മെക്സിക്കോയില്‍ ട്രെയിൻ പാളം തെറ്റി 13 പേർ മരിച്ചു; 98 പേർക്ക് പരിക്കേറ്റു; അഞ്ച് പേരുടെ നില ഗുരുതരം

മെക്സിക്കോ സിറ്റി: മെക്സിക്കൻ സംസ്ഥാനമായ ഒക്സാക്കയിൽ 250 പേരുമായി പോയ ഇന്റർഓഷ്യാനിക് ട്രെയിൻ പാളം തെറ്റി 13 പേർ മരിക്കുകയും 98 പേര്‍ക്ക് പരിക്കേറ്റതായും മെക്സിക്കൻ നാവിക സേന അറിയിച്ചു. നിസാണ്ട പട്ടണത്തിന് സമീപം പാളം തെറ്റിയ ട്രെയിനിൽ ഒമ്പത് ജീവനക്കാരും 241 യാത്രക്കാരുമുണ്ടായിരുന്നുവെന്ന് പ്രസ്താവനയില്‍ പറഞ്ഞു. 139 പേർ അപകടനില തരണം ചെയ്‌തതായും പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം എക്‌സിൽ പറഞ്ഞു, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കാൻ മുതിർന്ന ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒക്സാക്ക ഗവർണർ സലോമൻ ജാര ക്രൂസ് അനുശോചനം രേഖപ്പെടുത്തി. ദുരിതബാധിതരെ സഹായിക്കാൻ സംസ്ഥാന അധികാരികൾ ഫെഡറൽ ഏജൻസികളുമായി ഏകോപിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ മെക്സിക്കോ അറ്റോർണി ജനറൽ ഓഫീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അറ്റോർണി ജനറൽ ഏണസ്റ്റീന ഗൊഡോയ് റാമോസ് സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.

മുൻ പ്രസിഡന്റ് ആൻഡ്രസ് മാനുവൽ ലോപ്പസ് ഒബ്രഡോറിന്റെ കീഴിൽ 2023-ൽ ഉദ്ഘാടനം ചെയ്ത ഇന്റർഓഷ്യാനിക് ട്രെയിൻ, വിശാലമായ ഇന്റർഓഷ്യാനിക് കോറിഡോർ പദ്ധതിയുടെ ഭാഗമാണ്.

മെക്സിക്കോയിലെ പസഫിക് തുറമുഖമായ സലീന ക്രൂസിനെ ഗൾഫ് തീരത്തെ കോട്ട്സാക്കോൾകോസുമായി ബന്ധിപ്പിക്കുന്ന, തെഹുവാന്റെപെക്കിലെ ഇസ്ത്മസിന് കുറുകെയുള്ള റെയിൽ ലിങ്ക് നവീകരിക്കുന്നതിനാണ് ഈ സംരംഭം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പനാമ കനാലിനോട് മത്സരിക്കാൻ കഴിയുന്ന ഒരു റൂട്ട് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ, തുറമുഖങ്ങൾ, റെയിൽവേകൾ, വ്യാവസായിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വികസിപ്പിക്കുന്നതിലൂടെ ഇസ്ത്മസിനെ ഒരു തന്ത്രപരമായ വ്യാപാര ഇടനാഴിയായി വികസിപ്പിക്കാൻ മെക്സിക്കൻ സർക്കാർ ശ്രമിച്ചിട്ടുണ്ട്.

തെക്കൻ മെക്സിക്കോയിൽ പാസഞ്ചർ, ചരക്ക് റെയിൽ ഗതാഗതം വികസിപ്പിക്കുന്നതിനും മേഖലയിലെ സാമ്പത്തിക വികസനം ഉത്തേജിപ്പിക്കുന്നതിനുമുള്ള വിശാലമായ നീക്കത്തിന്റെ ഭാഗമാണ് ഈ ട്രെയിൻ സർവീസ്.

Leave a Comment

More News