കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് 1.2 കോടി രൂപ യൂസഫലി കൈമാറി

തിരുവനന്തപുരം: കുവൈറ്റിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി 1.2 കോടി രൂപ നൽകി. മരിച്ചവരുടെ വിവരങ്ങൾ സംബന്ധിച്ച് നോർക്ക തയ്യാറാക്കിയ പട്ടിക പ്രകാരമാണ് തുക കൈമാറിയത്. ഓരോ കുടുംബത്തിനും അഞ്ച് ലക്ഷം രൂപ വീതം ലഭിക്കും. ലുലു ഗ്രൂപ്പ് റീജണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ തുക നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കൊളശ്ശേരിക്ക് കൈമാറി.

50 പേര്‍ കൊല്ലപ്പെട്ട മംഗഫ് ക്യാമ്പിലെ തീപിടിത്തത്തില്‍ 15 പേരെയാണ് കുവൈറ്റ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. എട്ട് കുവൈറ്റി പൗരന്മാര്‍, മൂന്ന് ഇന്ത്യക്കാര്‍, നാല് ഈജിപ്തുകാരനുമാണ് കേസില്‍ അറസ്റ്റിലായത്. നരഹത്യ, അശ്രദ്ധ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജോലി കഴിഞ്ഞ് തൊഴിലാളികള്‍ ഉറങ്ങുന്ന സമയത്താണ് തീപിടിത്തം ഉണ്ടായത്. ഇതാണ് മരണസംഖ്യ ഉയരാന്‍ കാരണമായത്.

കഴിഞ്ഞ മാസം 12-ന് പുലര്‍ച്ചെയാണ് തെക്കന്‍ കുവൈത്തിലെ മംഗഫില്‍ വിദേശ തൊഴിലാളികള്‍ താമസിക്കുന്ന മേഖലയിലെ ആറു നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്ത്യക്കാരടക്കം 49 പേരാണ് ദുരന്തത്തില്‍ മരിച്ചത്. ഇതില്‍ 23 പേര്‍ മലയാളികളാണ്. മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാരും കുവൈത്ത് ഭരണകൂടവും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Comment

More News