മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ വി.എസ്. അച്യുതാനന്ദനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: മുൻ കേരള മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) യുടെ മുതിർന്ന നേതാവുമായ വി.എസ്. അച്യുതാനന്ദനെ ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച (ജൂൺ 23) രാവിലെ 10 മണിയോടെ തിരുവനന്തപുരത്തെ പട്ടം എസ്‌യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അച്യുതാനന്ദനെ ഐസിയുവിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ നിലവിലെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ‘വിഎസ്’ എന്നറിയപ്പെടുന്ന അച്യുതാനന്ദന് 2024 ഒക്ടോബർ 20 ന് 101 വയസ്സ് തികഞ്ഞു.

വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി വിശ്രമത്തിൽ ആയിരുന്നു വിഎസ് അച്യുതാനന്ദൻ. തിരുവനന്തപുരം ബാർട്ടൺഹില്ലിലെ മകൻ അരുൺകുമാറിന്റെ വീട്ടിലായിരുന്നു അദ്ദേഹം വിശ്രമ ജീവിതം നയിച്ചിരുന്നത്. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.

പതിറ്റാണ്ടുകളായി കേരള രാഷ്ട്രീയത്തിൽ ശക്തനും ഉജ്ജ്വലനുമായ ഒരു സാന്നിധ്യമായിരുന്നു അച്യുതാനന്ദൻ.

1964-ൽ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (സി.പി.ഐ) ദേശീയ കൗൺസിലിൽ നിന്ന് പുറത്തുപോയി, പിളർന്നുപോയ സിപിഐ (എം) ന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളായി.

2006-2011 കാലത്ത് കേരളത്തിന്‍റെ മുഖ്യമന്ത്രിയായിരുന്ന വി എസ്, 1992-1996, 2001-2006, 2011-2016 വർഷങ്ങളിലും പ്രതിപക്ഷനേതാവ് ആയിരുന്നു. സിപിഎം സ്ഥാപക നേതാക്കളിൽ ഒരാളാണ്.

ആലപ്പുഴ പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20-നാണ് വി എസിന്റെ ജനനം. 1980 മുതൽ 1991 വരെ മൂന്നു തവണ പാർട്ടി സംസ്ഥാന സെക്രട്ടറിയായി. 1986 മുതൽ 2009 വരെ 23 വർഷം പാർട്ടിയുടെ ഏറ്റവും ഉന്നത സമിതിയായ പൊളിറ്റ് ബ്യൂറോയിൽ അംഗമായി. 1965 മുതൽ 2016 വരെ പത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു. 2016-ലെ തിരഞ്ഞെടുപ്പിലടക്കം ഏഴു തവണ വിജയിക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവ് ആയിരിക്കുന്ന കാലഘട്ടത്തിലാണ് വി എസ് ജനപ്രിയ നേതാവായി വളർന്നത്.

 

Leave a Comment

More News