താനൂർ ബോട്ട് അപകടം : കലക്ടർക്ക് നിവേദനം നൽകി

മലപ്പുറം : താനൂർ തൂവൽ തീരത്ത് നടന്ന ബോട്ടപകടത്തിൽ 11 പേർ മരണപ്പെട്ട ജാബിർ മൻസൂർ എന്നിവരുടെ കുടുംബത്തിൽനിന്ന് ഗുരുതരാവസ്ഥയിൽ രക്ഷപ്പെട്ട നാലുപേർക്ക് സർക്കാർ വിദഗ്ധ ചികിത്സയും ധനസഹായവും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുടുംബാംഗങ്ങൾ വെൽഫെയർ പാർട്ടി ജില്ലാ നേതൃത്വത്തോടൊപ്പം കലക്ടറെ കണ്ടു നിവേദനം നൽകി.

ഒന്നര മാസത്തെ ചികിത്സക്ക് ശേഷവും ചലനശേഷിയും സംസാരശേഷിയും തിരിച്ചു കിട്ടാത്ത കുട്ടികൾക്ക് വലിയ പണം ചെലവഴിച്ചു കൊണ്ട് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന ചികിത്സയുടെ ഫലമായിട്ടാണ് അൽപ്പമെങ്കിലും ചലനശേഷിയും സംസാരശേഷിയും തിരിച്ചു ലഭിച്ചത്. മത്സ്യത്തൊഴിലാളികളായ ഈ കുടുംബം തുടർചികിത്സകൾക്ക് പ്രയാസപ്പെടുകയാണ്. അവരുടെ പ്രശ്നങ്ങൾ കലക്ടർ അനുഭാവപൂർവ്വം പരിഗണിക്കുകയും പരിഹാരം കാണാം എന്ന് ഉറപ്പു നൽകുകയും ചെയ്തു. കുട്ടികളോടും കുടുംബാംഗങ്ങളോടുമൊപ്പം വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് ജില്ലാ സെക്രട്ടറി ഇബ്രാഹിംകുട്ടി മംഗലം മണ്ഡലം സെക്രട്ടറി സാനു പരപ്പനങ്ങാടി എന്നിവർ ഉണ്ടായിരുന്നു.

Leave a Comment

More News