തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച ‘സ്ത്രീ സുരക്ഷാ പദ്ധതി’യിലേക്കുള്ള അപേക്ഷകൾ ഡിസംബർ 22 മുതൽ സ്വീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു. സംസ്ഥാനത്തെ മറ്റ് സാമൂഹിക ക്ഷേമ പദ്ധതികളുടെയോ പെൻഷനുകളുടെയോ ഗുണഭോക്താക്കളല്ലാത്ത യോഗ്യരായ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം നൽകുന്ന പദ്ധതിയാണിത്.
ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് വഴി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർക്ക് അപേക്ഷ സമർപ്പിക്കണം. കേരളത്തിൽ സ്ഥിരതാമസക്കാരായ 35 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ് സ്ത്രീകൾക്കും പദ്ധതിയിൽ ചേരാൻ അർഹതയുണ്ടായിരിക്കും. അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) റേഷൻ കാർഡുകൾ കൈവശമുള്ളവർക്ക് അപേക്ഷിക്കാം.
വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ, വികലാംഗ പെൻഷൻ എന്നിവയ്ക്ക് പുറമേ, വിവിധ സർവീസ് പെൻഷനുകൾ, കുടുംബ പെൻഷൻ, ഇപിഎഫ് പെൻഷൻ എന്നിവ ലഭിക്കുന്നവർക്ക് ഈ പദ്ധതിയിൽ ചേരാൻ അർഹതയുണ്ടായിരിക്കില്ല. കേന്ദ്ര, സംസ്ഥാന സർക്കാർ സേവനങ്ങൾ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവയിൽ സ്ഥിരമായോ കരാർ അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നവരെ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അപേക്ഷകർ പ്രായം തെളിയിക്കാൻ ഇനിപ്പറയുന്നവയിൽ ഏതെങ്കിലും ഒന്ന് സമർപ്പിക്കണം:
- ജനന സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ പാസ്‌പോർട്ട്.
- ഇവ ഇല്ലാത്തവർക്ക് മെഡിക്കൽ ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് ഉപയോഗിക്കാം.
- ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, ഐഎഫ്എസ്‌സി കോഡ്, ആധാർ വിശദാംശങ്ങൾ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.
അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സത്യവാങ്മൂലം കൂടി ഉൾപ്പെടുത്തണം. ആനുകൂല്യം ലഭിക്കുന്നവർ എല്ലാ വർഷവും ആധാർ അടിസ്ഥാനമാക്കി വാർഷിക മസ്റ്ററിംഗിന് വിധേയമാകണം. ഗുണഭോക്താവ് മരിച്ചാൽ അവകാശികൾക്ക് ആനുകൂല്യം കൈമാറാൻ വ്യവസ്ഥയില്ല. ഗുണഭോക്താവ് ഒരു മാസമോ അതിൽ കൂടുതലോ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെങ്കിലോ റിമാൻഡിൽ കഴിയുകയാണെങ്കിലോ, ആ കാലയളവിലേക്കുള്ള സാമ്പത്തിക സഹായം ലഭ്യമാകില്ല.
അപേക്ഷയില്‍ നൽകിയിരിക്കുന്ന വിവരങ്ങൾ തെറ്റാണെന്ന് കണ്ടെത്തിയാൽ 18 ശതമാനം പലിശ സഹിതം തുക തിരിച്ചു പിടിക്കുമെന്നും പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു.
