വേനൽ മേഘജം (കവിത): പുലരി

പൊരിയുന്ന വേനലിൽ വരളുന്ന തൊണ്ടയുമായ് ഇലനാമ്പു വേഴാമ്പലായ് കാർമേഘദയകാത്തു വാനവും നോക്കി ഒരിറ്റു ദാഹജലം കൊതിച്ചിരിക്കേ ഹൃദയമിടിപ്പോ ഇടിവെട്ടായ് കേൾക്കുന്നു ജലധാര പയ്യെ ഭൂമി തൻ സുഗന്ധം പരത്തുന്നു കുളിർ കാറ്റായി ഹരിത പത്രങ്ങൾ തലയാട്ടി രസിക്കുന്നു പുതുമഴ നനയാനെൻ മനവും കൊതിക്കുന്നു.

വിഷുഫലം (കവിത): സതീഷ് കളത്തിൽ

ഇന്നലെയും നിന്നെകുറിച്ചു ഞാൻ ഓർത്തിരുന്നു. കാമികളുടെ ആത്മാവിൽ പൂക്കുന്ന കർണ്ണികാരമായ്, ഒരു വസന്തഋതുവായി നീയെത്തുമ്പോഴെല്ലാം നിൻറെ, ഉടഞ്ഞാണശിഞ്ജിതമെൻറെ ഉള്ളിലുറഞ്ഞ ശൈത്യത്തെ ഉരുക്കിക്കളയുമായിരുന്നു. പുറത്ത്, മേശപ്പൂത്തിരി കത്തുമ്പോൾ അകത്ത്, മത്താപ്പ് വിരിഞ്ഞിരുന്ന കാലം. വരമ്പത്തുനിന്നും കൊമ്പത്തോട്ടു കേറി അമ്മ, അച്ഛനൊപ്പം ചക്കയിടുന്നതു കണ്ടാലും മിണ്ടാത്ത കള്ളന്മാർ ചക്കപ്പുഴുക്കിലെ ഉപ്പ് നോക്കാൻ മത്സരിച്ചു വട്ടമിട്ടുവന്നിരുന്ന കാലം. കണിയും കൈനീട്ടങ്ങളും സദ്യവട്ടങ്ങളും കഴിഞ്ഞൂഞ്ഞാലാട്ടം കഴിഞ്ഞാലും കൊതിപ്പിച്ചു നില്ക്കുന്ന മേടസൂര്യനെ കൊഞ്ഞനംകുത്തി നടന്ന കാലം. തേങ്ങാപാൽ മധുരമോടെ പുന്നെല്ലരിക്കട്ടകൾ തൂശനിലയിൽ കിടന്നാവി പോകുന്നോർമ്മയും പനയോലയ്ക്കുള്ളിൽ വെടിമരുന്ന് കക്കിയ ഒച്ചയും പ്രതിധ്വനിക്കും നേരങ്ങളിൽ നീ കടന്നുവരുമ്പോൾ കോശവളർച്ച തടയപ്പെട്ട്, രൂപപരിണാമം വന്ന മുഖമരങ്ങൾ തഴച്ചു നില്ക്കുന്നു; ഇന്നിവിടം, ഉഷ്ണവായു തിങ്ങിയ കന്ദരമാകുന്നു. ചിരപരിചിതർപോലും അപരിചിതരും അന്ധന്മാരും ഗന്ധമില്ലാത്തവരുമായിരിക്കുന്നു. അതിജീവനത്തിൻറെ ആർത്തനാദങ്ങൾ ‘ബീപ്’ ശബ്ദവീചികളായി പരിണമിച്ചു. മീനച്ചൂടിൽ, മണ്ണിൽ കിടന്നുരുകുന്നത്, മാനഭംഗപ്പെട്ട വിഷുവത്തിൻറെ കബന്ധമാണ്; തല,…

