അമ്മയെ കൊന്ന ശേഷം ജോലി കഴിഞ്ഞെത്തിയ പപ്പയെയും വകവരുത്തി മകൾ

ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ അമ്മയെയും പപ്പയെയും കൊലപ്പെടുത്തി മൃതദേഹം കൊക്കയിൽ തള്ളിയ മകളെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു.
54 വയസ്സുകാരിയായ ചെറി റെബെയ്ൻ, 58 വയസ്സുകാരനായ സ്റ്റീഫൻ റെബെയ്ൻ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് കസാൻഡ്ര ലാംഗ് (29), ജോബി വില്യംസ് (30) എന്നിവർക്കെതിരെ ഒന്നിലധികം വ്യക്തികളെ കൊലപ്പെടുത്തിയ കുറ്റത്തിന്  കേസെടുത്തതായി മെഡിന കൗണ്ടി ഷെരീഫ് ഓഫീസ് വെള്ളിയാഴ്ച അറിയിച്ചു.

തിങ്കളാഴ്ച മിക്കോയിലുള്ള വസതിയിൽ വെച്ച് പ്രതികൾ ആദ്യം കസാൻഡ്രയുടെ അമ്മയായ ചെറി റെബെയ്നെ (54) കൊലപ്പെടുത്തി. തുടർന്ന്, ജോലി കഴിഞ്ഞ് വീട്ടിലെത്തിയ രണ്ടാനച്ഛൻ സ്റ്റീഫൻ റെബെയ്നെയും (58) ഇവർ കൊന്നു. ശേഷം മൃതദേഹങ്ങൾ പ്ലാസ്റ്റിക് കവറിലാക്കി ആഴത്തിലുള്ള ഒരു കൊക്കയിൽ ഉപേക്ഷിച്ചു.

സ്റ്റീഫൻ ജോലിക്ക് എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ അറിയിച്ചതനുസരിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് കൊലപാതക വിവരം പുറത്തുവന്നത്. പ്രതികൾ കൊല്ലപ്പെട്ടവരുടെ കാറിൽ കുട്ടികളുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. കോടതി ഇവർക്ക് 10 ലക്ഷം ഡോളർ ജാമ്യം നിശ്ചയിച്ചു.

Leave a Comment

More News