കളിക്കളത്തിന് പുറത്ത് പ്രാര്‍ഥിച്ച പരിശീലകനെ പിന്തുണച്ച് യുഎസ് സുപ്രീം കോടതി

വാഷിംഗ്ടണ്‍:  കളി അവസാനിച്ചതിനുശേഷം കളിക്കളത്തിനു പുറത്തുവച്ച് കുട്ടികള്‍ക്കു വേണ്ടി പ്രാര്‍ഥിച്ചു എന്ന കുറ്റം ആരോപിച്ച് ജോലിയില്‍ നിന്നും പിരിച്ചു വിട്ട വാഷിങ്ടന്‍ ഹൈസ്‌കൂള്‍ ഫുട്‌ബോള്‍ കോച്ചിനെ പിന്തുണച്ച് യുഎസ് സുപ്രീം കോടതി. സ്‌കൂള്‍ അധികൃതരുടെ നടപടി വ്യക്തികള്‍ക്ക് അനുവദിച്ച മതസ്വാതന്ത്ര്യത്തിന് എതിരാണെന്ന് 6 ജഡ്ജിമാര്‍ വിധിയെഴുതിയപ്പോള്‍ 3 പേര്‍ വിയോജനകുറിപ്പ് എഴുതി.

ജൊ കെന്നഡി 2008 മുതല്‍ 2015 വരെ ബ്രിമെര്‍ട്ടന്‍ സ്‌കൂള്‍ ജൂനിയര്‍ വാഴ്‌സിറ്റി ഹെഡ് കോച്ചും, വാഴ്‌സിറ്റി അസിസ്റ്റന്റ് കോച്ചുമായിരുന്നു. കളി കഴിഞ്ഞതിനുശേഷം കളിക്കളത്തിന് പുറത്തു ജൊ പ്രാര്‍ഥിക്കുക പതിവായിരുന്നു. ക്രമേണ ഈ പ്രാര്‍ഥനയില്‍ കുട്ടികളും പങ്കുചേര്‍ന്നു.ഇത് നിര്‍ത്തണമെന്ന് പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടു.

തത്ക്കാലം നിറുത്തിയെങ്കിലും ജൊ പ്രാര്‍ഥന വീണ്ടും ആരംഭിച്ചു. ജൊ വീണ്ടും പ്രാര്‍ഥിക്കാനാരംഭിച്ചതു കളിക്കളത്തിനകത്താണ്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ നല്‍കിയ മുന്നറിയിപ്പുകള്‍ ജൊ അവഗണിച്ചു. സ്‌കൂള്‍ അധികൃതര്‍ ജൊയെ അവധിയില്‍ പോകുന്നതിനു നിര്‍ബന്ധിച്ചു. ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ സംഭവമായിരുന്നു ഇത്. ഇതിനെതിരെയാണ് ജൊ കോടതിയെ സമീപിച്ചത്.

ജൊ നടത്തിയ പ്രാര്‍ഥന യാതൊരു വിധത്തിലും സ്‌കൂള്‍ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും ജോലിയില്‍ നിന്നും പിരിച്ചു വിടുന്നതിനു കാരണം കാണിച്ചിട്ടില്ലെന്നും പ്രതിയുടെ അറ്റോര്‍ണി കോടതിയില്‍ ചൂണ്ടികാട്ടി.

Print Friendly, PDF & Email

Leave a Comment

More News