ഭക്തിയും ശക്തിയും (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ

ഭക്തിയിൽ ഭഗവാനെ വാഴ്ത്തി നാം വണങ്ങുന്ന ഭക്തിതാൻ ഭഗവാന്റെ ശക്തിയെന്നറിക നാം! ഭക്തിയെന്നതു സർവ്വ സമ്പൂർണ്ണ സമർപ്പണം മുക്തി നേടുവാനനുയോജ്യമാം ഉപാധിയും! ഭക്തിയും പര്യാപ്തമാം ജ്ഞാനവും, വൈരാഗ്യവും സിദ്ധിക്കിൽ മഹോന്നത ഭാഗ്യമായ്‌ കരുതീടാം! വൈരാഗ്യം സമ്പാദിപ്പാനെളുതല്ലതികഷ്ടം കൈവരൂമനായാസംസാധകൻ യത്നിക്കുകിൽ! ധനവും, പ്രതാപവും പ്രൗഢിയുമുണ്ടെന്നാലും ധന്യമല്ലതു ഭക്തിയാർജ്ജിപ്പാനപര്യാപ്തം! ഭക്തനു ജീവിതത്തിൽ വേണ്ടതു നിസ്വാർത്ഥമാം ഭക്തിയാണതു തന്നെ കാംക്ഷിപ്പു ഭഗവാനും! ഭഗവാൻ പ്രാർത്ഥിക്കുമ്പോൾ അർജുനൻ “ചോദിച്ചഹോ! ഭക്തവത്സലനങ്ങു, പ്രാർത്ഥിപ്പതാരെ? ചൊൽക!” ഭഗവാനുടൻ തന്റെ യക്ഷികൾ തുറന്നോതി, “ഭക്തൻ താൻ മമ ശക്തി, അവനെ പ്രാർത്ഥിപ്പൂ ഞാൻ”! ഭക്ഷണം തൊട്ടെല്ലാമേ നല്‍കുമാ ഭഗവാനെ തൽക്ഷണം വണങ്ങണം കിട്ടിയാലുടൻ തന്നെ! കിട്ടിയെന്നാകിൽ നന്ദി, വാഴ്ത്തലായ്, പുകഴ്ത്തലായ് കിട്ടിയില്ലേലോ നിന്ദ, വെറുപ്പായ്, വൈരാഗ്യമായ്‌! ഓർക്കുവിൻ തന്ത്രത്താലോ സാന്ദ്രമാം മന്ത്രത്താലോ ഒക്കുകില്ലാർക്കും കൈക്കലാക്കുവാൻ ഭഗവാനെ! ആകാംക്ഷാഭരിതനായ്, കാത്തിരുന്നീടു മീശൻ കാംക്ഷിപ്പതോന്നേയുള്ളൂ, ഭക്തിയും, വിശുദ്ധിയും! ക്ഷേത്രമെന്നാലെന്തെന്നതാദ്യം നാം…

യൂണിവേഴ്‌സൽ റീസൈക്ളിംഗ് (കവിത): ജയൻ വർഗീസ്

അത്യഗാധപ്പൊരുൾ സത്തയിൽ നിന്നുമീ സത്യപ്രപഞ്ചം രചിച്ച സമൂർത്തമേ, എത്ര ശതകോടി വർഷാന്തരങ്ങൾ തൻ മുക്ത സ്വപ്നാമ്ഗുലീ സ്പർശന പുണ്യമേ, അദ്വൈത സിദ്ധാന്ത ശങ്കര ചിന്തയിൽ കത്തിയമർന്ന കനൽ – ക്കട്ടയാം ദ്വയ, നിത്യ നിതാന്തമാം ചൈതന്യ ധാരയായ് മൊത്തം പ്രപഞ്ചം ചലിപ്പിച്ച സത്യമേ, നിത്യമീ ജീവൽ – ത്തുടിപ്പിന്റെ സത്തയായ് കത്തുന്ന സ്നേഹ പ്രവാഹ സ്വരൂപമേ, വർത്തമാനത്തിന്റെ – യാപേക്ഷികപ്പൊരുൾ ത്വത്തിൽ സുഗന്ധമാം സ്നേഹ സഞ്ജീവനി, സ്ഥൂലമീയണ്ഡ – കടാഹമാം റിംഗിലെ സൂഷ്മമാ- മാത്മ സ്വ – രൂപ റിങ് മാസ്റ്ററായ് , എല്ലാം നിയന്ത്രിച്ചു – നിർത്തും യാഥാർഥ്യമേ, നിന്നിലലിഞ്ഞു ചേ – രാനെന്റെ യാത്രകൾ! ഊരുകയാണീ യൂറ – യെന്റെ ജീവിത – കാമനകൾ തീർത്ത – യായുസാം തോലുറ ? എങ്കിലുമെന്റെയുൾ – ത്താളമായാളുന്ന മൺ ചിരാതിൻ തിരി താഴിലൊരിക്കലും! നാളെയാമേതോ യുഗത്തിന്റെ…

