പാലക്കാട്: ലൈംഗിക പീഡന പരാതി ഉയർന്നതിനെ തുടർന്ന് പാലക്കാട് കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വൽസനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ പറഞ്ഞു. കെപിസിസി നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് നടപടി.
കൗൺസിലർക്ക് എന്തെങ്കിലും ധാർമ്മികതയുണ്ടെങ്കിൽ രാജിവയ്ക്കണമെന്ന് ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു. മറ്റ് പാർട്ടി അംഗങ്ങളും ഈ ധാർമ്മികത കാണിക്കണമെന്നും തിരഞ്ഞെടുപ്പിൽ ഇത് ചർച്ചാ വിഷയമാകുമെന്ന് താൻ കരുതുന്നില്ലെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.
അതേസമയം, കോൺഗ്രസ് കൗൺസിലർക്കെതിരായ പീഡന പരാതിയിൽ ഉടൻ അന്വേഷണം ആരംഭിക്കുമെന്ന് പോലീസ് അറിയിച്ചു. പരാതിക്കാരിയുടെ മൊഴി ഉടൻ രേഖപ്പെടുത്തിയേക്കും. പ്രശോഭ് ഇപ്പോൾ ഒളിവിലാണ്. കോൺഗ്രസ് കൗൺസിലർക്കെതിരായ പീഡന പരാതി പ്രചാരണ ആയുധമാക്കാൻ എൽഡിഎഫും എൻഡിഎയും പദ്ധതിയിടുന്നുണ്ട്. മനുഷ്യത്വപരമായി അംഗീകരിക്കാൻ കഴിയാത്ത കാര്യമാണിതെന്ന് പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥി എൻഎംആർ റസാഖ് പ്രതികരിച്ചു.
പാലക്കാട് മണ്ഡലത്തിൽ ഒരു മാങ്കൂട്ടത്തിലല്ല, നിരവധി പേരുണ്ടെന്നതിന്റെ തെളിവാണിതെന്ന് എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ വിമർശിച്ചു. കുറ്റവാളികൾക്കെതിരെ ഏതറ്റം വരെയും പോകുമെന്ന് അവർ പറഞ്ഞു.
പ്രശോഭിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യണമെന്ന് ശോഭ ആവശ്യപ്പെട്ടു. നടപടി സ്വീകരിച്ചില്ലെങ്കിൽ കുറ്റവാളി വീട് വിട്ട് പോകില്ല. പാലക്കാട് എസ്പിയെ നേരിട്ട് കാണുമെന്നും അറസ്റ്റ് വൈകിയാൽ പ്രതിഷേധിക്കുമെന്നും ശോഭ സുരേന്ദ്രൻ പ്രതികരിച്ചു.
