വഴിയോരത്ത് ഉറങ്ങിക്കിടക്കുന്നവര്‍ക്കിടയിലേക്ക് ലോറി ഇടിച്ചു കയറി; കുട്ടികളുള്‍പ്പടെ അഞ്ച് പേര്‍ ദാരുണമായി കൊല്ലപ്പെട്ടു

തൃശൂര്‍: വഴിയോരത്ത് ഉറങ്ങിക്കിടക്കുന്നവര്‍ക്കിടയിലേക്ക് തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് പാഞ്ഞു കയറി 5 പേര്‍ക്ക് ദാരുണാന്ത്യം. നാടോടികളാണ് മരിച്ചത്. രണ്ട് കുട്ടികള്‍ ഉള്‍പ്പടെ അഞ്ച് പേരാണ് മരിച്ചത്. നാട്ടിക ജെകെ തിയ്യേറ്ററിനടുത്ത് ഇന്ന് പുലര്‍ച്ചെ നാലു മണിക്കാണ് ദാരുണമായ സംഭവം നടന്നത്.

കിടന്നുറങ്ങിയ സംഘത്തില്‍ 10 പേര്‍ ഉണ്ടായിരുന്നു. കണ്ണൂരില്‍ നിന്ന് തടി കയറ്റി പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. കാളിയപ്പന്‍ (50), ജീവന്‍ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചവരിലുള്ളത്. ഏഴു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ബാരിക്കേഡ് മറിഞ്ഞുവന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാമെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ലോറിയിലുണ്ടായിരുന്നവര്‍ പൊലീസ് കസ്റ്റഡിയിലാണ്. ഡിവൈഡർ ഇടിച്ചുതകർത്താണ് ലോറിയെത്തിയതെന്ന് നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.ദേശീയപാത നിർമ്മാണം നടക്കുന്ന സ്ഥലത്ത് മറ്റ് സിഗ്നലുകൾ ഇല്ലായിരുന്നു. ഇതിന്റെ സമീപത്തുള്ള സ്ഥലത്താണ് നാടോടി സംഘം ക്യാമ്പ് ചെയ്ത് താമസിച്ചിരുന്നത്.

Leave a Comment

More News