കാൽവരിയിൽ നിന്ന്! (കവിത): ജയൻ വർഗീസ്

(കഠിന പീഡനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് കുരിശുമരണത്തിലേക്ക് നടന്നടുക്കുന്ന അരുമപ്പുത്രനെ അകലെ നിന്ന് വീക്ഷിക്കുന്ന അമ്മ മനസ്സിന്റെ തേങ്ങലുകളാണ് ഈ കവിത) പൊന്നോമൽകരളേ നിൻ ചെന്നിണപൂമേനിയിൽ ഒന്നുമ്മ വയ്‌ക്കാൻ പോലും അമ്മക്കിന്നാവില്ലല്ലോ ? ചമ്മട്ടി വീശാൻ മാത്രം തെമ്മാടിക്കൂട്ടം നിന്റെ – യുള്ളിലെ സ്നേഹത്തിന്റെ കിളിയെ കശക്കുമ്പോള്‍, തറഞ്ഞ മുള്ളിൽ നിന്നും കിനിഞ്ഞ ചോരത്തള്ളി പരന്നു വീണിട്ടേവ – മുഴന്നു നീ നോക്കുമ്പോള്‍, ചുമലിൽ നീ പേറുന്ന കുരിശിൻ ഭാരത്താലേ കുനിഞ്ഞു പോകും നിന്റെ – യുടലിൽ നീ വീഴുമ്പോള്‍, ഒന്നടുത്തെത്താൻ കൂലി – പ്പടയെ രൗദ്രത്തിന്റെ ചെങ്കനൽത്തീയിൽ തള്ളി നിന്നെ വീണ്ടെടുക്കുവാൻ, അമ്മതൻ മോഹം പറ- ന്നടുത്തെത്തുന്നൂ പക്ഷെ, ഒന്നുമാവാതെ തക – ർന്നടിഞ്ഞു വീണീടുന്നു! എന്തപരാധം നിന്നെ കൊലക്കു കൊടുക്കുവാൻ? ചിന്തയിൽ സ്നേഹത്തിന്റെ മുന്തിരി നിറച്ചതോ? അദ്ധ്വാന ഭാരം പേറി – ത്തളർന്ന മനുഷ്യനോ – രത്താണിയായിത്തീർന്നീ…

