ന്യൂജേഴ്‌സി: അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ രണ്ട് മക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യൻ വംശജയായ മുപ്പത്തിയഞ്ചുകാരി അറസ്റ്റിൽ. ഹിൽസ്‌ബറോയിലെ വസതിയിൽ അഞ്ച് വയസ്സും ഏഴ് വയസ്സും പ്രായമുള്ള കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് പ്രിയദർശിനി നടരാജൻ എന്ന യുവതിയെ പോലീസ് പിടികൂടിയത്.
യുവതിക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകം, നിയമവിരുദ്ധമായ ആവശ്യത്തിനായി ആയുധം കൈവശം വെക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:
ചൊവ്വാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടികളുടെ പിതാവാണ് അബോധാവസ്ഥയിലായ മക്കളെ ആദ്യം കണ്ടത്.
തുടർന്ന് 6:45 ഓടെ അദ്ദേഹം പോലീസിനെ വിവരമറിയിച്ചു. ഷെൽ കോർട്ടിലെ വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥർ കിടപ്പു മുറിയിൽ കുട്ടികളെ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. രണ്ട് കുട്ടികളും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു.
പ്രിയദർശിനിയെ അറസ്റ്റ് ചെയ്ത് സോമർസെറ്റ് കൗണ്ടി ജയിലിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.
