ഫ്ലോറിഡ: ഫ്ലോറിഡയിൽ നാല് വയസ്സുള്ള മകളെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജയായ ഡോക്ടർക്കെതിരെ യുഎസ് അധികൃതർ നിർണായക വെളിപ്പെടുത്തലുകൾ നടത്തി. മകൾ ആര്യ തലാതി നീന്തൽക്കുളത്തിൽ വീണു മരിച്ചുവെന്ന് വരുത്തിത്തീർക്കാൻ ഒക്ലഹോമയിലെ ശിശുരോഗവിദഗ്ദ്ധയായ ഡോ. നേഹ ഗുപ്ത (37) നടത്തിയ വ്യാജ 911 കോളിന്റെ റെക്കോർഡിംഗ് അന്വേഷണ ഏജൻസികൾ പുറത്തുവിട്ടു. രാജ്യത്തെ നടുക്കിയ ഈ സംഭവം നടന്നത് 2025 ജൂണിലാണ്.
ഫ്ലോറിഡയിലെ ഒരു വാടക വീട്ടിൽ താമസിക്കുമ്പോൾ മകൾ അബദ്ധത്തിൽ നീന്തല്‍കുളത്തില്‍ വീണു എന്നാണ് നേഹ പോലീസിനോട് പറഞ്ഞത്. തനിക്ക് നീന്താൻ അറിയില്ലെന്നും മകളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്നും ഫോണിലൂടെ കരഞ്ഞുകൊണ്ട് ഇവര്‍ പറയുന്നത് കേള്‍ക്കാം. കുട്ടി സ്വിമ്മിംഗ് പൂളിന്റെ അടിയിലാണെന്നും അനങ്ങുന്നില്ലെന്നും ഡിസ്പാച്ചറോട് പറഞ്ഞെങ്കിലും കുട്ടിയെ പുറത്തെടുക്കാൻ ശ്രമിക്കാനുള്ള അവരുടെ നിർദ്ദേശങ്ങൾ നേഹ അവഗണിച്ചു. പാരാമെഡിക്കുകൾ എപ്പോൾ എത്തുമെന്നായിരുന്നു ഡോക്ടറുടെ പ്രധാന ചോദ്യം.
എന്നാൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ നേഹയുടെ അവകാശവാദങ്ങൾ നിരാകരിക്കപ്പെട്ടു. കുട്ടിയുടെ ശ്വാസകോശത്തിലോ വയറ്റിലോ വെള്ളം കണ്ടെത്തിയില്ല. നീന്തൽക്കുളത്തിൽ വീഴുന്നതിന് മുമ്പ് കുട്ടി മരിച്ചിരുന്നുവെന്നും ശ്വാസംമുട്ടിയാണ് കൊല്ലപ്പെട്ടതെന്നും അന്വേഷണത്തിൽ കണ്ടെത്തി. കൊലപാതകം മറച്ചുവെക്കാൻ മൃതദേഹം കുളത്തിലേക്കിട്ടതാണെന്നും പോലീസ് കണ്ടെത്തി. ഇതിനെത്തുടർന്ന് അറസ്റ്റിലായ നേഹ ഗുപ്ത നിലവിൽ ജാമ്യമില്ലാതെ ജയിലിലാണ്.
കഴിഞ്ഞ വർഷം, ഗുപ്തയ്ക്ക് ജാമ്യം നിഷേധിച്ച ജഡ്ജി, കുറ്റങ്ങൾ ഗൗരവമുള്ളതാണെന്നും പ്രോസിക്യൂട്ടർമാരുടെ പക്കൽ ശക്തമായ തെളിവുകൾ ഉണ്ടെന്നും പറഞ്ഞു. കുട്ടിയുടെ വയറ്റിൽ നിന്ന് ഭക്ഷണമൊന്നും കണ്ടെത്തിയില്ലെങ്കിലും, താനും ആര്യയും അത്താഴം കഴിച്ചുവെന്ന അവരുടെ വാദം ജഡ്ജി നിഷേധിച്ചു. അവരുടെ മൊഴികളിൽ വൈരുദ്ധ്യങ്ങളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
സംഭവം നടന്ന സമയത്ത്, ആര്യയുടെ പൂർണ സംരക്ഷണത്തിനായി കുട്ടിയുടെ പിതാവ് കോടതിയെ സമീപിച്ചിരുന്നു. നേഹയുടെ മാനസികാവസ്ഥയെക്കുറിച്ച് അദ്ദേഹം ഇതിനകം തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. തന്റെ മകളെ ഒക്ലഹോമയിൽ നിന്ന് ഫ്ലോറിഡയിലേക്ക് കൊണ്ടുപോയ കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞു. അതേസമയം, കുട്ടിയുടെ മരണം ഒരു അപകടമാണെന്ന് നേഹയും അഭിഭാഷകരും വാദിക്കുന്നു. കേസിലെ വിചാരണ മെയ് മാസത്തിൽ തുടരും.