യുദ്ധപെരുമഴ – തീമഴ (കവിത): എ.സി. ജോര്‍ജ്

തീ തുപ്പും വെന്തുരുകും യുദ്ധ പെരുമഴ തീമഴ യുദ്ധം ചെയ്തവനോ പോരാളി? മരിച്ചുവീണവന്‍ നിരപരാധി? മരിച്ചവർക്കിവിടെ അന്ത്യകൂദാശയില്ല വായ്ക്കരിയിടാനും പുഷ്പചക്രം ചാർത്താനുംപൊതിയാനുമാളില്ല. അവർക്കുവേണ്ടി കരയാൻ പ്രാർത്ഥിക്കാനാരുമില്ല ചീഞ്ഞളിഞ്ഞ് പുഴുവരിക്കാതെ, ആറടി മണ്ണിലലിഞ്ഞാൽ ഭാഗ്യം. ഒരൊറ്റ സ്‌ഫോടനത്തില്‍ ആറായിരം പേര്‍ മരിക്കണമെന്നവര്‍ ആഗ്രഹിച്ചത്രേ കുറ്റവാളിയോ നിരപരാധിയോ എന്നറിയണമെന്നില്ല, ചിന്തിക്കാൻ നേരമില്ല. മരിക്കാതെ പോയവര്‍ ഭാഗ്യശാലികളോ? മുറിവേറ്റ അംഗഹീനർ ജീവചവങ്ങൾ നിർഭാഗ്യർ വീണുപോയവര്‍ മരിച്ചവരുടെ കൈകളില്‍ ആശ്വാസം കണ്ടെത്തുന്നതുപോലെ ഇരുളില്‍ സ്‌ഫോടന വെളിച്ചത്തില്‍ പ്രതീക്ഷ കണ്ടെത്തുന്നതെങ്ങനെ? തീച്ചൂട് നിറഞ്ഞ ഈ സന്ധ്യയില്‍ ഞാനെന്റെ നഷ്ടലോകത്തിന്റെ തപ്ത നിശ്വാസങ്ങളെ കോര്‍ക്കാം അതുകൊണ്ട് കഴിയുമെനിക്കിന്നും ഏറ്റവും നഷ്ടസ്വപ്‌നങ്ങളെ വാര്‍ത്തെടുക്കാന്‍ ആയുധപ്പുരകളില്‍ ആണവായുധം യുദ്ധഭൂമിയില്‍ ആയുധപ്പെരുമഴതീമഴ കാലമേ.. കാലമേ.. നീ ചൊല്‍ക മാനവഹൃദയങ്ങള്‍ ദേവാലയമാകുമോ? വെടിയൊച്ചയില്‍ ക്ഷേത്ര വാതിലുകളടഞ്ഞു പള്ളിമുറ്റത്തെ കല്‍ക്കുരിശു ചരിഞ്ഞു ഒരിക്കലും കണ്ണുതുറക്കാത്ത ദൈവങ്ങളേ, തോരാത്ത കണ്ണീരിറ്റ് പ്രാർത്ഥിക്കുന്നവരെ കാണാത്ത നിങ്ങളല്ലോ…

മുത്തശ്ശി (കവിത): തൊടുപുഴ കെ ശങ്കർ മുംബൈ

മുത്തശ്ശിയായ്‌ ഞാൻ! എനിക്കുണ്ടു മക്കളും മുത്തം തരാൻ പേരകുട്ടികളും! മുത്തുകളാണവർ എന്റെയമൂല്യമാം മുത്തുകൾ, മങ്ങാത്ത പൊന്മുത്തുകൾ! പേരക്കിടാങ്ങളുണ്ടെങ്കിലൊരു വീട്ടിൽ നേരമേ പോവതറിയുകില്ല! തട്ടിയുറക്കിയും താരാട്ടു പാടിയും തൊട്ടിലിലാട്ടിയും ഞാൻ രസിപ്പൂ! ഞാനൊന്നിരുന്നെന്നാൽ തോളിൽ പിടച്ചേറി ആന കളിയ്ക്കുന്നു രണ്ടു പേരും! എന്നിട്ടതൊന്നുമേ പോരാതിരുവരും എന്നെ പിടിച്ചു കുതിരയാക്കും! നിത്യ പ്രയാണത്തിൽ മക്കളെ പോറ്റാനേ ഗത്യന്തരമില്ലാത്തക്കാലത്തിൽ, ചൊല്ലട്ടെയെൻ പിഞ്ചു മക്കളെ കൊഞ്ചിയ്ക്കാൻ തെല്ലും സമയം ലഭിച്ചതില്ല! പുത്രസൗഭാഗ്യമേ യില്ലാതെ ദുഖിപ്പൂ എത്രയോ ദമ്പതിമാരിഹത്തിൽ! സമ്പത്തും സൗഖ്യവു മെത്രയുണ്ടെങ്കിലും സന്തതിയില്ലേലതർത്ഥ ശൂന്യം! ഇന്നിതാ പേരക്കിടാങ്ങളായ് കൊഞ്ചിയ്ക്കാൻ തന്നിതാ ദൈവം അവസരവും! മുത്തുകളാണവരെന്റെ അമൂല്യമാം മുത്തുകൾ മിന്നുന്ന പൊന്മുത്തുകൾ!

