ബ്രൂക്‌ലിൻ കത്തോലിക്കാ പള്ളി‌യിൽ മോഷണം; സക്രാരി കാണാനില്ല

ബ്രൂക്‌ലിൻ (ന്യൂയോർക്ക്): ബ്രൂക്‌ലിൻ സെന്‍റ് അഗസ്റ്റിൻ റോമൻ കത്തോലിക്കാ ദേവലയത്തിൽനിന്നും രണ്ടു മില്യൺ ഡോളർ വിലമതിക്കുന്ന ഗോൾഡൻ ടാബർ നാക്കിൾ (സക്രാരി) കളവു പോയതായി ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു.

മേയ് 26നു 28 നും ഇടയിലാണ് ടാബർ നാക്കിൾ കളവുപോയതെന്നു കരുതുന്നു. ദേവാലയത്തിന്‍റെ ആൾട്ടറിലുണ്ടായിരുന്ന മാലാഖയുടെ പ്രതിമ തല അറുത്ത നിലയിലും കാണപ്പെട്ടു. സക്രാരിയിലുണ്ടായിരുന്ന വിശുദ്ധ വസ്തുക്കൾ അൾത്താരക്ക് ചുറ്റും ചിതറി കിടക്കുകയായിരുന്നു. മോഷ്ടാക്കൾ ശക്തമായ ആയുധങ്ങൾ ഉപയോഗിച്ചതായും സെക്യൂരിറ്റി സിസ്റ്റം തകർത്തതായും കണ്ടെത്തിയിട്ടുണ്ട്.

വിശുദ്ധ കുർബാനക്ക് ഉപയോഗിക്കുന്ന വിശുദ്ധ വസ്തുക്കൾ സൂക്ഷിക്കുന്ന ബോക്സാണ് ടാബർ നാക്കിൾ. 18 കാരറ്റ് സ്വർണവും ചുറ്റുപാടും രത്നങ്ങൾ പതിച്ചതുമാണിത്.

രാജ്യത്തെ തന്നെ ഏറ്റവും വിലകൂടിയ സക്രാരിയാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. ചരിത്രപരമായും കലാപരമായും മൂല്യമുള്ള സക്രാരിക്ക് പകരം വയ്ക്കുവാൻ മറ്റൊന്നില്ല എന്നാണ് ബ്രൂക്‌ലിൻ രൂപത പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.

സംഭവത്തെകുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ടുമെന്‍റിനെ അറിയിക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്.

Leave a Comment

More News