടരുതെന്നും ദിലീപ് അപേക്ഷിച്ചു.
അതേസമയം, കേസിൽ 5 പുതിയ സാക്ഷികളെ വിസ്തരിക്കാൻ ഹൈക്കോടതി അനുമതി നല്കി. ഫോൺവിളി വിശദാംശങ്ങളുടെ ഒറിജിനൽ രേഖകൾ വിളിച്ചുവരുത്തണമെന്ന ആവശ്യവും അംഗീകരിച്ചു. പത്ത് ദിവസത്തിനകം പ്രോസിക്യൂട്ടറെ നിയമിച്ച് വിസ്താരം വേഗത്തിൽ പൂർത്തിയാക്കണമെന്നും സർക്കാറിന് ഹൈക്കോടതി നിർദ്ദേശം നൽകി.
എന്നാൽ മൂന്ന് സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം ഹൈക്കോടതി തള്ളി. കഴിഞ്ഞ ദിവസം മൂന്ന് സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ കോടതി അനുമതി നൽകിയിരുന്നു. എന്നാൽ, ഹൈക്കോടതി വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത ഉത്തരവിൽ നിന്ന് ഈ വകുപ്പ് ഒഴിവാക്കി.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news