“ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയ ഗാന്ധിയുടെ വീട്ടിലെത്തിയതെങ്ങനെ? അയാള്‍ക്ക് കോണ്‍ഗ്രസുമായി എന്താണ് ബന്ധം?; ശബരിമല സ്വർണ്ണ മോഷണത്തിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ

പത്തനംതിട്ട: 2004-ൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ പ്രവേശിപ്പിക്കാൻ അനുമതി നൽകിയത് കോൺഗ്രസ് ദേവസ്വം ബോർഡാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. എൽഡിഎഫ് മധ്യമേഖല ‘വികാസ മുന്നേറ്റ ജാഥ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

“ശബരിമലയിലേക്ക് പോറ്റിയെ കൊണ്ടുവന്നത് എൽഡിഎഫ് സർക്കാരാണെന്നാണ് പ്രചാരണം. 2004-ലാണ് പോറ്റി വന്നത്. അന്നത്തെ ദേവസ്വം മന്ത്രി ഇന്നത്തെ കോൺഗ്രസിന്റെ ഉന്നത പദവിയിലുള്ള അഖിലേന്ത്യാ നേതാവായിരുന്നു. അന്നുമുതൽ പോറ്റിക്ക് എല്ലാത്തരം കളികളും കളിക്കാൻ അവസരം ലഭിച്ചുവരികയാണ്. ഇതെല്ലാം ചർച്ച ചെയ്യുന്നത് ഒഴിവാക്കാൻ പ്രതിപക്ഷം നിയമസഭയിലെ ചർച്ചയിൽ നിന്ന് ഒളിച്ചോടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

“ശബരിമല പീഠം, ഉണ്ണികൃഷ്ണൻ പോറ്റി എന്നിവയെക്കുറിച്ചുള്ള ആരോപണങ്ങൾ ശബരിമല അയ്യപ്പ സംഗമത്തിന് തൊട്ടുമുമ്പ് ഉയർന്നുവന്നിരുന്നു. അയ്യപ്പ സംഗമത്തിന്റെ മഹത്വം കളങ്കപ്പെടുത്തുന്നതിനാണ് അത് ചെയ്തത്. വിജിലൻസ് അന്വേഷണം നടത്തി. പോറ്റിയുടെ സഹോദരിയുടെ വീട്ടിലായിരുന്നു പീഠം. വിജിലൻസും പോലീസും അവിടെ നിന്നില്ല. ഒളിവിൽ കഴിഞ്ഞ കുറ്റവാളികളെ പിടികൂടി. അവർ ആരായാലും പ്രശ്നമില്ല. തെറ്റ് ചെയ്തവരോട് സർക്കാരിന് ഒരു ദയയും ഇല്ല. ഒരു ബാഹ്യശക്തിയും അന്വേഷണത്തിൽ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട ആരും രക്ഷപ്പെടില്ല,” മുഖ്യമന്ത്രി വ്യക്തമാക്കി.

പോറ്റി എങ്ങനെയാണ് സോണിയ ഗാന്ധിയുടെ വീട്ടിലെത്തിയത്? അത് വളരെ സുരക്ഷിതമായ സ്ഥലത്താണ്. പല നേതാക്കൾക്കും പ്രവേശിക്കാൻ പോലും കഴിയില്ല. പോറ്റി അവിടെയാണ് പ്രവേശിച്ചത്. സ്വർണ്ണം മോഷ്ടിച്ച് സ്വർണ്ണം വാങ്ങിയവർ സോണിയയുടെ അടുത്തെത്തി. പോറ്റിക്ക് കോൺഗ്രസുമായുള്ള ബന്ധം എന്താണ്? ആ ബന്ധം എന്താണെന്ന് ആർക്കറിയാം?” മുഖ്യമന്ത്രി ചോദിച്ചു.

Leave a Comment

More News