നിങ്ങളെന്നെ തിരിച്ചറിയുമ്പോൾ (കവിത): ഷാഹുൽ പണിക്കവീട്ടിൽ

ശവംനാറി പൂക്കളുടെ കഴുത്തു ഞെരിക്കരുത് ശബ്ദകൂടം കൊണ്ട് ശ്മശാനമൂകത തകർക്കരുത് കുഴിമാടത്തിലെ ഇരുൾക്കാട് മുറിക്കരുത് നുണകളുടെ ഞരമ്പ് മുറിച്ച് പശ്ചാത്താപം വീഴ്ത്തരുത് നിന്ദയുടെ ക്രൂരമുന കുത്തിയൊടിച്ച് നിങ്ങൾ നിരായുധരാകരുത് എന്റെ അധ്വാനങ്ങളിലെ ചെറു പിഴവുകളിൽ പോലും പുലഭ്യം പറഞ്ഞവരാണ് നിങ്ങൾ ശരികളെ വെട്ടിനിരത്തിയവർ എന്റെ സങ്കടക്കണ്ണീരിൽ ഉല്ലാസത്തോണി തുഴഞ്ഞവർ നിങ്ങൾ എന്റെ ആകാശത്തെ നക്ഷത്രങ്ങൾ ചൂഴ്ന്നെടുത്തവർ എന്റെ ചിരി അറുത്തുമുറിച്ചവർ സ്വാസ്ഥ്യങ്ങളിൽ ഉഴുതുമറിച്ചവർ ഒറ്റപ്പെടലിന്റെ തുരുത്തിലേക്ക് നാടുകടത്തിയോർ നിങ്ങൾ വെറുപ്പിന്റെ കുറ്റിയിൽ കെട്ടിയിട്ടെന്നെ തളച്ചോർ മറവിയുടെ പുതപ്പിൽ പൊതിഞ്ഞ് ഓർമകളെ ശ്വാസംമുട്ടിച്ചു കൊന്നവർ വിസ്‌മൃതിയുടെ കയത്തിലേക്കു വലിച്ചെറിഞ്ഞവർ… നിങ്ങൾ സായുധരാകുക… മിത്ര വേഷത്തിൽ വേട്ട തുടരുക..

പ്രണയമേ നീ സത്യമാണ് (കവിത): ജയൻ വർഗീസ്

ഞാൻ പ്രണയിക്കുന്നു. എന്നെ പുണർന്നു നിൽക്കുന്ന എന്റെ പെണ്ണിനെ. അവളെ അവളാക്കുന്ന അവളുടെ മേനിയെ. ഞങ്ങൾക്ക് ശ്വസിക്കാനാവുന്ന ഈ വായുവെ. എനിക്ക് ആകർഷകമായി അനുഭവപ്പെടുന്ന അവളിലെ ജല സമൃദ്ധിയെ. അവളിലെ നിറമായ് ഭവിച്ച സസ്യ ലതാദികളെ. കാറ്റിനെ, കുളിരിനെ, മഴയെ, പുല്ലിനെ, പൂവിനെ, പുഴയെ, പുഴുവിനെ. ഇതെല്ലം എനിക്ക് വേണ്ടിയെന്ന് തിരിച്ചറിയുന്ന എന്റെ മനസ്സിനെ, ആത്മാവിനെ, ഇതെല്ലാമാകുന്ന വർത്തമാന ബോധാവസ്ഥയെ. എന്നിൽ ഈ ബോധാവസ്ഥ വന്ന് നിറയുന്നത് ഞാൻ വന്ന ഇടങ്ങളിൽ നിന്നായതിനാൽ, സ്വാഭാവികമായും ആ ഇടങ്ങളെ ഞാൻ പ്രണയിക്കുന്നു. ആത്യന്തിക വിശകലനത്തിൽ അത് പ്രപഞ്ച മനസ്സാകുന്ന പ്രപഞ്ചാത്മാവാകുന്നു എന്നതിനാൽ അതിനെ ഞാൻ പ്രണയിക്കുന്നു. എനിക്ക് മുൻപേ ഇത് തിരിച്ചറിഞ്ഞവർ അവരുടെ ഭാഷയിലെ ഏറ്റവും നല്ല പദങ്ങൾ കൊണ്ട് അതിനെ വിശേഷിപ്പിച്ചിരുന്നു. നമ്മുടെ മലയാളത്തിൽ അത് ‘ദൈവം ‘എന്നാകുന്നു. എന്നേയുള്ളു.

