വർജീനിയ:അമേരിക്കയിലെ വർജീനിയയിലുള്ള ഓൾഡ് ഡൊമിനിയൻ യൂണിവേഴ്സിറ്റിയിൽ വ്യാഴാഴ്ച രാവിലെ നടന്ന വെടിവെപ്പിൽ അധ്യാപകൻ കൊല്ലപ്പെട്ടു. വിദ്യാർത്ഥികൾ ചേർന്ന് കീഴ്പ്പെടുത്തിയ അക്രമി സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. ഈ ആക്രമണത്തെ ഒരു ഭീകരാക്രമണമായാണ് എഫ്.ബി.ഐ (FBI) കണക്കാക്കുന്നത്.
റിട്ടയർഡ് ആർമി ഓഫീസറും ഇൻസ്ട്രക്ടറുമായ ലെഫ്റ്റനന്റ് കേണൽ ബ്രാൻഡൻ ഷാ അക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു.
മുഹമ്മദ് ബൈലർ ജല്ലോ (36) എന്നയാളാണ് വെടിയുതിർത്തത്. ഇയാൾ മുൻപ് വർജീനിയ നാഷണൽ ഗാർഡിൽ അംഗമായിരുന്നു.
ഐസിസിന് സഹായം നൽകാൻ ശ്രമിച്ച കേസിൽ 2016-ൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. 11 വർഷത്തെ ജയിൽ ശിക്ഷ കഴിഞ്ഞ് 2024 ഡിസംബറിലാണ് ഇയാൾ പുറത്തിറങ്ങിയത്.
ക്ലാസ് മുറിയിൽ കയറി ‘അല്ലാഹു അക്ബർ’ എന്ന് ആക്രോശിച്ചുകൊണ്ട് വെടിയുതിർത്ത ജല്ലോയെ ഒരു കൂട്ടം ധീരരായ വിദ്യാർത്ഥികൾ നേരിടുകയും കീഴടക്കുകയും ചെയ്തു. ഈ പോരാട്ടത്തിനിടയിലാണ് അക്രമി കൊല്ലപ്പെട്ടതെന്ന് എഫ്.ബി.ഐ സ്ഥിരീകരിച്ചു.
അപകടത്തെത്തുടർന്ന് സർവകലാശാലയിലെ ക്ലാസുകൾ താൽക്കാലികമായി നിർത്തിവെച്ചു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.
