നൂറിലധികം പെണ്‍കുട്ടികള്‍ ഇരകളായ 1992-ലെ അജ്മീർ ബലാത്സംഗം: 6 പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് പോക്സോ കോടതി

ജയ്പൂർ: തൊണ്ണൂറുകളുടെ തുടക്കത്തിലെ അജ്മീർ ലൈംഗികാരോപണക്കേസിലെ ആറ് പ്രതികൾക്ക് പോക്‌സോ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണം (പോക്‌സോ) കോടതി ജഡ്ജി രഞ്ജൻ സിംഗ് പ്രതികളിൽ നിന്ന് 5 ലക്ഷം രൂപ വീതം പിഴയും ചുമത്തി.

നഫീസ് ചിഷ്തി, നസീം എന്ന ടാർസൻ, സലിം ചിഷ്തി, ഇഖ്ബാൽ ഭാട്ടി, സൊഹൈൽ ഗനി, സയ്യിദ് സമീർ ഹുസൈൻ എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതായി പ്രോസിക്യൂഷൻ അഭിഭാഷകൻ വീരേന്ദ്ര സിംഗ് പറഞ്ഞു. ഡൽഹിയിൽ നിന്ന് ആംബുലൻസിലാണ് ഭാട്ടിയെ അജ്മീറിലെത്തിച്ചത്.

1992ലാണ് അജ്മീർ ലൈംഗികാരോപണം പുറത്തുവന്നത്.

100-ലധികം പെൺകുട്ടികളെ ഒരു സംഘം ഇരകളാക്കി, അവരുടെ അംഗങ്ങൾ പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയും മനഃപ്പൂര്‍‌വ്വം സാഹചര്യങ്ങളുണ്ടാക്കി അവരുടെ ഫോട്ടോകൾ ചിത്രീകരിക്കുകയും പിന്നീട് അവരെ ബലാത്സംഗം ചെയ്യുകയും ചെയ്തു എന്നാണ് കേസ്.

18 പേർ പ്രതികളായിരുന്ന കേസില്‍ ഈ ആറ് പ്രതികൾക്കായി പ്രത്യേക വിചാരണ നടത്തി. മറ്റ് പ്രതികൾ ഒന്നുകിൽ കാലാവധി പൂർത്തിയാക്കുകയോ കോടതി വെറുതെ വിടുകയോ ചെയ്തിട്ടുണ്ട്.

അജ്മീറിലെ പ്രശസ്തമായ ഒരു സ്വകാര്യ സ്കൂളിൽ പഠിച്ചിരുന്ന 11 നും 20 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെ ഫാം ഹൗസിലേക്ക് വിളിച്ചുവരുത്തി പ്രതികള്‍ ബലാത്സംഗം ചെയ്യുകയായിരുന്നു.

 

Leave a Comment

More News