വാഷിംഗ്ടൺ ഡി സി :ഓൺലൈൻ പൈറസിയുടെ പേരിൽ ഇന്റർനെറ്റ് സേവനദാതാക്കളെ പ്രതിചേർക്കുന്നത് കടുപ്പമേറിയതാക്കി അമേരിക്കൻ സുപ്രീം കോടതിയുടെ നിർണ്ണായക വിധി. ഉപഭോക്താക്കൾ പകർപ്പവകാശമുള്ള സിനിമകളോ പാട്ടുകളോ നിയമവിരുദ്ധമായി ഡൗൺലോഡ് ചെയ്താൽ അതിന് ഇന്റർനെറ്റ് നൽകുന്ന കമ്പനികൾ ഉത്തരവാദികളല്ലെന്ന് കോടതി വ്യക്തമാക്കി.
സോണി മ്യൂസിക് ഉൾപ്പെടെയുള്ള കമ്പനികൾ കോക്സ് കമ്മ്യൂണിക്കേഷൻസ് എന്ന ഇന്റർനെറ്റ് കമ്പനിക്കെതിരെ നൽകിയ കേസ് സുപ്രീം കോടതി തള്ളി. നേരത്തെ കീഴ്ക്കോടതി കോക്സ് കമ്പനിക്ക് വിധിച്ചിരുന്ന 100 കോടി ഡോളറിന്റെ (8,300 കോടിയിലധികം രൂപ) പിഴയും ഇതോടെ റദ്ദായി.
വെറും ഇന്റർനെറ്റ് സേവനം നൽകുന്നു എന്നതുകൊണ്ട് മാത്രം ഒരു കമ്പനി കുറ്റക്കാരാകില്ലെന്ന് ജസ്റ്റിസ് ക്ലാരൻസ് തോമസ് വ്യക്തമാക്കി. പൈറസിക്ക് കമ്പനി നേരിട്ട് പ്രേരിപ്പിക്കുകയോ അതിനായി മാത്രം സേവനം രൂപകൽപ്പന ചെയ്യുകയോ ചെയ്യാത്തിടത്തോളം അവർക്ക് ഉത്തരവാദിത്തമില്ല.
സംഗീത, സിനിമാ മേഖലയിലുള്ളവർ ഈ വിധിയിൽ നിരാശ പ്രകടിപ്പിച്ചു. ഇത് പകർപ്പവകാശ സംരക്ഷണത്തെ ബാധിക്കുമെന്നും ഡിജിറ്റൽ മോഷണത്തിന് വളമിടുമെന്നും അവർ വാദിക്കുന്നു.
എന്നാൽ ഈ വിധി സ്വതന്ത്രമായ ഇന്റർനെറ്റ് ഉപയോഗത്തിന് അത്യാവശ്യമാണെന്നും, അല്ലെങ്കിൽ കമ്പനികൾ അനാവശ്യ സെൻസർഷിപ്പ് ഏർപ്പെടുത്തുമെന്നും മനുഷ്യാവകാശ സംഘടനകൾ അഭിപ്രായപ്പെട്ടു.