അമ്മയൊരു സംജ്ഞയാണ് (കവിത): സതീഷ് കളത്തില്‍

(കവിയും ഡോക്യുമെൻറേറിയാനുമായ സതീഷ് കളത്തിൽ, തൻറെ അമ്മ, അന്തരിച്ച കോമളത്തിനെകുറിച്ച് എഴുതിയ കവിത) ‘അ’, അതൊരു വെറും അക്ഷരമല്ലായിരുന്നു ഞങ്ങൾക്ക്; അതു ഞങ്ങളുടെ അമ്മയായിരുന്നു; അച്ഛനേക്കാളും ഉയരത്തിലുള്ള ഉത്തരമായിരുന്നു! അമ്മയൊരു അടയാളമായിരുന്നു ഞങ്ങൾക്ക്; അച്ഛനിറങ്ങിപ്പോയ വീടിൻറെ വിലാസമായിരുന്നു; ആവശ്യങ്ങളുടെ കാവലാളായിരുന്നു! ആപത് സന്ധികളിൽ, ആകുലചിത്തങ്ങളുടെ നടുത്തളങ്ങളിൽ ആവി പറക്കുന്ന ചക്കരക്കാപ്പിയനത്തുമായിരുന്നു; അച്ഛൻറെ കനൽമൊഴികളില്ലാത്ത കോലായയിലെ ആണത്തമുള്ള കസേരയായിരുന്നു, അമ്മ! അമ്മ പെറ്റവർ, ഞങ്ങൾ നാലുപേർ, അമ്മയുടെ കളിക്കൊഞ്ചൽ കേട്ടുവളർന്നിട്ടില്ല; അമ്മയ്ക്കു താരാട്ട് പാടുവാനറിയുമായിരുന്നില്ല; ആദിത്യനേത്രങ്ങൾ തൊടുംമുന്നേയമ്മ അനാഥമാക്കിയിറങ്ങും, പുന്നാരങ്ങളെ! അരക്കെട്ടിലേറിയ മരച്ചീനിവട്ടിയെ അന്തിവരെ പ്രണയിച്ചു നടന്നിട്ടമ്മ, ദിനവും ആധിയിലോടിയെത്തി ചുട്ടുവിളമ്പിയിരുന്നത്, ആമോദം തളർന്നുപോയ മരച്ചീനിച്ചീളുകളും അരിനുറുക്കിൻറെ ഉപ്പുമാവുമായിരുന്നു. ആർത്തി, സദാ വാ പൊളിച്ചിരിക്കുമാക്കാലത്തത് അമൃതേത്തൂട്ടായിരുന്നു, ജീവിതഭാഷയായിരുന്നു! അന്തിക്കു ചുരുളുന്ന വയറുകളുടെ വേവുകളിൽ തട്ടി, അടുക്കളയിലെ ആണിയിൽ തൂങ്ങിയാടുന്ന കയ്യിൽകൊട്ട അന്ധതമസംകൊണ്ടെന്നപ്പോലുറക്കംകൊള്ളുന്ന നേരത്തമ്മ ആളനക്കം കേക്കുന്ന മുറ്റത്തേയ്ക്കുറക്കെ തുപ്പുമായിരുന്നു!…