തിരുവനന്തപുരം: അടുത്തിടെ സന്തോഷ് ട്രോഫി നേടിയ കേരള ഫുട്‌ബോൾ ടീമിലെ അംഗങ്ങൾക്കും പരിശീലകർക്കും അഞ്ച് ലക്ഷം രൂപ വീതം കാഷ് അവാർഡ് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. അസിസ്റ്റന്റ് കോച്ച്, മാനേജർ, ഗോൾകീപ്പർ ട്രെയിനർ എന്നിവർക്ക് മൂന്ന് ലക്ഷം രൂപ വീതം നൽകും. വെള്ളിയാഴ്ച ചേർന്ന സംസ്ഥാന മന്ത്രിസഭയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
ഓഖി ചുഴലിക്കാറ്റിൽ ബോട്ടും വലയും നഷ്ടപ്പെട്ട നാല് മത്സ്യത്തൊഴിലാളികൾക്ക് 24.6 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗുണഭോക്താക്കൾ: ബ്രിജിൻ മേരി (പൂന്തുറ), കെജിൻ ബോസ്‌കോ (പൊഴിയൂർ), റോമൽ (വള്ളക്കടവ്), മാത്യൂസ് (പൊഴിയൂർ). കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിൽ കമ്പനി സെക്രട്ടറിയുടെയും ജനറൽ മാനേജരുടെയും ഓരോ തസ്തിക സൃഷ്ടിക്കും.
സർക്കാർ ഐടി പാർക്കുകൾക്ക് ചീഫ് മാർക്കറ്റിംഗ് ഓഫീസർ തസ്തിക സൃഷ്ടിക്കുകയും അഞ്ച് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ഒരാളെ നിയമിക്കുകയും ചെയ്യും.
