സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിനിടെ ഇൽഹാൻ ഒമറിന്റെ അതിഥി അറസ്റ്റിൽ; ജനാധിപത്യത്തിന് ഭീഷണിയെന്ന് ഒമർ

വാഷിംഗ്ടൺ ഡി.സിയിൽ നടന്ന ‘സ്റ്റേറ്റ് ഓഫ് ദി യൂണിയൻ’ പ്രസംഗത്തിനിടെ മിനസോട്ട പ്രതിനിധി ഇൽഹാൻ ഒമറിന്റെ അതിഥി അലിയ റഹ്മാൻ അറസ്റ്റ് ചെയ്യപ്പെട്ടത് വലിയ വിവാദമാകുന്നു. സമാധാനപരമായി പ്രതിഷേധിച്ച അതിഥിയോട് പോലീസ് കാണിച്ചത് ക്രൂരമായ നടപടിയാണെന്നും ഇത് അമേരിക്കൻ ജനാധിപത്യത്തെ ഭയപ്പെടുത്തുന്ന ഒന്നാണെന്നും ഇൽഹാൻ ഒമർ പ്രതികരിച്ചു.

പ്രസംഗത്തിനിടെ എഴുന്നേറ്റു നിന്ന് പ്രതിഷേധിച്ചു എന്നാരോപിച്ചാണ് ബംഗ്ലാദേശി-അമേരിക്കൻ സോഫ്റ്റ്‌വെയർ എൻജിനീയറായ അലിയ റഹ്മാനെ കാപ്പിറ്റോൾ പോലീസ് അറസ്റ്റ് ചെയ്തത്.

സഭയ്ക്കുള്ളിൽ പ്രകടനം നടത്തുന്നത് നിരോധിച്ചിട്ടുണ്ടെന്നും, ഇരിക്കാൻ പറഞ്ഞിട്ടും അനുസരിക്കാത്തതിനാലാണ് ‘നിയമവിരുദ്ധമായ പെരുമാറ്റത്തിന്’ കേസ് എടുത്തതെന്നുമാണ് പോലീസ് പറയുന്നത്.

എന്നാൽ താൻ നിശബ്ദമായി എഴുന്നേറ്റു നിൽക്കുക മാത്രമാണ് ചെയ്തതെന്ന് അലിയ പറഞ്ഞു. ട്രംപിന്റെ വംശീയ പരാമർശങ്ങൾ കേട്ടപ്പോഴാണ് താൻ പ്രതിഷേധിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാസം മിനിയാപൊളിസിൽ വെച്ച് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അലിയയെ കാറിൽ നിന്ന് വലിച്ചിഴച്ച് തടങ്കലിലാക്കിയത് വലിയ വാർത്തയായിരുന്നു. ഭിന്നശേഷിക്കാരിയായ തനിക്ക് അന്ന് വൈദ്യസഹായം പോലും നിഷേധിക്കപ്പെട്ടതായി അലിയ വെളിപ്പെടുത്തിയിട്ടുണ്ട്.

അലിയയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കൃത്യമായ വിശദീകരണം വേണമെന്ന് ഇൽഹാൻ ഒമർ ആവശ്യപ്പെട്ടു. അലിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമാണ് പോലീസ് ആസ്ഥാനത്തേക്ക് മാറ്റിയത്.

Leave a Comment

More News