വയനാട്: മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തിൽ രാഹുൽ ഗാന്ധിയുടെ ജനസ്വാധീനത്തെ ഭയമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പിണറായി വിജയന് ഒരു വാക്കുപോലും മിണ്ടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ന് (മാര്‍ച്ച് 27 വെള്ളി) വയനാട്ടിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വേണുഗോപാൽ. കഴിഞ്ഞ രണ്ട് ദിവസമായി മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനങ്ങളിൽ രാഹുല്‍ ഗാന്ധിയെ ആവർത്തിച്ച് ആക്രമിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
“കേരളത്തിലെ ജനങ്ങളിൽ രാഹുല്‍ ഗാന്ധിയുടെ സ്വാധീനം പിണറായി വിജയന് അറിയാം. അതിനാൽ, അദ്ദേഹത്തിന് രാഹുല്‍ ഗാന്ധിയെ ഭയമാണ്. രാഹുല്‍ ഗാന്ധിയെ ഇടയ്ക്കിടെ ആക്രമിക്കുമ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഒരു വാക്കെങ്കിലും പറയേണ്ടതായിരുന്നു,” കോൺഗ്രസ് നേതാവ് പറഞ്ഞു.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉൾപ്പെടെയുള്ള മറ്റ് മുഖ്യമന്ത്രിമാർ സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ ശക്തമായി ഉന്നയിക്കുകയും ഫണ്ട് നേടുകയും വിഭാഗീയ രാഷ്ട്രീയത്തിനെതിരെ പോരാടുകയും ചെയ്യുന്നു. അതേസമയം, കേരള മുഖ്യമന്ത്രിയാകട്ടേ രാഹുലിനെ ലക്ഷ്യം വയ്ക്കുന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും വേണുഗോപാൽ പറഞ്ഞു. രാഹുൽ ഗാന്ധി ആരാണെന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണെന്നും, അതിന്റെ നേതാക്കൾ പിണറായി വിജയനെപ്പോലെ പൊതുജനങ്ങൾക്കെതിരെ മാന്യതയില്ലാതെ സംസാരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിനെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള ശ്രമത്തിൽ യുഡിഎഫ് ഒറ്റക്കെട്ടാണെന്നും വേണുഗോപാൽ ഉറപ്പിച്ചു പറഞ്ഞു.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ, 2024 ലെ മണ്ണിടിച്ചിലിൽ ദുരിതമനുഭവിക്കുന്നവർക്ക് വയനാട്ടിൽ കോൺഗ്രസ് വാഗ്ദാനം ചെയ്ത വീടുകളുടെ നിർമ്മാണം പൂർത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മെയ് നാലിന് ഫലം പ്രഖ്യാപിക്കുമ്പോൾ വയനാട്ടിലെ എല്ലാ സീറ്റുകളിലും യുഡിഎഫ് വൻ വിജയം നേടുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
