തിരുവനന്തപുരം: സംസ്ഥാന വിജിലൻസ് വകുപ്പിന്റെ റെയ്‌ഡ് നീക്കങ്ങൾ തകർക്കാൻ മോട്ടോർ വാഹന വകുപ്പിലെ ചില ഉദ്യോഗസ്ഥർ ശ്രമിച്ചുവരുന്നതായ വാർത്തകൾ അത്യന്തം ഗൗരവതരവും ആശങ്കാജനകവുമാണെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ അഭിപ്രായപ്പെട്ടു.
വാഹനങ്ങളുടെ നമ്പർ തിരിച്ചറിയാൻ സംവിധാനമുള്ള എ.ഐ ക്യാമറകളിൽ, വിജിലൻസ് വാഹനങ്ങളുടെ നമ്പർ ഉൾക്കൊള്ളിച്ച് നിരീക്ഷണം നടത്തിവരുന്നതായും, വിജിലൻസ് റെയ്‌ഡ് വിവരങ്ങൾ ചില ഉദ്യോഗസ്ഥർ സ്ഥിരമായി ചോർത്തുന്നതായുമുള്ള വാർത്തകൾ അതീവ ഗൗരവത്തോടെ കാണേണ്ടതാണ്.
അടുത്തിടെ കൊല്ലം ജില്ലയിൽ നടന്ന നിരവധി വിജിലൻസ് റെയ്‌ഡുകൾ വിവരം ചോർന്നതുമൂലം പരാജയപ്പെടുകയുണ്ടായി. മോട്ടോർ വാഹന വകുപ്പിലെ ഗുരുതരമായ ക്രമക്കേടുകൾക്കെതിരെ വിജിലൻസ് വകുപ്പ് നീക്കം ശക്തമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് അഴിമതിക്കാരായ ചില ഉദ്യോഗസ്ഥരുടെ ഈ ക്രിമിനൽ നടപടി.
ആഭ്യന്തര – ഗതാഗത വകുപ്പ് മന്ത്രിമാർ ഇക്കാര്യത്തിൽ ശക്തമായി ഇടപെടുകയും കുറ്റവാളികളായ ഉദ്യോഗസ്ഥർക്കെതിരെ കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കുകയും വേണം: ആനന്ദകുമാർ ആവശ്യപ്പെട്ടു.
കെ. ആനന്ദകുമാർ
സംസ്ഥാന ജനറൽ സെക്രട്ടറി
കേരളാ കോൺഗ്രസ് (എം)
