പേർഷ്യൻ ഗൾഫിൽ രണ്ട് ടാങ്കറുകൾ ഇറാന്‍ പിടിച്ചെടുത്തു; 15 ക്രൂ അംഗങ്ങളെ കസ്റ്റഡിയിലെടുത്തു

പേർഷ്യൻ ഗൾഫിൽ ഇന്ധന കള്ളക്കടത്ത് നടത്തിയെന്ന് സംശയിക്കുന്ന രണ്ട് വിദേശ എണ്ണ ടാങ്കറുകൾ ഇറാൻ റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു.

ദോഹ (ഖത്തര്‍): ഇന്ധന കള്ളക്കടത്ത് ആരോപിച്ച് പേർഷ്യൻ ഗൾഫിൽ രണ്ട് വിദേശ എണ്ണ ടാങ്കറുകൾ ഇറാന്റെ റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു. ഏത് രാജ്യങ്ങളുടെ ടാങ്കറുകളാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഏകദേശം ഒരു ദശലക്ഷം ലിറ്റർ ഇന്ധനം വഹിച്ചിരുന്ന കപ്പലുകളെയാണ് പിടിച്ചെടുത്ത് ബുഷെഹർ തുറമുഖത്തേക്ക് കൊണ്ടുപോയത്. ആകെ 15 ക്രൂ അംഗങ്ങളെ ജുഡീഷ്യൽ കസ്റ്റഡിയിൽ എടുത്തെന്നാണ് അറിവ്.

കപ്പലുകളുടെ ദേശീയതയും പതാകകളും വെളിപ്പെടുത്തിയിട്ടില്ല. ഫാർസി ദ്വീപിനടുത്താണ് രണ്ട് ടാങ്കറുകളും പിടിച്ചെടുത്തതെന്ന് റെവല്യൂഷണറി ഗാർഡിന്റെ നാവിക മേഖലാ കമാൻഡർ ജനറൽ ഹെയ്ദർ ഹൊണേറിയൻ മൊജാറാദ് പ്രസ്താവനയില്‍ പറഞ്ഞു. ഡീസൽ ഉൾപ്പെടെ ഏകദേശം ഒരു ദശലക്ഷം ലിറ്റർ ഇന്ധനമാണ് കപ്പലുകളിൽ ഉണ്ടായിരുന്നത്. പിടിച്ചെടുത്ത ശേഷം ടാങ്കറുകൾ ഇറാന്റെ ബുഷെർ തുറമുഖത്തേക്ക് കൊണ്ടുപോയി.

രണ്ട് കപ്പലുകളിലെയും ആകെ 15 ജീവനക്കാരെ ജുഡീഷ്യൽ അധികാരികൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഏത് രാജ്യക്കാരാണെന്ന് ഇറാന്‍ വെളിപ്പെടുത്തിയിട്ടില്ല. ഇറാനിയൻ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം അന്വേഷണം പുരോഗമിക്കുകയാണ്.

പേർഷ്യൻ ഗൾഫിലോ ഹോർമുസ് കടലിടുക്കിലോ ഇറാൻ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത് ഇതാദ്യമല്ല. ഡിസംബറിൽ, ഹോർമുസ് കടലിടുക്കിന് സമീപം ഇറാൻ ഒരു വിദേശ ടാങ്കർ പിടികൂടി, 16 ജീവനക്കാരെ കസ്റ്റഡിയിലെടുത്തിരുന്നു. നവംബറിൽ, ഇതേ കടൽ മാർഗത്തിൽ മറ്റൊരു കപ്പലും പിടിച്ചെടുത്തു.

2019-ൽ ടാങ്കറുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് പാശ്ചാത്യ രാജ്യങ്ങൾ ഇറാനെ കുറ്റപ്പെടുത്തി. 2021-ൽ, ഇസ്രായേലുമായി ബന്ധപ്പെട്ട ഒരു ടാങ്കറിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് യൂറോപ്യൻ പൗരന്മാർ കൊല്ലപ്പെട്ടു, ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാൻ നിരന്തരം നിഷേധിക്കുന്നു.

2015-ലെ ആണവ കരാറിൽ നിന്ന് യുഎസ് പിന്മാറിയതിനുശേഷം സമാന സംഭവങ്ങൾ വർദ്ധിച്ചിരിക്കുകയാണ്. പേർഷ്യൻ ഗൾഫും ഹോർമുസ് കടലിടുക്കും ആഗോള ഊർജ്ജ വിതരണത്തിന് സുപ്രധാനമായ ജലപാതകളാണ്, അതിനാൽ അന്താരാഷ്ട്ര സമൂഹം മേഖലയിലെ സുരക്ഷയും പ്രവർത്തനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

Leave a Comment

More News