കോഴിക്കോട്: ഓടുന്ന ബസ്സിനകത്തു വെച്ച് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചതിനെത്തുടര്‍ന്ന് മാനഹാനി ഭയന്ന് ഗോവിന്ദപുരം സ്വദേശി ദീപക് എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതി ഷിംജിതയ്ക്ക് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. കർശന വ്യവസ്ഥകളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്.
മാസത്തിൽ രണ്ടുതവണ (രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ചകളിൽ) അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. സാക്ഷികളെ സ്വാധീനിക്കരുത്, സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് എന്നീ വ്യവസ്ഥകളും ജാമ്യ ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 50,000 രൂപയുടെ രണ്ട് ആൾജാമ്യത്തിലാണ് ഷിംജിതയ്ക്ക് ജാമ്യം അനുവദിച്ചത്.
21 ദിവസത്തിലധികമായി ഷിംജിത ജയിലിലായിരുന്നു. നേരത്തെ കുന്നമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇതേത്തുടർന്ന് ഷിംജിത കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചു. ദൃശ്യങ്ങൾ പകർത്താൻ ഇവർ ഉപയോഗിച്ച മൊബൈൽ ഫോണിന്റെയും ലാപ്ടോപ്പിന്റെയും ശാസ്ത്രീയ പരിശോധനയുടെ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. അതിനാൽ, പരിശോധനാ ഫലം വരുന്നതുവരെ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കോടതി ഈ അപേക്ഷ നിരസിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തു.

