തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ മോഷണ കേസുമായി ബന്ധപ്പെട്ട് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ അറസ്റ്റു ചെയ്തു. ദ്വാരപാലക വിഗ്രഹങ്ങളുടെ സ്വർണ്ണം പൂശിയ ഷീറ്റുകൾ കടത്തിയ കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ വെച്ച് എസ്പി എസ് ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്ത് വിട്ടയച്ചതിനു ശേഷം പെരുന്നയിലെ വീട്ടിൽ നിന്ന് ഇന്നലെ രാത്രിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ദ്വാരപാലക വിഗ്രഹങ്ങളുടെ സ്വർണ്ണം പൂശിയ ഷീറ്റുകൾ ചെമ്പ് തകിടുകളാണെന്ന് മഹസറിൽ രേഖപ്പെടുത്തിയത് നിലവിൽ ഡെപ്യൂട്ടി കമ്മീഷണറായി സേവനമനുഷ്ഠിക്കുന്ന മുരാരി ബാബുവാണ്. ഇതിനെത്തുടർന്ന് ദേവസ്വം ബോർഡ് ഇയാളെ സസ്‌പെൻഡ് ചെയ്തു.
എന്നാൽ, സംഭവത്തിൽ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും ഷീറ്റുകൾ ചെമ്പ് പൂശിയതാണെന്ന് കണ്ടെത്തിയതിനാൽ സ്വർണ്ണം പൂശുന്നതിനായി അത് നൽകിയെന്നും മുരാരി ബാബു പറഞ്ഞു. താൻ ഒരു പ്രാഥമിക റിപ്പോർട്ട് മാത്രമാണ് നൽകിയതെന്നും പരിശോധനയ്ക്ക് ശേഷം തനിക്ക് മുകളിലുള്ള ഉദ്യോഗസ്ഥർ അനുമതി നൽകിയെന്നും അദ്ദേഹം വിശദീകരിച്ചു. സ്വർണ്ണ മോഷണ കേസിൽ ഇത് രണ്ടാമത്തെ അറസ്റ്റാണ്. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി നേരത്തെ അറസ്റ്റിലായിരുന്നു.
