ഡമോക്രാറ്റിക് പാര്‍ട്ടി നയങ്ങളില്‍ പ്രതിഷേധിച്ച് മുന്‍ ഡമോക്രാറ്റിക് കോണ്‍ഗ്രസ് അംഗം തുള്‍സി ഗബാര്‍ഡ് രാജി പ്രഖ്യാപിച്ചു

ഹവായ്: ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി 2020 ല്‍ ബൈഡനോടൊപ്പം മത്സരിച്ച മുന്‍ കോണ്‍ഗ്രസ് അംഗം (ഹവായ്) പാര്‍ട്ടിയുടെ അപകടകരമായ നയങ്ങളിലും നിലപാടുകളിലും പ്രതിഷേധിച്ച് രാജി വെക്കുകയാണെന്ന് പ്രഖ്യാപിച്ചു.

നവംബറില്‍ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥിതി അത്രയും ആശാവാഹമല്ലാതിരിക്കെ തുള്‍സിയെ പോലെുള്ള ജനസ്വാധീനമുള്ള നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തുപോകുന്നത് വീണ്ടും ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നില കൂടുതല്‍ പരുങ്ങലിലാക്കും.

യുദ്ധ കൊതിയന്മാര്‍, വര്‍ണ്ണ വെറിയന്മാര്‍, ഏകാധിപത്യ പ്രവണത വെച്ചു പുലര്‍ത്തുന്ന സ്വേച്ഛാധിപതികള്‍ എന്നീ ആരോപണങ്ങളാണ് ബൈഡന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ തുള്‍സി ആരോപിച്ചിരിക്കുന്നത്.

യു.എസ്. കോണ്‍ഗ്രസ്സിന്റെ ചരിത്രത്തില്‍ 2013 ല്‍ ഹവായില്‍ നിന്നും ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ഒരു ഹിന്ദു അംഗമാണ് തുള്‍സി ഗബാര്‍ഡ്. എട്ടു വര്‍ഷം കോണ്‍ഗ്രസ് അംഗമായ ഇവര്‍ 2021ലാണ് കോണ്‍ഗ്രസ്സില്‍ നിന്നും പുറത്താകുന്നത്.

ജാതിയുടേയും, വര്‍ണ്ണത്തിന്റേയും പേരില്‍ അമേരിക്കന്‍ ജനതയെ വിഭജിക്കാന്‍ ഡമോക്രാറ്റിക് പാര്‍ട്ടി ശ്രമിക്കുന്നുവെന്ന് ഗുരുതര ആരോപണം ഉന്നയിക്കുന്നതോടൊപ്പം, മറ്റു പാര്‍ട്ടി നേതാക്കളോടും പാര്‍ട്ടി വിടണമെന്ന് ഇവര്‍ അഭ്യര്‍ത്ഥിച്ചു. സ്വതന്ത്രമായി ചിന്തിക്കുന്നവര്‍ക്കു പാര്‍ട്ടിയില്‍ തുടരാന്‍ കഴിയുകയില്ലെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ചേരുമോ അതോ പുതിയ പാര്‍ട്ടി രൂപീകരിക്കുമോ എന്ന യാതൊരു സൂചനയും ഇവര്‍ ഇതുവരെ നല്‍കിയിട്ടില്ല.

Print Friendly, PDF & Email

Leave a Comment

More News