നടിയെ ആക്രമിച്ച കേസ്: വാദത്തിനിടെ കോടതിയില്‍ നാടകീയ രംഗങ്ങള്‍; പ്രതികള്‍ പൊട്ടിക്കരഞ്ഞു; വീട്ടില്‍ അമ്മ മാത്രമേയുള്ളൂ എന്ന് പള്‍സര്‍ സുനി; താന്‍ നിരപരാധിയാണെന്ന് മാര്‍ട്ടിന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വാദത്തിനിടെ കോടതിയിൽ നാടകീയമായ രംഗങ്ങൾ അരങ്ങേറി. രണ്ടാമത്തെയും ആറാം പ്രതികളായ മാർട്ടിനും പ്രദീപും കോടതിയിൽ പൊട്ടിക്കരഞ്ഞു. തങ്ങളുടെ കുടുംബത്തിന് മറ്റാരുമില്ല എന്ന് ചൂണ്ടിക്കാട്ടി അവർ നിരപരാധികളാണെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും ആവശ്യപ്പെട്ടു. നാലാം പ്രതിയായ വിജീഷ് തന്നെ കണ്ണൂർ ജയിലിലേക്ക് അയക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു.

പൾസർ സുനിയാകട്ടേ തന്റെ അമ്മ ഒറ്റയ്ക്കാണെന്നും വീട്ടില്‍ മറ്റാരുമില്ലെന്നും, അതിനാൽ ശിക്ഷയിൽ ഇളവ് നൽകണമെന്നും അപേക്ഷിച്ചു. പൾസർ സുനി മാത്രമാണ് രണ്ട് വരിയിൽ തന്റെ മൊഴി അവസാനിപ്പിച്ചത്. രണ്ടാമത്തെ പ്രതി മാർട്ടിൻ പൊട്ടിക്കരഞ്ഞു. താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും മാർട്ടിൻ ആവർത്തിച്ചു. ഞാൻ ചെയ്യാത്ത കുറ്റത്തിന് അഞ്ചര വർഷം ജയിലിലടച്ചു. എനിക്കെതിരെ ഒരു ചെറിയ കേസ് പോലുമില്ല. തന്റെ മാതാപിതാക്കൾക്ക് സുഖമില്ലെന്നും കുടുംബത്തിന്റെ ഏക ആശ്രയം താനാണെന്നും അയാള്‍ പറഞ്ഞു.

മൂന്നാം പ്രതിയായ മണികണ്ഠനും മാർട്ടിൻ പറഞ്ഞ അതേ കാര്യങ്ങൾ തന്നെയാണ് പറഞ്ഞത്. ഗൂഢാലോചനയിൽ തനിക്ക് പങ്കില്ലെന്ന് അയാൾ പറഞ്ഞു. തനിക്ക് ഭാര്യയും ഒമ്പത് വയസ്സുള്ള മകളും ഒരു വയസ്സുള്ള മകനുമുണ്ടെന്നും കുടുംബം നോക്കാൻ മറ്റാരുമില്ലെന്നും മണികണ്ഠൻ പറഞ്ഞു.

നാലാം പ്രതിയായ വിജീഷ് കോടതിയിൽ അപേക്ഷിച്ചത്, തനിക്ക് കുറഞ്ഞ ശിക്ഷ നൽകണമെന്നും, തലശ്ശേരി സ്വദേശിയായതിനാൽ തന്നെ കണ്ണൂർ ജയിലിലേക്ക് മാറ്റണമെന്നും ആയിരുന്നു. അഞ്ചാം പ്രതിയായ സലിം, താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പറഞ്ഞു. തനിക്ക് ഭാര്യയും മകളുമുണ്ടെന്നും അവർക്ക് മറ്റാരുമില്ലെന്നും സലിം പറഞ്ഞു. ആറാം പ്രതിയായ പ്രദീപും തന്റെ കുടുംബത്തെക്കുറിച്ച് സംസാരിച്ചു. എല്ലാവരും കോടതിയിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് തങ്ങളുടെ ഭാഗം വിശദീകരിച്ചത്.

Leave a Comment

More News