കിസിമ്മി (ഫ്ലോറിഡ): ഡിസ്നി വേൾഡ് തീം പാർക്കുകൾക്ക് സമീപമുള്ള വിനോദസഞ്ചാര കേന്ദ്രത്തിൽ മൂന്ന് വിനോദസഞ്ചാരികളെ വെടിവെച്ചുകൊന്ന സംഭവത്തിൽ 29-കാരനായ അഹമ്മദ് ജിഹാദ് ബോജെ (Ahmad Jihad Bojeh) പിടിയിലായി. ശനിയാഴ്ച ഉച്ചയോടെ കിസിമ്മിയിലെ ഇന്ത്യൻ പോയിന്റ് സർക്കിളിലുള്ള ഒരു വാടക വീടിന് പുറത്താണ് കൊലപാതകം നടന്നത്.
മിഷിഗണിൽ നിന്നുള്ള റോബർട്ട് ലൂയിസ് ക്രാഫ്റ്റ് (70), ഒഹായോയിൽ നിന്നുള്ള ഇദ്ദേഹത്തിന്റെ സഹോദരൻ ഡഗ്ലസ് ജോസഫ് ക്രാഫ്റ്റ് (68) എന്നിവരാണ് മരിച്ച രണ്ടുപേർ. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും കുടുംബത്തെ അറിയിക്കുന്നതിനായി പേര് വെളിപ്പെടുത്തിയിട്ടില്ല.
വാടകയ്ക്കെടുത്ത വീടിന് പുറത്ത് വാഹനത്തിന്റെ തകരാർ കാരണം കുടുങ്ങിപ്പോയതായിരുന്നു ഇവർ. ഈ സമയത്താണ് തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന പ്രതി ഇവർക്ക് നേരെ വെടിയുതിർത്തത്.
പ്രതി മുൻപും സമാനമായ രീതിയിൽ വെടിവെപ്പ് നടത്തിയിട്ടുള്ളയാളാണെന്ന് പോലീസ് പറഞ്ഞു. 2021-ൽ ഒരാൾക്ക് നേരെ വെടിയുതിർത്ത കേസിൽ ഇയാൾ പിടിക്കപ്പെട്ടിരുന്നെങ്കിലും മാനസികാസ്വാസ്ഥ്യം കണക്കിലെടുത്ത് അന്ന് വിട്ടയച്ചിരുന്നു.
ഞായറാഴ്ച ബോജെ കോടതിയിൽ ഹാജരായി, ബോണ്ടില്ലാതെ അദ്ദേഹത്തെ ഓസ്സിയോള കൗണ്ടി ജയിലിൽ തടങ്കലിൽ വയ്ക്കാൻ ഒരു ന്യായമായ കാരണം ജഡ്ജി കണ്ടെത്തി. മൂന്ന് കൊലപാതകക്കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
പ്രതി നിലവിൽ പോലീസ് കസ്റ്റഡിയിലാണെന്നും പ്രദേശവാസികൾക്ക് മറ്റ് ഭീഷണികളില്ലെന്നും ഒസിയോള കൗണ്ടി ഷെരീഫ് ക്രിസ്റ്റഫർ ബ്ലാക്ക്മാൻ അറിയിച്ചു. യാതൊരു പ്രകോപനവുമില്ലാതെ നടത്തിയ ഈ കൊലപാതകത്തിന്റെ കൂടുതൽ കാരണങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്.
