തിരുവനന്തപുരം: കർക്കിടക വാവു നാളിൽ പൂര്‍വ്വികര്‍ക്ക് ബലി തര്‍പ്പണം നടത്താന്‍ വിവിധ ജില്ലകളില്‍ വന്‍ തിരക്ക്. മിക്കവാറും എല്ലാ ജില്ലകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ബലി അർപ്പിക്കാൻ പുലർച്ചെ തന്നെ ഭക്തർ ക്ഷേത്രങ്ങളിലെത്തി. തിരുവല്ലം ശ്രീപരശുരാമക്ഷേത്രം, വർക്കല പാപനാശം, കോവളം, ആലുവ മണപ്പുറം, തിരുനെല്ലി പാപനാശിനി, തിരുവില്വാമല, വില്വാദ്രിനാഥ ക്ഷേത്രം, പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം എന്നിവിടങ്ങളിലാണ് ബലി തർപ്പണം നടക്കുന്നത്.
ആലുവ മണപ്പുറത്ത് പുലർച്ചെ 2.30 ന് പൂർവ്വികർക്കുള്ള ബലി ആരംഭിച്ചു. ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് കെഎസ്ആർടിസി പല സ്ഥലങ്ങളിലും അധിക സർവീസുകൾ നടത്തുന്നുണ്ട്. ഉച്ചയ്ക്ക് 12 മണി വരെ ബലി അർപ്പിക്കാം. സംസ്ഥാനത്ത് പല സ്ഥലങ്ങളിലും മഴ പെയ്യുന്നതിനാൽ ബലി തർപ്പണ ക്ഷേത്രങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്തർക്കായി പോലീസും ഫയർഫോഴ്‌സും മുങ്ങൽ വിദഗ്ധരും സുരക്ഷാ വലയം ഒരുക്കിയിട്ടുണ്ട്.
ആലുവ മണപ്പുറത്ത് വലിയൊരു ജനക്കൂട്ടം കാണാം. മേൽശാന്തി മുല്ലപ്പള്ളി ശങ്കരൻ നമ്പൂതിരിയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്. ഇത്തവണ 61 ബലിത്തറകൾ ക്രമീകരിച്ചിട്ടുണ്ട്. ഒരേസമയം 500 പേർക്ക് നടപ്പന്തലിൽ പ്രാർത്ഥിക്കാം. ഇത്തവണയും കനത്ത സുരക്ഷയിലാണ് ചടങ്ങുകൾ നടക്കുന്നത്.
പ്രക്ഷുബ്ധമായ കടലും പ്രതികൂല കാലാവസ്ഥയും കാരണം നിരവധി ബീച്ചുകളിൽ ലൈഫ് ഗാർഡുകളും പോലീസ് ഉദ്യോഗസ്ഥരും ആളുകൾ വെള്ളത്തിലേക്ക് ഇറങ്ങുന്നത് തടഞ്ഞു.




