തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പരോക്ഷമായി വിമർശിച്ച് ‘റെഡ് ആർമി’ രംഗത്തെത്തി. ഫേസ്ബുക്ക് പേജിലൂടെയാണ് പരോക്ഷ വിമർശനം ഉയർന്നത്. ‘നന്ദിയുണ്ട് മാഷേ’ എന്നായിരുന്നു എം വി ഗോവിന്ദന്റെ പേര് പരാമർശിക്കാതെ വിമർശനം നടത്തിയത്. തിരഞ്ഞെടുപ്പ് പോളിംഗിന്റെ അവസാന ദിവസങ്ങളിൽ ഗോവിന്ദൻ നടത്തിയ ആർഎസ്എസ് പിന്തുണ പ്രസ്താവനയിലാണ് ‘റെഡ് ആർമി’യുടെ പരോക്ഷ വിമർശനം.
അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേര്‍ന്ന് സഹകരിച്ചിരുന്നു എന്നായിരുന്നു എം വി ഗോവിന്ദന്റെ പരാമര്‍ശം. ഇത് വിവാദമായ പശ്ചാത്തലത്തില്‍ പറഞ്ഞതില്‍ വ്യക്തത വരുത്തി ഗോവിന്ദന്‍ തന്നെ രംഗത്തെത്തിയിരുന്നു. തന്റെ പരാമര്‍ശം വളച്ചൊടിച്ചതാണെന്നും സൂചിപ്പിച്ചത് അടിയന്തരാവസ്ഥ കാലത്ത് ഇന്ത്യ ഒറ്റക്കെട്ടായി നീങ്ങിയ സാഹചര്യത്തില്‍ ജനത പാര്‍ട്ടിയുമായി ചേര്‍ന്നതായിരുന്നു എന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. ആര്‍എസ്എസുമായി സിപിഎം രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ല. ഇനിയും ഉണ്ടാവില്ലെന്നും എം വി ഗോവിന്ദന്‍ പിന്നീട് വിശദീകരിച്ചു. എം വി ഗോവിന്ദന്‍ തന്നെ വസ്തുതകള്‍ വിശദീകരിച്ചിട്ടുണ്ടെന്നും ആര്‍എസ്എസുമായി യോജിപ്പിന്റേതായ ഒരു മേഖലയും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
നിലമ്പൂരില്‍ ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ് സഖ്യം ചേരുന്നതില്‍ എല്‍ഡിഎഫ് വിമര്‍ശനം ഉയര്‍ത്തുന്നതിനിടെയായിരുന്നു എം വി ഗോവിന്ദന്റെ പരാമര്‍ശം. തുടര്‍ന്ന് മുഖ്യമന്ത്രി തന്നെ ഗോവിന്ദന് താക്കീതുമായി രംഗത്തുവന്നിരുന്നു. മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ച് പറയരുത് എന്ന പരോക്ഷ വിമര്‍ശനമാണ് പിണറായി വിജയന്‍ നടത്തിയത്.
