വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ മേഘനാഥൻ അന്തരിച്ചു

കോഴിക്കോട്: നടൻ മേഘനാഥൻ (60) അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. നടൻ ബാലൻ കെ നായരുടെ മകനാണ്.

1980 ൽ പി.എൻ മേനോൻ സംവിധാനം ചെയ്‌ത ‘ അസ്‌ത്രം’ എന്ന ചിത്രത്തിൽ ഒരു സ്‌റ്റുഡിയോബോയിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് മേഘനാദന്‍ സിനിമ ജീവിതം ആരംഭിക്കുന്നത്. പഞ്ചാഗ്നി, ചമയം,രാജധാനി, ഭൂമിഗീതം, ചെങ്കോൽ, മലപ്പുറം ഹാജി മഹാനായ ജോജി,പ്രായിക്കര പാപ്പാൻ, ഉദ്യാനപാലകന്‍, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, രാഷ്ട്രം, കുടമാറ്റം, വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, വാസ്തവം, ആക്ഷൻ ഹീറോ ബിജു എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.

ചെങ്കോൽ, ഈ പുഴയും കടന്ന്, ഉത്തമൻ തുടങ്ങി 50 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2022ൽ റിലീസ് ചെയ്ത കൂമനാണ് അവസാന ചിത്രം. മലയാള ചലച്ചിത്രങ്ങൾക്ക് പുറമെ തമിഴ് സിനിമാ ലോകത്തും അദ്ദേഹം തന്റേതായ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. കൂടുതലും വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്ത മേഘനാഥൻ സീരിയലുകളിലും പ്രത്യക്ഷപ്പെട്ടിരുന്നു.സംസ്കാരം ഷൊർണ്ണൂരിലുള്ള വീട്ടിൽ വെച്ച് നടക്കും.

ഭാര്യ സുസ്മിത, മകൾ പാർവതി.

Leave a Comment

More News